
മോസ്കോ: ഡ്രോൺ ആക്രമണവും സൈനിക അട്ടിമറിയും ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഭൂഗർഭ ബങ്കറിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്. യുക്രൈനുമായുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ വധഭീഷണിയെത്തുടർന്നാണ് പുടിന്റെ പുതിയ നീക്കമെന്നാണ് അഭ്യൂഹങ്ങൾ. നിലവിൽ ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന അദ്ദേഹം, രഹസ്യ ബങ്കറിലിരുന്നാണ് യുദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
2025- ജൂണിൽ യുക്രൈൻ നടത്തിയ 'ഓപ്പറേഷൻ സ്പൈഡർ വെബ്' എന്ന ഡ്രോൺ ആക്രമണം റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന്റെ സുരക്ഷയിൽ ആശങ്ക വർദ്ധിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പുടിൻ ഇപ്പോൾ തന്റെ സ്ഥിരം വസതികളിൽ താമസിക്കാറില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
റഷ്യ സാധാരണ നിലയിലാണെന്നും പ്രതിസന്ധികളൊന്നും രാജ്യത്തെ സ്വാധീനിക്കുന്നില്ലെന്നും അറിയിക്കാനായി പ്രസിഡന്റിന്റെ നേരത്തെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് ഔദ്യോഗിക മാദ്ധ്യമങ്ങൾ വഴി ഇപ്പോൾ പുറത്തുവിടുന്നത്. പുടിനുമായി അടുത്ത് പ്രവർത്തിക്കുന്നവർക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ ഫോണുകളോ ഇന്റർനെറ്റോ ഉപയോഗിക്കാൻ ഇവർക്ക് അനുമതിയില്ല. കൂടാതെ, ഇവരുടെ വീടുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും പൊതുഗതാഗതം ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. മോസ്കോയിൽ അടുത്തിടെ ഉണ്ടായ ഇന്റർനെറ്റ് വിച്ഛേദിക്കൽ പോലും ഡ്രോൺ ആക്രമണങ്ങളെ തടയാനുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ റഷ്യൻ ജനതയ്ക്കിടയിൽ കടുത്ത അസംതൃപ്തിയാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |