രാമനാട്ടുകര: ഭുവനേശ്വരിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് രാമനാട്ടുകര, ഹൈലൈറ്റ് മാൾ, മങ്കാവ് ഭാഗങ്ങളിൽ മൊത്തവിൽപ്പന നടത്തി വന്നിരുന്ന ഒഡിഷ സ്വദേശിയെ 11 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. ഒഡിഷ സ്വദേശിയായ പ്രസൽ പ്രഥാൻ (47) ആണ് അറസ്റ്റിലായത്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. പ്രേജിത്തിന്റെ നേതൃത്വത്തിലുള്ള എ.സി.പി സ്‌ക്വാഡും , ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾ വഴി ലഹരിവസ്തുക്കൾ നഗരത്തിലേക്ക് എത്തുന്നതായി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പെയിന്റിംഗ് തൊഴിലാളിയായ പ്രതി ഇടയ്ക്കിടെ നാട്ടിൽ പോയി വരാറുണ്ടെന്നും, പൊലീസ് പരിശോധന ഒഴിവാക്കുന്നതിനായി പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസുകൾ ഉപയോഗിച്ച് രാമനാട്ടുകരയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് കഞ്ചാവ് എത്തിച്ച ശേഷം ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തുകയായിരുന്നെന്നും കണ്ടെത്തി. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന പൊലീസ് രാമനാട്ടുകരയിൽ പ്രതിക്കായി കാത്തുനിന്നു. ബസിൽ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിയ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ കെ. മിഥുൻ, സ്റ്റേഷനിലെ സീനിയർ സി.പി.ഒമാരായ പ്രേംജിത്ത്, സമേഷ്, സി.പി.ഒമാരായ ആഷിദ്, യശ്വന്ത്, സൈബർ സെല്ലിലെ സി.പി.ഒ ലിനിത്ത് എന്നിവരും ഫറോക്ക് ക്രൈം സ്‌ക്വാഡിലെ അസി. സബ് ഇൻസ്‌പെക്ടർ അരുൺ കുമാർ, സീനിയർ സി.പി.ഒമാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സി.പി.ഒമാരായ സനീഷ് പന്തീരാങ്കാവ്, സുബീഷ് വെങ്ങേരി, അഖിൽബാബു എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |