വേനലവധിക്കാലത്ത് വിനോദപരിപാടികൾ മാത്രമല്ല, നീന്തൽ പരിശീലനവും കുട്ടികൾക്ക് അനിവാര്യമാണ്. നമ്മുടെ തദ്ദേശസ്ഥാപനങ്ങൾ അത് ഏറെക്കുറേ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഗ്രാമങ്ങളിൽ അടക്കമുള്ള സ്വകാര്യ നീന്തൽക്കുളങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നീന്തൽ പരിശീലനം തകൃതിയായി തുടരുന്നുണ്ട്. മുങ്ങി മരണങ്ങളുടെ എണ്ണം വർദ്ധിച്ചതോടെയാണ് തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുത്ത് വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കാൻ രംഗത്തിറങ്ങിയത്. കഴിഞ്ഞ ജനുവരിയിൽ തൃശൂർ പീച്ചി റിസർവോയറിൽ മൂന്നു വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തെ തുടർന്ന് അവധിക്കാല നീന്തൽ പരിശീലനത്തിന് തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുവന്നിരുന്നു. കഴിഞ്ഞ വർഷം ചൂണ്ടൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം കുട്ടികൾക്കായി ഒരുക്കിയിരുന്നു. ഈ വർഷവും പഞ്ചായത്ത് നീന്തൽ പരിശീലനത്തിനുളള ഒരുക്കത്തിലാണ്. മണലിയിലെ 'ഉണർവ് ഇവിടം' പാർക്കിലായിരുന്നു പരിശീലനം. ചൂണ്ടൽ പഞ്ചായത്തിലെ 36 കുട്ടികൾ കഴിഞ്ഞ വർഷം നീന്തൽ പരിശീലനം പൂർത്തിയാക്കി. കഴിഞ്ഞവർഷം 90 ലേറെ കുട്ടികൾ നീന്തൽ പരിശീലിച്ചിരുന്നു.
അതേസമയം, സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർക്യാമ്പും ഒഴിവ് ദിനങ്ങളിൽ നീന്തൽ പരിശീലനവും നടക്കുന്നുണ്ടെങ്കിലും അടുത്തകാലത്തായി സ്‌കൂളുകൾ മുന്നോട്ടുവരുന്നില്ലെന്ന് പറയുന്നു.
നീന്തൽപഠനം അനിവാര്യം
റോഡപകടങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികമുള്ളത് മുങ്ങിമരണങ്ങളാണ്. സ്‌പോർട്‌സ് കൗൺസിലുകളുടെ നേതൃത്വത്തിൽ നീന്തൽപഠനത്തിന് അവസരം നൽകിയെങ്കിലും വലിയൊരു വിഭാഗം വിദ്യാർത്ഥികളെ പഠിപ്പിക്കാനായില്ല. നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷനും നിർദ്ദേശിച്ചിരുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളുടെ നേതൃത്വത്തിൽ പരിശീലനം നടക്കുന്നുണ്ട്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലെ വിദ്യാർത്ഥികളെയെല്ലാം പരിശീലിപ്പിക്കും. ഒരു ബാച്ചിന് വളരെ കുറഞ്ഞ നിരക്ക് മാത്രമാണുള്ളത്. പരിശീലനം ലഭിച്ച വിദഗ്ധരും തൃശൂർ അക്വാട്ടിക് ക്ലബിലുണ്ട്.
പഞ്ചായത്തുകളിൽ കൂടുതൽ നീന്തൽക്കുളങ്ങൾ വേണമെന്നാണ് കായികമേഖലയിലുളളവർ പറയുന്നത്. നീന്തൽക്കുളങ്ങളിലെ വെള്ളം ക്ലോറിനേഷൻ നടത്തി രോഗാണുമുക്തമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളം രോഗങ്ങൾക്ക് വഴിയൊരുക്കും. അപരിചിതമായ ജലാശയങ്ങളിൽ നീന്തൽപഠനം അപകടകരവുമാണ്. തൃശൂർ അക്വാട്ടിക് ക്ലബിൽ അഞ്ഞൂറോളം പേർ ഈ വർഷം പഠിക്കാനെത്തുന്നുണ്ട്. കഴിഞ്ഞ വർഷം ആയിരത്തിലേറെപ്പേരുണ്ടായിരുന്നു. കുട്ടികൾക്ക് നീന്തൽപഠനം അനിവാര്യമായതുകൊണ്ടു തന്നെ പഞ്ചായത്തിന്റെ സഹകരണത്തോടെ വളരെ കുറഞ്ഞ നിരക്കിൽ കൂടുതൽ കുട്ടികളെ പരിശീലിപ്പിക്കാൻ തയ്യാറാണെന്നാണ് മണലിയിലെ 'ഉണർവ് ഇവിടം' പാർക്കിന്റെ ഉടമയായ അഡ്വ. ത്വയിബ് ഇബ്രാഹിം പറയുന്നത്. നാവികസേന-ഫയർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ, പരിശീലനംകിട്ടിയവർക്ക് മേയ് അവസാനം സർട്ടിഫിക്കറ്റും ലഭ്യമാക്കുമെന്ന് അദ്ദേഹം പറയുന്നു.
സ്‌കൂൾ പാഠ്യപദ്ധതിയിൽ
നീന്തൽ, പക്ഷേ...
ഏഴുവർഷം മുൻപ് സ്‌കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി തുടരുകയാണിപ്പോഴും. സംസ്ഥാന സർക്കാർ കായിക യുവജനകാര്യാലയം വഴി തെരഞ്ഞെടുക്കപ്പെട്ട ഏജൻസികളുടെ സഹകരണത്തോടെ സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന അതിജീവന നീന്തൽ പരിശീലന പദ്ധതിയായ സ്പ്‌ളാഷിന് ആറ് വർഷം മുൻപ് തുടക്കമിട്ടതാണ്. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അപ്രതീക്ഷിത അപകടങ്ങളെ അതിജീവിക്കാൻ ആവശ്യമായ നീന്തൽ കഴിവുകൾ കുട്ടികളിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 6,000 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിട്ടത്. പദ്ധതിയുടെ ആദ്യ അഞ്ച് മാസം ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ നിന്നും 1,200 കുട്ടികൾ വീതം ആദ്യഘട്ടത്തിൽ പരിശീലനം നേടുമെന്നായിരുന്നു പറഞ്ഞിരുന്നത്. 12 നും 18 വയസിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായാണ് നീന്തൽ പരിശീലനം നൽകാൻ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത്. വിദഗ്ദ്ധ പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ 60 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ബാച്ചുകളായായിരുന്നു പരിശീലനം. ഒരു ബാച്ചിന് ഒരു ദിവസം ഒരു മണിക്കൂർ 15 മിനിറ്റ് എന്ന നിലയിൽ ഒരു വിദ്യാർത്ഥിക്ക് 20 മുതൽ 25 മണിക്കൂർ വരെ നീന്തൽ പരിശീലനം ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ദൈനംദിന പരിശീലനം, വാരാന്ത്യ അവധിക്കാല പരിശീലനം എന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരുന്നത്. പെൺകുട്ടികൾക്കായി വനിതാ പരിശീലകരുടെ സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടിരുന്നു. രണ്ടാംഘട്ടത്തിൽ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് കായിക വകുപ്പ് പദ്ധതിയിട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ചതുപോലെയും തീരുമാനിച്ചതുപോലയും സ്പ്ളാഷ് വിജയം കണ്ടില്ല.
കടമ്പകൾ പലവിധം
കുട്ടികൾക്ക് നീന്തൽ പരിശീലനമെന്ന ആശയം പ്രാവർത്തികമാക്കാൻ കടമ്പകളേറെയാണ്. നീന്തൽ പാഠ്യ വിഷയമാക്കണമെന്ന അഭിപ്രായം അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഉയർത്തുമ്പോഴും പ്രായോഗിക ബുദ്ധിമുട്ടുകളേറെയുണ്ടെന്നതും ശരിയാണ്. ചുരുക്കം ചില സ്വകാര്യ സ്ഥാപനങ്ങൾ നീന്തൽ അക്കാഡമികൾ നടത്തുന്നുണ്ടെങ്കിലും സാധാരണക്കാരന് താങ്ങാനാവാത്ത ഫീസാണ്.
വേനലവധിക്കാലത്ത് നീന്തൽ അക്കാഡമികൾ ആരംഭിക്കുമെങ്കിലും ഫീസ് ഘടന സാധാരണക്കാരന് താങ്ങാനാവില്ല. നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പാവാത്തതിന് കാരണവും സാമ്പത്തിക പ്രയാസങ്ങൾ തന്നെയാണ്. വിവിധ മത്സരങ്ങൾക്ക് പരിശീലനം നേടുന്ന കായിക താരങ്ങൾ പോലും ചേറും ചെളിയും നിറഞ്ഞ കായലിലാണ് നീന്തൽ അഭ്യസിക്കുന്നത്.
ചില സ്വകാര്യ സ്‌കൂളുകൾ നീന്തൽ പരിശീലനം ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ പോലും ട്രെയിനർമാരുടെ ഫീസും പൂളടക്കമുള്ള മറ്റ് അസൗകര്യങ്ങളുമാണ് പ്രശ്നമായത്. വിഷയത്തിൽ സർക്കാരിന്റെ സാമ്പത്തികസഹായവും അടിയന്തര ഇടപടലുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കുളങ്ങളേറെയുള്ള ഗ്രാമ പ്രദേശങ്ങളിലെങ്കിലും ട്രെയിനറുടെ സഹായത്തോടെ നിശ്ചിതസമയം നീന്തൽ പഠിപ്പിക്കാമെന്ന് ചില രക്ഷിതാക്കൾ പറയുന്നു. നഗര പ്രദേശങ്ങളിലാവാട്ടെ അക്കാഡമികളുമായി സംസാരിച്ച് ഫീസ് നിരക്ക് കുറച്ച് കുട്ടികൾക്ക് പൂളുകളിൽ നീന്തൽ പരിശീലനം നൽകണമെന്നും പറയുന്നു.
സ്‌കൂളുകളിൽ കുളം ഒരുക്കുക പ്രായോഗികമല്ലെന്നും പൂളുകളുടേയും ട്രെയിനർമാരുടേയും വൻ ഫീസ് പ്രതിസന്ധിയാണെന്നും തിരിച്ചറിയുന്നുണ്ടെങ്കിലും നീന്തൽ പഠനം അനിവാര്യമാണെന്ന് കണ്ട് സർക്കാരും സ്വകാര്യസംരംഭകരും ഇതിനായി മുന്നിട്ടിറങ്ങണമെന്നാണ് ഏറെക്കാലമായി ഉയരുന്ന ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |