
മുഹമ്മദ് അഷ്ഫഖ് ഇന്ന് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിനിറങ്ങുന്നു
ഒറിഗോൺ : അണ്ടർ 20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളിയാകാൻ തൃശൂർ പെരിഞ്ഞനത്തുകാരൻ മുഹമ്മദ് അഷ്ഫഖിന് കഴിയുമോ എന്നറിയാൻ ഇന്ത്യ കാത്തിരിക്കുന്നു. അമേരിക്കയിലെ ഒറിഗോണിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലെ പുരുഷ വിഭാഗം 400 മീറ്ററിൽ ഇന്ന് ഫൈനലിൽ മത്സരിക്കാൻ അഷ്ഫഖ് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാവിലെ 9.23നാണ് മത്സരം. വേൾഡ് അത്‌ലറ്റിക്സിന്റെ യൂട്യൂബ് ചാനലിൽ അഷ്ഫഖിന്റെ മത്സരം തത്സമയം കാണാം.
ജൂനിയർ പ്രായത്തിൽതന്നെ ഇന്ത്യൻ സീനിയർ ടീമിനുവേണ്ടി മത്സരിക്കുകയും ഏഷ്യൻ മെഡൽ നേടുകയും ചെയ്ത പ്രതിഭയായ അഷ്ഫഖ് തന്റെ കരിയറിലെ ആദ്യ ലോകചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽതന്നെ അസാമാന്യപ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ ഏപ്രലിൽ കർണാടത്തിൽ നടന്ന ദേശീയ ദേശീയ ജൂനിയർ(അണ്ടർ -20) അത്‌ലറ്റിക് മീറ്റിൽ താൻ കുറിച്ചിരുന്ന 46.05 സെക്കൻഡിന്റെ ദേശീയ റെക്കാഡാണ് ഒറിഗോണിലെ ട്രാക്കിൽ അഷ്ഫഖ് തിരുത്തിയെഴുതിയത്. സെമിയിൽ 46 സെക്കൻഡിലും ഫിനിഷ് ചെയ്തതോടെയാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിൽ മത്സ
രിക്കുന്ന ഒൻപത് താരങ്ങളിൽ എട്ടാമത്തെ മികച്ച സമയമാണ് അഷ്ഫഖിന്റേത്. മെഡൽ പ്രതീക്ഷകൾക്കപ്പുറം ലോക ചാമ്പ്യൻഷിപ്പിൽ തന്റെ പ്രകടനം ഇനിയും മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് തൃശൂർ പെരിഞ്ഞനം സ്വദേശികളായ അഷ്റഫിന്റെയും ജസീനയുടെയും മകനായ അഷ്ഫഖ്.
അജിമോന്റെ
കൈപിടിച്ച്
ട്രാക്കിൽ അഷ്ഫഖിന്റെ വിസ്മയക്കുതിപ്പിന് പിന്നിൽ കെ.എസ് അജിമോൻ എന്ന പരിശീലകന്റെ മിടുക്കും പരിചയസമ്പത്തും കൂടിയുണ്ട്. ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലും ഇന്ത്യൻ ജൂനിയർ ടീമിനൊപ്പവും ഗുജറാത്തിലെ സ്പോർട്സ് സെന്ററിലും പരിശീലകനായി തിളങ്ങിയ അജിമോൻ തിരുവനന്തപുരം ജി.വി രാജ സ്കൂളിൽ പരിശീലകനായെത്തിയപ്പോഴാണ് അഷ്ഫഖിനെ കിട്ടിയത്. അജിമോന്റെ പരിശീലനത്തിന് കീഴിലാണ് ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയതും റെക്കാഡുകൾ തിരുത്തിക്കുറിച്ചതും ലോകചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയതും. ജി.വി രാജ സ്കൂളിൽ നിന്ന് പ്ളസ് ടു പൂർത്തിയാക്കിയ അഷ്ഫഖ് ഇപ്പോൾ കാര്യവട്ടത്ത് സായ് സെന്റർ ഒഫ് എക്സലൻസിലാണ് പരിശീലിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |