
കൊച്ചി: പശ്ചിമേഷ്യ സംഘർഷഭരിതമായി തുടരുന്നതിനാൽ വിപണികളിൽ അനിശ്ചിതത്വമേറുന്നു. ക്രൂഡോയിൽ വില കുത്തനെ ഉയർന്നതോടെ സ്വർണം, ഓഹരികൾ തിരിച്ചടി നേരിട്ടു. എണ്ണ ഉത്പാദകകരുടെ കൂട്ടായ്മയായ ഒപ്പെക്കിൽ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പിന്മാറിയതിന് പിന്നാലെയാണ് ക്രൂഡോയിൽ കുതിച്ചത്. ഗൾഫ് മേഖലയിലെ പ്രമുഖ ഉത്പാദക രാജ്യമായ സൗദി അറേബ്യയ്ക്കും ഒപ്പെക്കിനും യു.എഇയുടെ തിരുമാനം തിരിച്ചടിയാണ്.
രാഷ്ട്രീയ അനിശ്ചിതത്വമേറിയതോടെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ഡോളർ ഉയർന്ന് 112 ഡോളറിലെത്തി. വെസ്‌റ്റ് ടെക്‌സസ് ക്രൂഡ് വില ബാരലിന് വീണ്ടും നൂറ് ഡോളർ കവിഞ്ഞു.
യു.എ.ഇയുടെ പിന്മാറ്റം ഒപ്പെക്കിന്റെ വിലപേശൽ ശേഷിയെ പ്രതികൂലമായി ബാധിക്കും.
പശ്ചിമേഷ്യൻ സംഘർഷം ഉടൻ അവസാനിക്കില്ലെന്നാണ് വിലയിരുത്തുന്നത്. സമാധാന ചർച്ചകൾ അനിശ്ചിതതമായി വൈകുന്നതാണ് പ്രധാന വെല്ലുവിളി, ഇറാൻ മുന്നോട്ടുവച്ച ഉപാധികൾ ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.
തകർച്ചയിൽ സ്വർണവും ഓഹരികളും
യുദ്ധത്തിന്റെ തീവ്രത കൂടുമെന്ന പ്രതീക്ഷയിൽ ഇന്നലെ ഡോളറും യു.എസ് കടപ്പത്രങ്ങളും ശക്തിയാർജിച്ചതോടെ വൻകിട നിക്ഷേപകർ ഓഹരി, സ്വർണ വിപണികളിൽ നിന്ന് പിൻമാറി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 105 ഡോളർ കുറഞ്ഞ് 4,575 ഡോളറായി. കേരളത്തിൽ ഇന്നലെ പവൻ വില മൂന്ന് തവണയായി 2,040 രൂപ കുറഞ്ഞ് 1,10,680 രൂപയിലെത്തി.
ഓഹരികളിലും നഷ‌്ടം
ഇന്ത്യൻ ഓഹരി വിപണിയും ഇന്നലെ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. സെൻസെക്‌സ് 416.72 പോയിന്റ് ഇടിഞ്ഞ് 76,886.91ൽ അവസാനിച്ചു. നിഫ്‌റ്റി 97 പോയിന്റ് നഷ്‌ടത്തോടെ 23,995.72ൽ എത്തി. ചെറുകിട, ഇടത്തരം മേഖലയിലെ ഓഹരികളും കനത്ത ഇടിവ് നേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും ക്രൂഡോയിൽ വിലക്കുതിപ്പുമാണ് തിരിച്ചടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |