നെയ്യാറ്റിൻകര: സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചും പൊതുയിടങ്ങളിലും അധികൃതർ നട്ടുവളർത്തിയ അക്കേഷ്യ മരങ്ങൾ വൻ ആരോഗ്യ പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുന്നതായി പരാതി. നെയ്യാറ്റിൻകര റെയിൽവേ പാളത്തിന്റെ ഇരുവശങ്ങളിലുമുള്ള സർക്കാർ വക ഭൂമിയാലാണ് അധികമായും അക്കേഷ്യ നട്ടു വളർത്തിയിട്ടുള്ളത്. ഇവ പരിസരവാസികൾക്ക് കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് വരുത്തുന്നതായാണ് നാട്ടുകാരുടെ പരാതി.
അക്കേഷ്യയിൽ നിന്നും രാത്രി കാലങ്ങളിലുണ്ടാകുന്ന പരാഗരേണുക്കൾ ശ്വാസകോശങ്ങളിലെത്തുന്നതിനാൽ കടുത്ത ആസ്മാ സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതായി പരിസരവാസികൾ പറയുന്നു. ഇത് സംബന്ധിച്ച പഠനങ്ങൾ നേരത്തേയും ഔദ്യോഗിക തലത്തിൽ നടന്നിരുന്നു.
സാമുഹ്യ വനവത്കരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം അക്കേഷ്യ മരങ്ങൾ വെച്ചുപിടിപ്പിച്ചപ്പോൾ പകരം മാവ്,പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ നട്ടുപടിപ്പിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു.
ജലക്ഷാമത്തിന് കാരണമാകും
അക്കേഷ്യ മരങ്ങളും യൂക്കാലിപ്സ് മരങ്ങളും ഭൂമിയിലെ ജലം വൻതോതിൽ വലിച്ചെടുക്കുന്നതാണ്. ഇത് സമീപ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമത്തിന് കാരണമാകാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ മരങ്ങൾ വേഗത്തിൽ പടരുകയും ചുറ്റുമുള്ള മറ്റ് തദ്ദേശീയ സസ്യങ്ങളുടെ വളർച്ചയെയും ജൈവവൈവിധ്യത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ഉത്ഭവം:സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗം
സാമൂഹിക വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി 1975മുതലാണ് കേന്ദ്ര സർക്കാർ വനഭൂമിയിൽ അക്കേഷ്യ,മാഞ്ചിയം,യൂക്കലിപ്സ് തുടങ്ങിയവ നട്ടുപിടിപ്പിച്ചത്. ഇവ പിന്നീട് സമീപത്തെ സ്വകാര്യ- പൊതുമേഖലാ ഭൂമിയിലേക്കും വ്യാപിച്ചു. ഇതോടെ സ്വാഭാവിക വനംതന്നെ നഷ്ടമായതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
കേന്ദ്ര സർക്കാർ ഐ.എം.എഫിൽ നിന്നും വായ്പയെടുത്തപ്പോൾ അനുബന്ധ പ്രോജക്ട് എന്ന നിലയിലാണ് സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി ഈ മരങ്ങൾ സ്കൂളുകളും സർക്കാർ ഓഫീസുകളും വഴി വിതരണം ചെയ്തത്.
നെയ്യാറ്റിൻകര റെയിൽവേസ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി ഒട്ടനവധി അക്കേഷ്യ മരങ്ങൾ ഇവിടെ നിന്നും മുറിച്ചു മാറ്റിയിരുന്നു. ശേഷിക്കുന്നവയും ഇവിടെനിന്നും മാറ്റി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |