തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളടക്കമുള്ള മലയാളികൾക്ക് സഹായവുമായി നോർക്ക. സെക്രട്ടേറിയറ്റിലും നോർക്കയിലും ആരംഭിച്ച കൺട്രോൾ റൂമുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കും.
സ്‌കൂളുകളും കോളേജുകളും അടച്ചതിനാൽ മടങ്ങാൻ കഴിയാത്തവർക്കും വിനോദ സഞ്ചാരത്തിനിടെ തിരികെ വരാൻ കഴിയാത്തവർക്കും സേവനം പ്രയോജനപ്പെടുത്താം. വിമാനസർവീസുകൾ പലതും നിറുത്തലാക്കിയതും ട്രെയിൻ സർവീസുകളുടെ എണ്ണം കുറച്ചതുമാണ് മടക്കയാത്രയ്ക്ക് തടസം നേരിടുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.
വിനോദ സഞ്ചാരത്തിന് പോയി കാശ്മീരിലും പഞ്ചാബിലുമായി മടങ്ങാൻ കഴിയാത്ത നിരവധിപേരുണ്ട്. ചിലർ റോഡ് മാർഗം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഐ.ഐ.ടി, മൊഹാലിയിലെ അമിറ്റി സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങാനാകാതെ അവിടെ തുടരുകയാണ്.
അതിർത്തി സംസ്ഥാനങ്ങളിലുള്ളവർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം. പാക് ഷെല്ലാക്രമണത്തെ തുടർന്ന് രാജസ്ഥാനിലെ ജയ്സാൽമീറിലുള്ള മലയാളി സിനിമാസംഘം ഷൂട്ടിംഗ് നിറുത്തിവച്ചു. 200 പേരാണ് സംഘത്തിലുള്ളത്. റോഡുമാർഗം നാട്ടിലേക്ക് തിരിക്കാനുള്ള ശ്രമത്തിലാണിവർ.
കൺട്രോൾ റൂം നമ്പരുകൾ
സെക്രട്ടേറിയറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471-2322600. ഇ-മെയിൽ: cdmdkerala@kerala.gov.in.നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാൾ). കേരള ഹൗസ്: 011 23747079.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |