
തിരുവനന്തപുരം: മ്യൂസിയം സ്റ്റേഷന് സമീപത്തെ തൊണ്ടിവാഹനങ്ങളുടെ 'അനധികൃത പാർക്കിംഗ്" കാരണം യാത്രക്കാർ വലയുന്നു. കേസുകളിൽ തൊണ്ടിമുതലായി പിടിച്ചെടുത്തതും അപകടത്തിൽപ്പെടുന്ന വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥലമില്ലാത്തതിനാലാണ് സമീപത്തെ ആർ.കെ.വി റോഡിലേക്ക് വാഹനങ്ങൾ മാറ്റിയതെന്നാണ് പൊലീസ് പറയുന്നത്.
മ്യൂസിയത്തും കനകക്കുന്നിലും എത്തുന്നവർ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം തികയാതെ നെട്ടോട്ടമോടുമ്പോഴാണ് തൊണ്ടിവാഹനങ്ങൾ ഇങ്ങനെ
കൂട്ടിയിടുന്നത്. ബി.എം.ഡബ്ലിയു ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഏറെയും തുരുമ്പ് കയറി നശിച്ച അവസ്ഥയിലാണ്. ഇത്തരത്തിൽ വാഹനങ്ങൾ കൂട്ടിയിടുന്നത് കാരണം സാമൂഹിക വിരുദ്ധ ശല്യം വർദ്ധിക്കുന്നതായി വ്യാപാരികളും പ്രദേശവാസികളും പറയുന്നു.
വേണം പരിഹാരം
------------------------------------
അടുത്തിടെയായി ലഹരി വസ്തുക്കൾ ഉൾപ്പെടെ കൈമാറ്റം ചെയ്യാൻ ഈ പരിസരം ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. ആർ.കെ.വി റോഡിലെ പാർക്കിംഗിനെ ചൊല്ലി കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ വാക്കുതർക്കങ്ങളിലും സംഘർഷങ്ങളിലും ഏർപ്പുെടുന്നത് പതിവാണെന്ന് സമീപത്തെ ചെറുകിട വ്യാപാരികൾ പറയുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സഞ്ചരിക്കുന്ന വഴിയായതിനാൽ പൊലീസ് നിരീക്ഷണം വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. എല്ലാ സ്റ്റേഷന് മുന്നിലും കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ മാറ്റണമെന്ന് ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ നിയമതടസങ്ങൾ ഒഴിവാക്കി വാഹനങ്ങൾ നൽകുന്നതിലെ കാലതാമസമാണ് പൊലീസിനെ വലയ്‌ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |