
മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നെസ് പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.സി.സി.ഐ ഇടപെടുന്നു. ഇംഗ്ളണ്ട് പര്യടനത്തിനിടെ നിരവധി താരങ്ങൾക്ക് പരിക്കേറ്റതും ഫീൽഡിംഗിലെ വേഗക്കുറവുമാണ് ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചതിന് ശേഷം ബുംറയെ മാറ്റേണ്ടിവന്നതും കാരണമായി.ടീമഗങ്ങളുടെ ഫിറ്റ്നെസ് നിലവാരത്തെക്കുറിച്ച് ടീം ഫിസിയോ കമലേഷ് ജെയിനിനോട് ബി.സി.സി.ഐയും ടീം മാനേജ്മെന്റും വിശദീകരണം തേടിയിട്ടുണ്ട്.
ബെംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസിലെ താരങ്ങളുടെ ഫിറ്റ്‌നസ് പ്രോഗ്രാമുകളിൽ മാറ്റങ്ങൾ വരുത്തും. സ്‌ട്രെംഗ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായി അഡ്രിയാൻ ലെറൂക്‌സ് ചുമതലയേറ്റതോടെ കായികക്ഷമത അളക്കുന്നതിന് 'ബ്രോങ്കോ ടെസ്റ്റ് " നിർബന്ധമാക്കും. ഓരോ താരത്തിനും വെവ്വേറെ മാനദണ്ഡങ്ങൾക്ക് പകരം എല്ലാവർക്കും ഏകീകൃത ഫിറ്റ്‌നസ് ടെസ്റ്റ് നടപ്പിലാക്കും. ഇതനുസരിച്ച് 5.15 മിനിട്ടുമുതൽ 5.20 മിനിട്ടുവരെ സമയത്തിനുള്ളിൽ നിശ്ചിത ഡ്രില്ലുകൾ പൂർത്തിയാക്കണം.രണ്ടു കിലോമീറ്റർ ഓട്ടം 9- 10 മിനിട്ടിനുള്ളിൽ പൂർത്തിയാക്കണം.മുതിർന്ന താരങ്ങൾക്ക് കായികക്ഷമതാ പരിശോധനകളിൽ നൽകിയിരുന്ന ഇളവുകൾ ഇനിയുണ്ടാവില്ല.താരങ്ങളുടെ പദവി നോക്കാതെ, കായികക്ഷമതയിൽ തൃപ്തികരമല്ലാത്ത എന്തും റിപ്പോർട്ട് ചെയ്യാൻ ഫിസിയോ കമലേഷ് ജെയിനിന് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഭാരം നിയന്ത്രിക്കും
താരങ്ങളുടെ ശരീരഭാരത്തിന്റെ കാര്യത്തിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി . പേസർ ഹർഷിത് റാണ ടീമിൽ ഇടംപിടിച്ചപ്പോൾ 97 കിലോ ഭാരമുണ്ടായിരുന്നുവെന്നും നിലവിൽ അത് 94 കിലോയായി കുറച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഹർഷിത് റാണയുടെ ശരീരഭാരം 96 കിലോയിൽ കൂടാൻ പാടില്ലെന്ന് മെഡിക്കൽ ടീം നിർദേശിച്ചിട്ടുണ്ട്.
സമീപകാലത്ത് ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ തുടങ്ങി ഒട്ടേറെ താരങ്ങൾക്കാണ് പരിക്കേറ്റത്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തിരുന്നു. താരങ്ങൾക്ക് അടിക്കടി പരിക്ക് പറ്റുന്നതിൽ ക്യാപ്ടൻ ശുഭ്മാൻ ഗില്ലും കോച്ച് ഗൗതം ഗംഭീറും അസംതൃപ്തരാണെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |