
കൊച്ചി: തുടർച്ചയായ മുന്നേറ്റത്തിൽ നിന്ന് നേട്ടമെടുക്കാൻ നിക്ഷേപകർ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദത്തിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില 2,280 രൂപ കുറഞ്ഞ് 1,17,800 രൂപയിലെത്തി. ഗ്രാമിന്റെ വില 285 രൂപ ഇടിഞ്ഞ് 14,725 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ വില 1.3 ശതമാനം കുറഞ്ഞ് 4,580 ഡോളറിലായി.
അമേരിക്കയിൽ പലിശ നിരക്ക് വർദ്ധിക്കുമെന്ന ആശങ്കയും സ്വർണത്തിന് തിരിച്ചടിയായി. ഇതോടെ ഡോളറും യു.എസ് ബോണ്ടുകളും കരുത്താർജിച്ചു. ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ ജാക്‌സൺ ഹോൾ പ്രസംഗമാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. അമേരിക്കൻ സാമ്പത്തിക മേഖലയിലെ തളർച്ചയും ഡോളറിന്റെ ദൗർബല്യവും സ്വർണത്തിന് അനുകൂല ഘടകങ്ങളാണ്. അമേരിക്കയിൽ നാണയപ്പെരുപ്പം ഇനിയും ഉയർന്നാൽ പലിശ വർദ്ധന തീരുമാനം കേന്ദ്ര ബാങ്ക് വൈകിപ്പിച്ചേക്കും.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
യു.എസിലെ പലിശ നിരക്കിലെ മാറ്റം
ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനം
അമേരിക്കൻ സർക്കാരിന്റെ ധനകമ്മി
കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ
പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യത
ഓഹരികളിലും വിൽപ്പന സമ്മർദ്ദം
ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ഇന്ത്യൻ ഓഹരി വിപണിക്കും കനത്ത തിരിച്ചടി സൃഷ്‌ടിച്ചു. മെറ്റൽ, ബാങ്കിംഗ് ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. സെൻസെക്സ് 539 പോയിന്റ് ഇടിഞ്ഞ് 76,933.59ൽ എത്തി. നിഫ്‌റ്റി 116.9 പോയിന്റ് തകർന്ന് 24,090ൽ അവസാനിച്ചു. ഏഷ്യയിലെ പ്രധാന വിപണികൾ ഇന്നലെ ഇടിവ് നേരിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |