
കൊച്ചി: എൻ.എസ്.ഇ, റിലയൻസ് ജിയോ എന്നിവയുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് മുന്നോടിയായി രാജ്യത്തെ ഐ.പി.ഒ വിപണിയിൽ ആവേശമേറുന്നു. കഴിഞ്ഞ ഒരു വർഷമായി മന്ദഗതിയിലായിരുന്ന ഐ.പി.ഒ വിപണിയിലേക്ക് നിക്ഷേപകർ വീണ്ടും ആവേശത്തോടെ പണമൊഴുക്കുകയാണ്. ജൂലായ്-ആഗസ്റ്റ് മാസങ്ങളിൽ വിപണിയിലെത്തിയ 22 ഐ.പി.ഒകളിൽ 18 എണ്ണവും നിക്ഷേപകർക്ക് ലിസ്‌റ്റിംഗ് ദിനത്തിൽ മികച്ച നേട്ടം നൽകി. ശരാശരി ലിസ്റ്റിംഗ് നേട്ടം 25 ശതമാനത്തിൽ അധികമാണ്. ഏപ്രിൽ-ജൂൺ പാദത്തിലെ ഏഴ് ശതമാനത്തേക്കാൾ മൂന്നിരട്ടിയിലേറെയാണ് ഇത്.
ബെഹാരി ലാൽ എൻജിനിയറിംഗാണ് മുന്നിൽ. ലിസ്റ്റിംഗ് ദിനത്തിൽ ഓഹരി വില 76 ശതമാനമാണ് ഉയർന്നത്. ഇൻഡോ എം.ഐ.എം 53 ശതമാനവും ഷിപ്രോക്കറ്റ് ഏകദേശം 48 ശതമാനവും നേട്ടമുണ്ടാക്കി. ജൂലായിൽ ലിസ്റ്റ് ചെയ്ത 12 കമ്പനികളുടെ ശരാശരി നേട്ടവും ഏകദേശം 20 ശതമാനമാണ്. നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിച്ചതോടെ പുതിയ ഐ.പി.ഒകൾക്കുള്ള ഗ്രേ മാർക്കറ്റ് പ്രീമിയവും ഉയർന്നു. മികച്ച വളർച്ചാ സാധ്യത, മേഖലാ അനുകൂല സാഹചര്യം, ആകർഷകമായ മൂല്യനിർണയം എന്നിവയാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് പ്രധാന കാരണം.
രാജ്യത്തെ മുൻനിര സ്‌റ്റോക്ക് എക്‌സ്ചേഞ്ചായനാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ച്, റിലയൻസ് ജിയോ എന്നിവ അടുത്ത മാസം പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുമെന്നാണ് വാർത്തകൾ.
ആഗസ്റ്റിൽ മാത്രം 20 മെയിൻബോർഡ് കമ്പനികൾ 21,000 കോടി രൂപയിലധികമാണ് പ്രാഥമിക ഓഹരി വിപണിയിൽ നിന്ന് സമാഹരിച്ചത്. ഒരു വർഷത്തിനിടയിൽ ഐ.പി.ഒ വിപണി സജീവമായതും നടപ്പുമാസമാണ്. ശക്തമായ ആഭ്യന്തര നിക്ഷേപവും മികച്ച ലിസ്റ്റിംഗ് നേട്ടങ്ങളും കൂടുതൽ കമ്പനികളെ ഐ.പി.ഒയിലേക്ക് ആകർഷിക്കുകയാണ്. ഈ ആഴ്ച പത്ത് കമ്പനികൾ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 3,500 കോടി രൂപയിലധികം സമാഹരിക്കാനാണ് ഒരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |