
ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ നാലാം അമ്പയർ
മേയ് 15ന് ലക്നൗവിൽ ഫീൽഡ് അമ്പയർ
തിരുവനന്തപുരം : ഐ.പി.എൽ ക്രിക്കറ്റിൽ അമ്പയറായി അരങ്ങേറുകയാണ് മലയാളിയായ ടോണി ഇമ്മട്ടി. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ ടോണി ഇന്ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മുംബയ് ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിന്റെ നാലാം അമ്പയറാണ്. ഈ മാസം 15ന് ലക്നൗവിൽ ചെന്നൈ സൂപ്പർ കിംഗ്സും ലക്നൗവും തമ്മിലുള്ള മത്സരത്തിലൂടെ ഫീൽഡ് അമ്പയറായും അരങ്ങേറും. കെ.എൻ അനന്തപത്മനാഭന് പിന്നാലെ ഐ.പി.എൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന മലയാളിയാണ് ടോണി. വനിതാ പ്രിമിയർ ലീഗ് മത്സരങ്ങൾ നിയന്ത്രിച്ച ആദ്യ മലയാളി ടോണിയാണ്. ഈ സീസണിലെ നാലു മത്സരങ്ങളിൽ ഫീൽഡ് അമ്പയറായും രണ്ട് മത്സരങ്ങളിൽ വീതം ടിവി അമ്പയറായും ഫോർത്ത് അമ്പയറായും ടോണി മത്സരം നിയന്ത്രിച്ചു.
തൃശൂർ സി.എം.എസ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടോണി അമ്പയറിംഗ് തുടങ്ങിയത്. സ്നേഹരാജാണ് അമ്പയറിംഗ് ഗുരു. ലോ കോളജിൽ എത്തിയപ്പോൾ കളിക്കാരനായും അമ്പയറായും തിളങ്ങി. 18 വയസുള്ളപ്പോൾ തൃശൂർ കേരളവർമ കോളജിൽ നടന്ന സൂപ്പർലീഗ് ഫൈനൽ നിയന്ത്രിച്ച് പ്രഫഷണൽ അമ്പയറായി.
നിയമപഠനം കഴിഞ്ഞ് ജില്ലാ കോടതിയിൽ 10 വർഷത്തോളം പ്രാക്ടിസ് ചെയ്യുമ്പോഴും അമ്പയറിംഗ് കൈവിട്ടില്ല. 2018ൽ ബി.സി.സി.ഐ ലെവൽ രണ്ട് അമ്പയർ ആയപ്പോഴാണ് വക്കീൽ കുപ്പായം താത്കാലികമായി ഉൗരിവച്ചത്. ഇതിനിടെ ടെന്നിസ് ബോൾ ടൂർണമെന്റുകൾ അടക്കം 2500ഓളം മത്സരങ്ങൾ നിയന്ത്രിച്ചു. രഞ്ജി ട്രോഫിയിൽ 10 മത്സരങ്ങൾ നിയന്ത്രിച്ചു. സെയ്ദ് മുഷ്താഖ് ട്രോഫിയിലും വിജയ് ഹസാരേയിലും അമ്പയറായി. അഭിഭാഷകനായ ഇ.ടി ലാസറാണ് പിതാവ്. മാതാവ് എ.ഒ മറിയം അദ്ധ്യാപികയായിരുന്നു.ഭാര്യ ബി.രശ്മിയും അഭിഭാഷകയാണ്. മകൾ: എമ്മ.
അനന്തൻ @ 150
മുൻ കേരള രഞ്ജി ട്രോഫി ക്യാപ്ടൻ കെ.എൻ അനന്തപത്മനാഭൻ അമ്പയറായി 150 മത്സരങ്ങൾ തികച്ചു. ഇന്നലെ ഗുജറാത്തും പഞ്ചാബും തമ്മിലുള്ള മത്സരത്തിൽ അനന്തൻ ഫീൽഡ് അമ്പയറായിരുന്നു. 2010 മാർച്ച് 16ന് ബെംഗളുരുവിൽ ആർ.സി.ബിയും പഞ്ചാബും തമ്മിലുള്ള മത്സരത്തിന്റെ നാലാം അമ്പയർ ആയാണ് അനന്തന്റെ അരങ്ങേറ്റം. ഇതുവരെ 83 മത്സരങ്ങളിൽ ഫീൽഡ് അമ്പയറായും 47 മത്സരങ്ങളിൽ മൂന്നാം/നാലാം അമ്പയറായും സേവനം അനുഷ്ഠിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |