റോം: കൊവിഡ് കാലത്തെ നെഗറ്റീവ് വാർത്തകൾക്കിടയിലും ലോകത്തിന്റെ അങ്ങിങ്ങ് നിന്ന് പ്രതീക്ഷയുടെ പൊസിറ്റീവ് വാർത്തകളും ഉയർന്നുവരുന്നുണ്ട്. ഇറ്റലിയിൽനിന്നും നെതർലൻഡ്സിൽനിന്നുമാണ് ഇത്തരത്തിൽ പുതിയ രണ്ടുവാർത്തകൾ പുറത്തുവരുന്നത്.
ഇറ്റലിയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതായാണ് ഇറ്റാലിയൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. മാർച്ച് 18നാണ് കൊവിഡ് ലക്ഷണങ്ങളുമായി കുഞ്ഞിനെയും ന്യൂമോണിയയുമായി അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് കോവിഡ് ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും ഈ കുഞ്ഞാണ്.
ഇറ്റലിയിൽ 103 വയസ്സുള്ള ആഡ സനുസ്സോ എന്ന മുത്തശ്ശിയും കൊവിഡിനെ അതിജീവിച്ചു. ധൈര്യവും വിശ്വാസവുമാണ് രോഗമുക്തി നേടാൻ സഹായിച്ചത്. രോഗം ബാധിച്ചവർ തളരരുത്. താൻ സുഖമായിരിക്കുന്നതായും ടി.വി കാണുകയും പത്രം വായിക്കുകയും ചെയ്യുന്നതായും ആഡ സനുസ്സോ പറഞ്ഞു. ഇറ്റലിക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ മുത്തശ്ശിയുടെ അതിജീവനം.
നെതർലൻഡ്സിൽ 107കാരിയായ കൊർണീലിയ റാസ് കൊവിഡ് മുക്തയായി. രോഗബാധയിൽ നിന്ന് മുക്തി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് കൊർണീലിയ റാസ്. മാർച്ച് 17ന് 107ാം ജന്മദിനത്തിലാണ് ഈ മുത്തശ്ശിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |