കണ്ണൂർ: വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം.വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘം കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴിയെടുത്തു. സുധാകരന്റെ കണ്ണൂരിലുള്ള വീട്ടിലെത്തിയാണ് സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തത്. വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു മൊഴിയെടുപ്പ്.
സാമ്പത്തിക ബാദ്ധ്യതകൾ സൂചിപ്പിച്ച് വിജയൻ നേരത്തെ സുധാകരന് കത്തയച്ചിരുന്നു.
എപ്പോഴാണ് വിജയൻ കത്ത് നൽകിയത്. ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നടക്കമുള്ള വിവരങ്ങളാണ് അന്വേഷണസംഘം സുധാകരനിൽ നിന്ന് ശേഖരിച്ചത്. കത്തിന്റെ പകർപ്പ് അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.
സഹകരണ നിയമന വിഷയത്തിൽ ഇടപെടണമെന്നും പരിഹരിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്നുമായിരുന്നു കത്തിൽ. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ തുടങ്ങിയവരെ ആത്മഹത്യ പ്രേരണ കേസിൽ പ്രതി ചേർത്തിരുന്നു. കഴിഞ്ഞ ഡിസംബർ 27നാണ് എൻ.എം.വിജയനും മകൻ ജിജേഷും ജീവനൊടുക്കിയത്.
''മൊഴിയെടുക്കാൻ മാത്രമാണ് പൊലീസ് എത്തിയത്. മുൻപ് പറഞ്ഞതൊക്കെ തന്നെയാണ് ഇപ്പോഴും പറഞ്ഞത്
-കെ.സുധാകരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |