
വിതുര: പൊൻമുടി കേന്ദ്രമാക്കി പ്രാഥമികാരോഗ്യകേന്ദ്രം നിർമ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. അരനൂറ്റാണ്ടായി പ്രതീക്ഷയോടെ കാത്തിരുന്ന സാധാരണക്കാരായ ജനങ്ങൾ ഇപ്പോൾ നിരാശയിലാണ്. മാറിമാറി വരുന്ന സർക്കാരുകൾ ആശുപത്രിയെന്ന നാട്ടുകാരുടെ ആവശ്യത്തിന് നേരേ കണ്ണടക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിന്റെ കീഴിലാണ് പൊൻമുടി ടൂറിസം കേന്ദ്രം. പൊൻമുടി,പുതുക്കാട്,മെർക്കിസ്റ്റൺ എസ്റ്റേറ്റുകളിലായി ഇരുന്നൂറിൽപരം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എസ്റ്റേറ്റിൽ താമസിക്കുന്ന തൊഴിലാളികൾക്കും മറ്റും രോഗം ബാധിച്ചാൽ വിതുര ആശുപത്രിയാണ് ശരണമായിട്ടുള്ളത്. പൊൻമുടിയിൽ ഒരു സ്വകാര്യ ആശുപത്രിപോലും പ്രവർത്തിക്കുന്നില്ല. പതിനായിരക്കണക്കിന് ടൂറിസ്റ്റുകൾ വന്നുപോകുന്ന ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രം കൂടിയായ പൊൻമുടിയിൽ ആശുപത്രി അനിവാര്യമാണ്.
മുട്ടാത്ത വാതിലുകളില്ല.
പൊൻമുടിയിൽ ആശുപത്രി വേണമെന്നാവശ്യപ്പെട്ട് എം.പി.ക്കും എം.എൽ.എക്കും ത്രിതലപഞ്ചായത്തുകളിലും അനവധി തവണ നിവേദനം നൽകിയിട്ടുണ്ട്. സമരപരമ്പരകളും നടത്തി. പൊൻമുടിയിൽ അപകടങ്ങളും അപകടമരണങ്ങളും പതിവാണ്. അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ നൽകണമെങ്കിൽ 25 കിലോമീറ്റർ താണ്ടി വിതുര ഗവ. ആശുപത്രിയിൽ എത്തണം. അപകടത്തിൽ പരിക്കേറ്റവരെ കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ മരണംവരെ സംഭവിക്കാരുണ്ട്.
നിവേദനം നൽകും
പൊൻമുടിയിൽ അടുത്തിടെയായി സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ അപകടങ്ങളുടെ ഗ്രാഫും കുത്തനെ ഉയർന്നു. അപകടങ്ങളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും യാതൊരു സുരക്ഷാനടപടികളുമില്ലെന്നാണ് ആക്ഷേപം. ആശുപത്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.മുരളീധരന് നിവേദനം നൽകുമെന്ന് പൊൻമുടി നിവാസികൾ അറിയിച്ചു.
പ്രതികരണം
പൊൻമുടി കേന്ദ്രമായി ആശുപത്രി അനുവദിക്കണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
പൊൻമുടി പ്രകാശ് പൊൻമുടി വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |