തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സർക്കാരിന് ആറാം തവണയും അദ്ദേഹത്തിന്റെ പേര് ശുപാർശ നൽകിയത്. നേരത്തെ അഞ്ചുതവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശുപാർശ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു കേന്ദ്രം മെഡൽ നിരസിച്ചത്.
അജിത് കുമാർ സ്ഥാനക്കയറ്റത്തിന് സാദ്ധ്യത കൽപിക്കപ്പെടുന്നതിനിടെയാണ് വീണ്ടും ശുപാർശ. അജിത് കുമാറിന്റെ ജൂനിയർ ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ മെഡൽ ലഭിച്ചിരുന്നു. നേരത്തെ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകികൊണ്ടുള്ള റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചിരുന്നു. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചത്.
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. തുടർന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |