തൊടുപുഴ: ഇടവെട്ടി മൈലാടുംപാറയിൽ അമ്മയെ ലഹരിക്കടിമയായ മകൻ തലയ്ക്കടിച്ച് കൊന്നത് ഉറങ്ങുന്നതിനിടെ. ഉറങ്ങിക്കിടന്ന മാതാവിനെ മൂന്ന് തവണ മരക്കഷണമുപയോഗിച്ച് പ്രതിയായ ലിജോ ജോസഫ് (36) തലയ്ക്കടിച്ചതായാണ് പൊലീസിന് നൽകിയ മൊഴി. പഴ്സിൽ നിന്ന് പണം മോഷ്ടിച്ചത് തടഞ്ഞതാണ് പ്രകോപന കാരണം. തിങ്കളാഴ്ച വീട്ടിലെത്തിയ റേച്ചൽ അന്ന് രാത്രിയിൽ മകനൊപ്പമാണ് മൈലാടുംപാറയിലെ വീട്ടിൽ തങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെ ഉറക്കമുണർന്നപ്പോൾ റേച്ചലിന്റെ പഴ്സിൽ നിന്ന് പണം എടുക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടായി. തുടർന്ന് വഴക്കിട്ട് ലിജോ വീടിന് പുറത്തിറങ്ങിയപ്പോൾ റേച്ചൽ വീണ്ടും കിടന്നുറങ്ങി. ലിജോ തിരികെ അകത്തുകയറിയ ശേഷം ഉറങ്ങിക്കിടന്ന റേച്ചലിന്റെ തലയ്ക്ക് മരക്കഷണമുപയോഗിച്ച് മൂന്നുവട്ടം ആഞ്ഞടിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങി പ്രതി ഷർട്ട് പോലും ധരിക്കാതെ ആക്രിപെറുക്കാൻ പുറത്തേക്ക് പോയി. തൊടുപുഴ നഗരത്തിലെ വിവിധയിടങ്ങളിൽ ആക്രിപെറുക്കി നടന്നതായാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇന്നലെ ഉച്ചയോടെ പ്രതിയെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യാതൊരുഭാവ വ്യത്യാസവുമില്ലാതെയാണ് ഇയാൾ പൊലീസിനൊപ്പം എത്തിയത്. തെളിവെടുപ്പിന് ശേഷം ഇയാളെ ഇന്നലെ രാത്രിയിൽ കോടതിയിൽ ഹാജരാക്കി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്നലെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ചൊവ്വാഴ്ച രാവിലെ നടന്ന കൊലപാതകം വൈകിട്ട് മൂന്നരയോടെയാണ് പുറംലോകമറിഞ്ഞത്. ഭർത്താവുമായി വർഷങ്ങൾക്ക് മുമ്പേ ബന്ധം വേർപ്പെടുത്തിയ റേച്ചൽ എറണാകുളത്ത് ഹോം നഴ്സായി ജോലി ചെയ്യുകയാണ്. ജോലിക്കായി തിരിച്ച് പോകുന്നതിന് മുമ്പ് മകന് ഭക്ഷണസാധനങ്ങൾ വാങ്ങിനൽകാൻ ഓടിയെത്തിയത് അന്ത്യയാത്രയാകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |