കൊച്ചി: അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം മൂലം കമ്പനികൾ കാർ വില ഉയർത്തിയതോടെ ഉപഭോക്താക്കൾ വലയുന്നു. ജനുവരിയിൽ വിവിധ മോഡൽ കാറുകളുടെ വില വർദ്ധിപ്പിക്കാൻ മുൻ നിര കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ് മുതൽ ഓഡി വരെ കാറുകളുടെ വില ഉയർത്താനുള്ള തീരുമാനം പ്രഖ്യാപിച്ചു. വിവിധ മോഡലുകളിലുള്ള കാറുകളുടെ വില ജനുവരിയിൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെ വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനികൾ. ഇതോടെ കാർ വാങ്ങുന്നവരുടെ ചെലവിൽ പത്ത് ശതമാനം വരെ വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. കാർ വില കൂടുന്നതാേടെ നികുതി, ഇൻഷ്വറൻസ് ബാധ്യതകളും ഗണ്യമായി ഉയരുമെന്നതാണ് ഉപഭോക്താക്കൾക്ക് തലവേദന സൃഷ്ടിക്കുന്നത്.
സാമ്പത്തിക മേഖല മികച്ച വളർച്ചയിലൂടെനീങ്ങുകയാണെങ്കിലും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലം ഉപഭോഗശേഷി കുറയുകയാണെന്ന് അനലിസ്റ്റുകൾ പറയുന്നു. ഇതോടൊപ്പം ബാങ്ക് വായ്പകളുടെ പലിശ നിരക്കിലുണ്ടായ വൻ വർദ്ധനയും അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. വരുമാനത്തിലുണ്ടായ മികച്ച വർദ്ധന കണക്കിലെടുത്ത് എൻട്രി ലെവലിൽ നിന്നും ഹാച്ച്ബാഗ്, എസ്.യു.വി സെഗ്മെന്റുകളിലേക്ക് മാറാൻ തയ്യാറെടുക്കുന്ന ഉപഭോക്താക്കൾക്കാണ് ഇപ്പോഴത്തെ വിലക്കയറ്റം ഏറ്റവും വലിയ തിരിച്ചടി സൃഷ്ടിക്കുന്നത്.
നാണയപ്പെരുപ്പം നേരിടാൻ റിസർവ് ബാങ്ക് കഴിഞ്ഞ വർഷം മേയ് മാസത്തിന് ശേഷം തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയതിനാൽ വാഹന വായ്പകളുടെ പലിശ പത്ത് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പ്രതിമാസ തിരിച്ചടവ് തുകയിലുണ്ടായ വലിയ വർദ്ധന മൂലം ഇടത്തരക്കാരും ശമ്പളക്കാരും വാഹനം വാങ്ങാനുള്ള തീരുമാനം നീട്ടിവെയ്ക്കുകയാണ്. ഇതിനിടെ പ്രമുഖ കാർ നിർമ്മാതാക്കൾ വിവിധ മോഡലുകളുടെ വില കൂടി ഉയർത്തുന്നതോടെ വിപണി കടുത്ത സമ്മർദ്ദം നേരിടാൻ ഇടയുണ്ടെന്ന് ഡീലർമാർ പറയുന്നു.
വില കൂടും മുൻപ് കാർ വാങ്ങാൻ തിരക്കേറുന്നു
ജനുവരിയിൽ വില ഗണ്യമായി കൂടുമെന്ന് ഉറപ്പായതിനാൽ സംസ്ഥാനത്തെ കാർ ഷോറൂമുകളിൽ വില്പന പൊടിപൊടിക്കുന്നു. വില കൂടുന്നതിന് മുൻപ് ഇഷ്ട വാഹനം സ്വന്തമാക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ദൃശ്യമാകുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. വർഷാന്ത്യത്തിൽ വില വർദ്ധനയ്ക്ക് മുൻപ് മികച്ച ആനൂകൂല്യങ്ങളോടെ ഉപഭോക്താക്കൾക്ക് വാർ ലഭ്യമാക്കാൻ കമ്പനികൾ ഉദാരമായ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |