SignIn
Kerala Kaumudi Online
Friday, 07 August 2026 5.25 AM IST

മാപ്പുപറഞ്ഞ് ഫിഫ, രാജിയില്ലെന്ന് ഇൻഫാന്റിനോ

fifa

സൂറിച്ച് : ലോകകപ്പ് ഉൾപ്പടെ സ്വകാര്യവത്കരിച്ച് ലാഭമുണ്ടാക്കാനിറങ്ങിയ ലോക ഫുട്ബാൾ അസോസിയേഷൻ (ഫിഫ) എതിർപ്പുകൾ രൂക്ഷമായതിനെത്തുടർന്ന് ഔദ്യോഗികമായി മാപ്പുപറഞ്ഞു. എന്നാൽ പുത്തൻ നയത്തിന്റെ സൂത്രധാരനായ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റീനോ രാജിവയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൊറോക്കോയിൽ നടന്ന ഉന്നതതല യോഗത്തിൽ ഫിഫ എക്സിക്യൂട്ടീവ് കമ്മറ്റി ഇൻഫാന്റോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഒരുവട്ടംകൂടി പ്രസിഡന്റായി താൻ മത്സരിക്കുമോ എന്നതിൽ ഇൻഫാന്റിനോ അവസാന തീരുമാനം പറഞ്ഞിട്ടില്ല.

ഫിഫ ഫോർവേഡ് എന്റർപ്രൈസ് എന്ന പേരിൽ ഒരു വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിച്ച് ലോകകപ്പിന്റേയും പുതുതായി വിപുലീകരിച്ച ക്ലബ് ലോകകപ്പിന്റെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായിരുന്നു ഫിഫയുടെയും ഇൻഫന്റിനോയുടെയും നീക്കം.20 ബില്യൺ ഡോളർ മൂല്യം കണക്കാക്കിയ ഈ സ്ഥാപനത്തിന്റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് 4.2 ബില്യൺ ഡോളർ സമാഹരിക്കാനായിരുന്നു ലക്ഷ്യം.

ഈ പദ്ധതിക്ക് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ അംഗ അസോസിയേഷനുകൾക്ക് 20 മില്യൺ ഡോളർ വീതവും വാർഷിക ഫണ്ടുകളിൽ വലിയ വർദ്ധനവും വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനും മദ്ധ്യ- വടക്കേ അമേരിക്കൻ അസോസിയേഷനും ഉൾപ്പടെ ഫിഫയിലെ ഭൂരിപക്ഷവും സ്വകാര്യവത്കരണത്തെ എതിർത്തതോടെ പദ്ധതി ഉപേക്ഷിച്ചെന്ന് അറിയിച്ചു. എതിർപ്പുകൾ കെട്ടടങ്ങാതെ വരികയും ഇൻഫാന്റീനോയുടെ രാജി ആവശ്യം ഉയരുകയും അടുത്ത തിരഞ്ഞെടുപ്പിലെ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് ഫിഫ മാപ്പുപറയുന്നതിലേക്ക് എത്തിയത്.

കഴിഞ്ഞദിവസം മുൻ പോർച്ചുഗീസ് നായകൻ ലൂയിസ് ഫിഗോ ഇൻഫാന്റീനോയുടെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നിരുന്നു. ഫിഫയിലേക്ക് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ഇൻഫാന്റിനോയുടെ നീക്കം ആർത്തിയും സ്വാർഥതയും കള്ളത്തരവും നിറഞ്ഞതാണെന്നാണ് ഫിഗോ വിശേഷിപ്പിച്ചത്. ആദ്യമായാണ് ഫിഗോയെപ്പോലെ പ്രശസ്തനായ ഒരു മുൻ താരം ഇൻഫാന്റിനോയ്ക്ക് എതിരെ രംഗത്തുവരുന്നത്. ഫിഗോയുടെ നിലപാടിന് ഫുട്ബാൾ ആരാധകർക്കിടയിൽ പിന്തുണ ലഭിക്കുന്നുണ്ട്.അടുത്ത തിരഞ്ഞെടുപ്പിൽ ഇൻഫാന്റീനോയ്ക്ക് പ്രഖ്യാപിച്ച പിന്തുണ ഇംഗ്ളണ്ടും വെയിൽസും പിൻവലിച്ചുകഴിഞ്ഞു.

മറ്റ് പല ദേശീയ അസോസിയേഷനുകളും ഈ നിലപാടിനെ അനുകൂലിക്കുമെന്നാണ് സൂചന. 211 ദേശീയ അസോസിയേഷനുകളാണ് ഫിഫയിലുള്ളത്. ഇതിൽ 200 അസോസിയേഷനുകളുടെയും പിന്തുണ ഉറപ്പാക്കിയാണ് ഇൻഫാന്റിനോ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചത്. 2016ൽ സെപ് ബ്ളാറ്റർക്ക് പകരമാണ് ഇൻഫാന്റിനോ ഫിഫ പ്രസിഡന്റായത്. ഇപ്പോൾ മൂന്നാമത്തെ ടേമാണ്. ഒരു ടേം കൂടി പ്രസിഡന്റായിരിക്കാൻ ഫിഫ നിയമം അനുവദിക്കുന്നുണ്ട്. 2027 മാർച്ചിലെ ഫിഫ കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടത്താനും വീണ്ടും മത്സരിക്കാനുമായിരുന്നു ഇൻഫാന്റീനോയുടെ തീരുമാനം. ഇതിനുള്ള പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

ആരോപണങ്ങൾ തുരുതുരാ

  • ഓരോ ദിവസവവും തനിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നതും ഇൻഫാന്റീനോയ്ക്ക് തലവേദനയായിരിക്കുകയാണ്.
  • ലോകകപ്പ് നടത്തിപ്പിന് തങ്ങൾക്ക് വാഗ്ദാനംചെയ്ത പണം ഫിഫ തന്നില്ലെന്ന ആരോപണവുമായി അമേരിക്കൻ നഗരങ്ങൾ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
  • അടുത്ത ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണച്ചില്ലെങ്കിൽ ജോർദാന് സാമ്പത്തികസഹായം നൽകില്ലെന്ന് ഇൻഫാന്റീനോ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ജോർദാൻ ഫുട്ബാൾ അസോസിയേഷനും രംഗത്തെത്തി. അറബ് കപ്പിൽ കളിച്ചതിനുള്ള തുക ഇതുവരെ ലഭിച്ചില്ലെന്നും ജോർദാന് പരാതിയുണ്ട്.
  • സ്വകാര്യ നിക്ഷേപവിഷയത്തിൽ ഫിഫ ഗ്ലോബൽ ഫുട്‌ബോൾ ഡെവലപ്‌മെന്റ് മേധാവി ആഴ്‌സീൻ വെംഗറും ഫിഫ സെക്രട്ടറി ജനറൽ മാത്തിയാസ് ഗ്രാഫ്‌സ്ടൂമും ഇൻഫാന്റകനോയെ പരസ്യമായി തള്ളിപ്പറഞ്ഞു. നേരത്തേ ഫിഫയിലെ മുതിർന്ന ഉപദേഷ്ടാവ് രാജിവെച്ചിരുന്നു
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360