
ചെറുതുരുത്തി: ഭാരതപ്പുഴയിൽ വള്ളത്തോൾ ട്രോഫിയ്ക്കായി നടന്ന ഒൻപത് ചുരുളൻ വള്ളങ്ങളുടെ തുഴച്ചിലിനൊടുവിൽ വീരപുത്രൻ ഒന്നാം സ്ഥാനം നേടി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആരംഭിച്ച മത്സരം ആറുമണിയോടെയാണ് അവസാനിച്ചത്. ഭാരതപ്പുഴയിൽ കൊച്ചിൻ പാലത്തിനും റെയിൽവേ പാലത്തിനും ഇടയിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലായിരുന്നു മത്സരം. രണ്ടാം സ്ഥാനം പുളിക്കകടവൻ, മൂന്നാം സ്ഥാനം അമ്പലപ്പറമ്പൻ എന്നീ ടീമുകൾക്കാണ്. ജലോത്സവത്തിൽ അച്ചടക്കമുള്ള ടീമിന് ഈഗിൾ ജെറ്റ് അർഹരായി.ആയിരക്കണക്കിന് കാണികളാണ് ഭാരതപ്പുഴയുടെ ഇരുകരകളിലും കൊച്ചിൻ പാലത്തിനു മുകളിലുമായി മത്സരം കാണാനെത്തിയത്. വിവിധ സ്ഥാപനങ്ങൾക്ക് വേണ്ടി 9ഓളം ചുരുളൻ വള്ളങ്ങൾ തുഴയെറിഞ്ഞപ്പോൾ അകമ്പടിയായി മഴയും എത്തി. കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ആവേശകരമായ തുഴച്ചിലാണ് നടന്നത്. മൂന്നുവിധമുള്ള മത്സരങ്ങൾ നടന്നു. നാട്ടുകൊമ്പൻ, വടക്കുംനാഥൻ, പറക്കും കുതിര ജൂനിയർ, മിഖായേൽ, വീരപുത്രൻ, അമ്പലപ്പറമ്പൻ ജൂനിയർ, ഈഗിൾ ജെറ്റ്, സൂപ്പർ ജെറ്റ് എന്നീ 9 വള്ളങ്ങളാണ് മത്സരത്തിനായി ഇറങ്ങിയത്.ചെറുതുരുത്തി നിള ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു മത്സരം. ഷൊർണൂർ എം.എൽ.എ പി.മമ്മിക്കുട്ടി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഹരി അദ്ധ്യക്ഷയായി. ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ.നിർമല, നിള ബോട്ട് ക്ലബ് ഡയറക്ടർ ശിവശങ്കരൻ, പ്രോഗ്രാം കോർഡിനേറ്റർ രാജീവ് പിള്ളത്ത്, സെക്രട്ടറി കെ.എൻ ജിതേഷ്, കൺവീനർ എം.ഉണ്ണികൃഷ്ണൻ, വി.കെ.അനുരാജ്, ഖാദർ, എം.എ.മുഹമ്മദ് ഇക്ബാൽ,പി.ജി രതീഷ്, കുഞ്ഞിത്തു, സി.കെ.എം. അശ്റഫ് , ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |