
അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ്
ഓക്സിജൻ നൽകേണ്ടിവന്നു
ലണ്ടൻ: ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേസ് വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്ക് ദേഹാസ്വാസ്ഥ്യം. സംഭവത്തിൽ കമ്പനി അന്വേഷണം ആരംഭിച്ചു. ഭക്ഷ്യവിഷബാധയാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ലണ്ടനിലെ ഹീത്രോയിലേക്ക് പുറപ്പെട്ട ബി.എ 276 വിമാനത്തിലെ പൈലറ്റുമാർക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. പത്ത് മണിക്കൂർ നീണ്ട യാത്രയ്ക്കിടെ ഒരാളുടെ ആരോഗ്യനില മോശമായി. ഇതോടെ ഓക്സിജൻ നൽകേണ്ടി വന്നു. ഈ സമയം 30,000 അടി ഉയരത്തിലായിരുന്നു വിമാനം. മറ്റ് രണ്ടുപേർക്കും അസ്വസ്ഥതകളുണ്ടായെങ്കിലും ഇരുവരും ചേർന്ന് വിമാനം ഹീത്രോയിൽ ലാൻഡ് ചെയ്തു.
മൂന്ന് പൈലറ്റുമാരും ഹൈദരാബാദിലെ ഒരേ ഹോട്ടലിലാണ് താമസിച്ചത്. പ്രഭാതഭക്ഷണവും അവിടെ നിന്നാണ് കഴിച്ചത്. ഭക്ഷ്യവിഷബാധയോ ശുചിത്വപ്രശ്നങ്ങളോ കാരണമാണോയെന്ന് കണ്ടെത്താൻ ഇവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ക്രൂ അംഗങ്ങളുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഹൈദരാബാദിലെ ക്രൂ താമസസൗകര്യങ്ങളെക്കുറിച്ച് പരിശോധന നടത്തുകയാണെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിട്ടില്ലെന്നും വിമാനം സുരക്ഷിതമായാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |