കോഴിക്കോട് : ഷിബില വധക്കേസുമായി ബന്ധപ്പെട്ട് താമരശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.കെ. നൗഷാദിനെ സസ്പെൻഡ് ചെയ്തു. ഭർത്താവ് യാസിറിനെതിരെ ഷിബില നൽകിയ പരാതിയിൽ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്.ഐയെ സസ്പെൻഡ് ചെയ്തത്. യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുൾ റഹിമാൻ ആരോപിച്ചിരുന്നു.
താമരശേരി പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒ കൂടിയാണ് സസ്പെൻഡ് ചെയ്യപ്പെട്ട നൗഷാദ്. യാസിറിനെതിരെ പരാതിയുമായി ഷിബില നൗഷാദിനെയാണ് സമീപിച്ചത്. ഉമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ സുഹൃത്താണ് യാസിർ എന്നതടക്കമുള്ള കാര്യങ്ങൾ ഷിബില നൗഷാദിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷിബില പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിലെടുക്കാനോ യാസിറിനെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്നാണ് കുടുംബം പരാതിപ്പെട്ടത്. നൗഷാദിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. പ്രശ്നപരിഹാരത്തിന് പൊലീസ് സഹായിച്ചില്ലെന്നായിരുന്നു ഷിബിലയുടെ പിതാവ് പറഞ്ഞത്. പൊലീസിൽ പരാതി നൽകിയപ്പോൾ രണ്ടു കുടുംബങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പക്ഷേ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. നടപടി എടുത്തിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു. പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ മുഖ്യന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഷിബിലയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |