വിതുര: ഇക്കൊല്ലവും ഓണത്തിന് പൊൻമുടിയിൽ സഞ്ചാരികളുടെ വൻതിരക്കായിരുന്നു. തിരുവോണനാളിലായിരുന്നു കൂടുതലും തിരക്കനുഭവപ്പെട്ടത്. ഈ തിരക്ക് മുൻനിറുത്തി പൊൻമുടിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ സർവീസുകളും നടത്തിയിരുന്നു. ഉത്രാടം, തിരുവോണം,അവിട്ടം,ചതയം ദിവസങ്ങളിലായി വിതുര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഒരുലക്ഷത്തിൽപ്പരം സഞ്ചാരികളെത്തിയെന്നാണ് കണക്ക്. അപ്പർസാനിറ്റോറിയം മുതൽ കുളച്ചിക്കര വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.പൊൻമുടി-കല്ലാർ റോഡ് വാഹനപെരുക്കത്താൽ വീർപ്പുമുട്ടി.
പൊൻമുടിയിൽ പെരിങ്ങമ്മല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റെയും ടൂറിസംവകുപ്പിന്റെയും ഓണാഘോഷം നടത്തുവാൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെച്ചു.
ഓണനാളുകളിൽ പൊൻമുടിയിൽ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. മൂടൽമഞ്ഞുമുണ്ടായി. മഞ്ഞ് വീഴ്ച 22 ഹെയർപിൻ വളവ് താണ്ടി കല്ലാർ വരെ നീണ്ടു.
ടൂറിസം കേന്ദ്രങ്ങളിൽ തിരക്കോട് തിരക്ക്
പൊൻമുടിക്ക് പുറമേ വിതുര മേഖലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളായ കല്ലാർ, മീൻമുട്ടി, പേപ്പാറ, ബോണക്കാട്, ചാത്തൻകോട്, ചീറ്റിപ്പാറ എന്നീ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വൻ തിരക്കായിരുന്നു. പൊൻമുടിയിൽ വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കുന്നതിനായി സർക്കാർ 4 കോടിരൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ഗതാഗതക്കുരുക്കും
പൊൻമുടി അപ്പർസാനിറ്റോറിയവും പരിസരപ്രദേശങ്ങളും വാഹനങ്ങൾ നിറഞ്ഞതോടെ വിതുര - പൊന്മുടി റൂട്ടിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വനംവകുപ്പിന് പാസിനത്തിൽ ലക്ഷങ്ങളുടെ വരുമാനം ലഭിച്ചു. ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുമ്പോൾ സഞ്ചാരികളേറെയെത്തുന്ന പൊന്മുടിയെ ഇക്കുറിയും ടൂറിസംവകുപ്പ് തഴഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വികസനം നടക്കുന്നില്ലെന്ന്
ഓരോവർഷവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന പൊൻമുടിയിൽ സഞ്ചാരികൾക്കാവശ്യമായ വികസനങ്ങളൊന്നും നടക്കുന്നില്ലെന്ന് പരാതിയുണ്ട്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാറില്ല. പൊൻമുടി നേരിടുന്ന ഗതാഗത പ്രശ്നത്തിന് പരിഹാരം കണാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പരാതി. പൊൻമുടിയിൽ അടുത്തിടെ പ്രവേശനപാസ് വദ്ധിപ്പിക്കുവാൻ വനംവകുപ്പ് തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം നടപ്പിലാക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |