ലണ്ടൻ: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്‌തതിന്റെ പേരിൽ സ്‌കൈ സ്‌പോർട്‌സിനെതിരെ പ്രതിഷേധവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റിന്റെ ലഞ്ച് ബ്രേക്കിലാണ് ഇമ്രാൻ ഖാന്റെ മക്കളായ സുലൈമാനും കാസിം ഖാനും നൽകിയ അഭിമുഖം സ്‌കൈ സ്‌പോർട്‌സ് സംപ്രേഷണം ചെയ്‌തത്. മുൻ ഇംഗ്ലണ്ട് താരം മൈക്കൽ ആതർട്ടനാണ് അഭിമുഖം നടത്തിയത്.
ജയിലിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയിലും സുരക്ഷയിലും ആശങ്കയുണ്ടെന്ന് മക്കൾ പറഞ്ഞിരുന്നു. ഇമ്രാന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് പിസിബി നേരത്തെ സ്‌കൈ സ്‌പോർട്‌സിനോട് ആവശ്യപ്പെട്ടിരുന്നു. സംപ്രേഷണം ചെയ്‌താൽ ലഞ്ചിന് ശേഷം പാക് താരങ്ങൾ കളിക്കളത്തിൽ തിരിച്ചെത്തില്ലെന്ന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ആദ്യം അഭിമുഖം മാറ്റിവച്ചെങ്കിലും പിന്നീട് 18 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പാകിസ്ഥാൻ താരങ്ങൾ കളി ബഹിഷ്‌കരിക്കുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും പിന്നീടവർ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഇതിനിടെ, ഇമ്രാൻ ഖാന് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 22 മുൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് ക്യാപ്‌റ്റൻമാർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന് കത്തയച്ചു. സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, അലൻ ബോർഡർ, മൈക്കൽ ആതർട്ടൻ, സ്റ്റീവ് വോ തുടങ്ങിയ പ്രമുഖർ കത്തിൽ ഒപ്പുവച്ചു.
The PCB protested Sky Sports’ interview with Imran Khan’s sons over concerns about his health and safety. 22 former cricket captains also urged Pakistan’s PM to ensure he receives proper medical care.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |