SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.51 AM IST

ജപ്തി ചെയ്‌തപ്പോൾ പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങി, 'രുചി'യിലൂടെ നഷ്ടമായതിന്റെ ഇരട്ടി നേടി; തമിഴ്നാട്ടുകാരി ഇളവരശി കേരളത്തിൽ തീർത്ത വിജയഗാഥ

ilavarashi

ജന്മം കൊണ്ട് തമി‌ഴ്‌നാട്ടുകാരിയാണെങ്കിലും ഇളവരശി പി ജയകാന്ത് എന്ന നാൽപ്പത്തിയാറുകാരിക്ക് കൈനിറയെ സൗഭാഗ്യങ്ങൾ നൽകിയത് ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ്. ഇളവരശിയുടെ"അശ്വതി ഹോട്ട് ചിപ്സ്" എന്ന സംരംഭത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും.


കായ വറുത്തത് മുതൽ ഹൽവ വരെ രുചിയോടെ നൽകുന്ന അശ്വതി ഹോട്ട് ചിപ്‌സിന്റെ പെരുമ കേരളത്തിലോ തമിഴ്‌നാട്ടിലോ മാത്രം ഒതുങ്ങുന്നതല്ല. അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലും ഇളവരശിയുടെ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയാണ്. തന്റെ സംരംഭത്തെക്കുറിച്ചും കടക്കെണിയിൽ നിന്ന് കോടീശ്വരിയായതിനെക്കുറിച്ചും ഇളവരശി കേരള കൗമുദി ഓൺലൈനിനോട് വെളിപ്പെടുത്തുന്നു.


അശ്വതി ഹോട്ട് ചിപ്സ്

എന്റെ മകന്റെ നക്ഷത്രമാണ് അശ്വതി. അങ്ങനെയാണ് ഈ പേര് നൽകിയത്. കായ വറുത്തത്, ചേന വറുത്തത്, ഹൽവ, അച്ചാറുകൾ, കേക്ക് അങ്ങനെ ഇരുന്നൂറ്റി അമ്പതിലധികം വിഭവങ്ങൾ വിൽപന നടത്തുന്നു. ഇതിലൂടെ മികച്ച വരുമാനവും ലഭിക്കുന്നു.

നിലവിൽ തൃശൂരിൽ അശ്വതി ഹോട്ട് ചിപ്സിന് പത്ത് യൂണിറ്റുകളാണുള്ളത്. ഞങ്ങളുടെ കടയിൽ വിൽക്കുന്ന എല്ലാ സാധനങ്ങളും ഞങ്ങൾ തന്നെ തയ്യാറാക്കുന്നതാണ്. ഇവിടെ നൂറ്റി നാൽപ്പതിലധികം ജീവനക്കാരുമുണ്ട്. ഇതിൽ കൂടുതലും മലയാളികളാണ്. ഹൽവ തയ്യാറാക്കുന്നതും, ചിപ്സ് വറുക്കുന്നതും, ഉണ്ണിയപ്പം തയ്യാറാക്കുന്നതുമൊക്കെ കസ്റ്റമേഴ്സിന് കാണാനും, ടേസ്റ്റ് നോക്കി വാങ്ങാനും സാധിക്കുമെന്നതാണ് ഞങ്ങളുടെ ഒരു പ്രത്യേകത.

ആമസോണിലൂടെയും മറ്റും ഓൺലൈനായും വിൽക്കുന്നുണ്ട്. കാനഡ, ഖത്തർ, ന്യൂസിലാൻഡ്, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിഭവങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. തമിഴ്നാട്ടിൽ ഞങ്ങൾക്ക് ഒരു പെട്രോൾ പമ്പുണ്ട്.

ഞാൻ ഡോക്ടർ ഇളവരശി പി ജയകാന്ത്

ഞാൻ ഓൾ ഇന്ത്യ വുമൺ എന്റർപ്രണറാണ്. അമേരിക്കയിൽ നിന്ന് അവാർഡ് ലഭിച്ചിട്ടുണ്ട്. അതുപോലെ ബ്രിട്ടൻ കിംസ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് കിട്ടിയിട്ടുണ്ട്. കേരള സർക്കാരിന്റെയും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസുവരെയായിരുന്നു വിദ്യാഭ്യാസം. പിന്നെ പത്തിലെ പരീക്ഷയെഴുതി. പ്രീഡിഗ്രിയും കഴിഞ്ഞു.

A post shared by Elavarasi Jayakanth (@elavarasijayakanth)


തമിഴ്നാട് പെറ്റമ്മ, കേരളം പോറ്റമ്മ


കേരളം എന്റെ പോറ്റമ്മയാണ്, പെറ്റമ്മ തമിഴ്നാടും. തമിഴ്‌നാട്ടിലെ മധുരൈ ഉസ്ലാംപട്ടിയിലാണ് ഞാൻ ജനിച്ചത്. കർഷക കുടുംബമായിരുന്നു. അവിടെ മഴ പെയ്യാതെ വന്നതോടെ ഉപജീവനം തേടി നാൽപ്പത്തിയഞ്ച് വർഷം മുമ്പാണ് കുടുംബത്തോടൊപ്പം തൃശൂരിലെത്തിയത്.

A post shared by Elavarasi Jayakanth (@elavarasijayakanth)

പലഹാര വിൽപന അച്ഛൻ തുടങ്ങിവച്ചു. എനിക്ക് മൂന്ന് ചേട്ടന്മാരും മൂന്ന് ചേച്ചിമാരുമുണ്ട്. പതിനെട്ടാം വയസിൽ ഞാൻ വിവാഹിതയായി. ഭർത്താവ് ജയകാന്ത് തമിഴ്നാട് സ്വദേശിയാണ്. അദ്ദേഹത്തിന്റെ സഹോദരിയെയാണ് എന്റെ സഹോദരൻ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഉപജീവനമാർഗമെന്ന രീതിയിൽ ഞാനും ഇതിലേക്ക് തിരിയുകയായിരുന്നു.


വിജയ രഹസ്യം പരാജയം

പരാജയമാണ് എന്റെ വിജയ രഹസ്യമെന്ന് തന്നെ പറയാം. ഞങ്ങൾ ആദ്യം കടകളിൽ സപ്ലൈ ആയിരുന്നു ചെയ്തിരുന്നത്. ഇതിനൊപ്പം സ്വന്തമായി സൂപ്പർമാർക്കറ്റും തുടങ്ങി. ഇതിനിടയിൽ എന്നെ ചുറ്റിപ്പറ്റി അടുപ്പിച്ച് എട്ട് മോഷണങ്ങൾ നടന്നു. 73 പവൻ സ്വർണം, കാർ, പലഹാരങ്ങൾ എന്നിവയൊക്കെ കളവ് പോയി.

ilavarashi

ഒരു സ്ഥലത്ത് ശരിയാകുമ്പോൾ മറ്റേസ്ഥലത്ത് മോഷണം നടക്കുന്ന അവസ്ഥയായിരുന്നു. ഇതോടെ ഞാൻ ആകെ തളർന്നുപോയി, ആശുപത്രിയിലായി. അങ്ങനെ ഒരു ആറ് മാസം കിടന്ന കിടപ്പായി. ഭക്ഷണമൊക്കെ വാരിത്തരണമെന്ന അവസ്ഥയായിരുന്നു. അതിൽ നിന്ന് തിരിച്ചുവന്നപ്പോഴേക്ക് എല്ലാം നഷ്ടത്തിലായി.

അതായത് കൃത്യമായി കടകളിൽ സാധനം കൊടുക്കാനൊന്നും പറ്റിയിരുന്നില്ല. അതിനാൽ പലയിടത്തെയും സെയിൽസ് പോയി. സൂപ്പർമാർക്കറ്റിലും സാധനങ്ങൾ കൃത്യമായി വയ്ക്കാതായതോടെ കസ്റ്റമേഴ്സിന്റെ എണ്ണം കുറഞ്ഞു. മുമ്പ് ഒരു ദിവസം ഒന്നരലക്ഷം രൂപയ്ക്ക് സെയിൽസ് ഉണ്ടായിരുന്നു.

ആധാരമൊക്കെ വച്ച് ലോണെടുത്തൊക്കെയായിരുന്നു സൂപ്പർ മാർക്കറ്റ് തുടങ്ങിയത്. അമ്പത് ലക്ഷം ലോൺ 96 ലക്ഷമായി. ആകെ ഒരു കോടി 40 ലക്ഷം ബാങ്ക് ലോൺ ഉണ്ടായിരുന്നു. പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു. എല്ലാം ജപ്തി ചെയ്തു.

ilavarashi

എല്ലാം കഴിഞ്ഞ് 2012ന് ശേഷം ഫുട്‌പാത്തിൽ നിന്ന് കച്ചവടം ചെയ്ത് രണ്ടാമത് വീണ്ടും തുടങ്ങി. നഷ്ടമായതെല്ലാം തിരിച്ചുപിടിച്ചു. ദൈവം ആദ്യം തന്നതിലും എത്രയോ ഇരട്ടി തന്നു. ഇപ്പോൾ സുഖമായി ജീവിക്കുന്നു.

അന്ന് കളവ് പോയ സാധനങ്ങളൊന്നും കിട്ടിയില്ല. ഒരു മോഷ്ടാവിനെ പിടികൂടിയിരുന്നു. ഇപ്പോഴും കേസ് നടക്കുകയാണ്. കോടതിയിൽ കെട്ടിക്കിടക്കുന്ന സാധനങ്ങൾ ചിലപ്പോൾ തിരിച്ചുകിട്ടിയേക്കാം. ഇളവരശി - ജയകാന്ത് ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. മൂത്തമകൻ ഹൃദുൽ ജയകാന്ത് എംബിഎയും രണ്ടാമത്തെ മകൻ അശ്വിൻ ജയകാന്ത് ഫുഡ് ക്രാഫ്റ്റ് പഠിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ILAVARASHI P JAYAKANTH, TAMILNADU, KERALA, ASWATHI HOT CHIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA