
പാറശാല: കാരോട്,കുളത്തൂർ പഞ്ചായത്തുകളുടെ അതിർത്തി മേഖലയായ ഉച്ചക്കട-പൊഴിയൂർ റോഡിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. തെരുവ് നായകൾ കൂട്ടമായി സഞ്ചരിക്കുന്നതും റോഡിന് കുറുകെ തലങ്ങും വിലങ്ങുമായുള്ള ഓടുന്നതും ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിൽപ്പെടുത്താറുണ്ട്. സ്‌കൂൾ കുട്ടികളെയും വൃദ്ധരെയും ഇവ ആക്രമിക്കുന്നുണ്ട്. തെരുവുനായ് ശല്യവുമായി ബന്ധപ്പെട്ട് നാട്ടുകാർ പലതവണ പഞ്ചായത്ത് അധികൃതർക്ക് പരാതികൾ സമർപ്പിച്ചെങ്കിലും നടപടികളുണ്ടായിട്ടില്ല.
വീടുകളിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും ഇറച്ചി വേസ്റ്റും ഉൾപ്പെടെയുള്ള മാലിന്യങ്ങളും റോഡ് വക്കുകളിൽ ഉപേക്ഷിക്കുന്നത് ഭക്ഷിക്കാനാണ് നായ്ക്കൾ കൂട്ടം കൂട്ടമായി എത്തുന്നത്.എന്നാൽ ചില സ്ഥാപന ഉടമകൾ തെരുവ് നായ്ക്കൾക്കായി ദിവസേന ഭക്ഷണം വിളമ്പുന്നത് നായ്ക്കൾ പ്രദേശത്ത് തമ്പടിക്കാൻ കാരണമാകുന്നതായും പരാതിയുണ്ട്.
തെരുവ് നായ്ക്കൾ കൂടുതലുള്ള ഉച്ചക്കട-പൊഴിയൂർ റോഡിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതിസന്ധിയായി മാലിന്യ നിക്ഷേപം
ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും അറവുശാലകളിൽ നിന്നും പൊതുസ്ഥലങ്ങളിലേക്ക് ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിച്ചാണ് തെരുവ് നായ്ക്കൾ പെറ്റുപെരുകുന്നത്. തമിഴ്‌നാട്ടിൽ നിന്നും പിടികൂടുന്ന തെരുവ് നായ്ക്കളെ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കയറ്റി അതിർത്തിക്കിപ്പുറത്ത് കേരളത്തിൽ വിജനമായ സ്ഥലങ്ങളിൽ ഉപേഷിച്ച് കടന്നുകളയുന്ന സംഘങ്ങളും പ്രവർത്തിച്ചു വരുന്നുണ്ട്. തെരുവ് നായ്ക്കൾക്കായി വാക്സിനേഷനും വന്ധ്യംകരണവും ശരിയായ രീതിയിൽ നടക്കാത്തതാണ് തെരുനായകൾ പെറ്റുപെരുകുന്നതിനുള്ള പ്രധാന കാരണം.
തെരുവുനായ്‌ക്കളെ നിയന്ത്രിക്കുന്നതിനായി വാക്സിനേഷനും വന്ധ്യംകരണവും ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനും തെരുവ് നായ്കളെ കണ്ടെത്തി പാർപ്പിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുന്നതിനും അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |