ശീതൾ എന്ന കുസൃതിക്കാരിയായി കുടുംബവിളക്കിൽ തിളങ്ങി നിൽക്കുന്ന നടി അമൃത ഒട്ടേറെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ കടന്നാണ് സ്വപ്നം കണ്ട അഭിനയരംഗത്തെത്തിയത്. അമൃത സംസാരിക്കുന്നു. കരഞ്ഞുതളർന്ന ഒരുപാട് രാത്രികളുണ്ട് അമൃതയുടെ മനസിൽ. ഒരിക്കൽ വേദനിപ്പിച്ചവരും കുത്തുവാക്കുകൾ പറഞ്ഞവരും ഇന്ന് അമൃതയുടെ നേട്ടത്തിൽ കൈയടിക്കുകയാണ്, ചേർത്ത് പിടിച്ച് അഭിനന്ദിക്കുകയാണ്. പക്ഷേ, വന്ന വഴികളും താണ്ടിയ നൊമ്പരങ്ങളുമൊന്നും അമൃത മറന്നിട്ടില്ല. സ്വന്തം കാലിൽ ഉറച്ചു നിൽക്കാനായിരുന്നു അവളെപ്പോഴും ആഗ്രഹിച്ചിരുന്നത്. ഒടുവിൽ മനസ് പറഞ്ഞതുപോലെ തന്റെ സമയം എത്തി. 'കുടുംബവിളക്കി"ലെ ശീതളായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമ്പോൾ അമൃതയ്ക്ക് പറയാൻ ഒത്തിരി വിശേഷങ്ങളുണ്ട്.
''ശീതൾ നന്നായി മുന്നോട്ട് പോകുന്നുവെന്നതാണ് ഇപ്പോഴത്തെ സന്തോഷം. ആൾക്കാർ നല്ല നല്ല അഭിപ്രായങ്ങളാണ് പറയുന്നത്. സുമിത്രയും ശീതളും തമ്മിലുള്ള വൈകാരികതയൊക്കെ പ്രേക്ഷകർക്ക് ഇഷ്ടമാകുന്നുണ്ട്. മിക്ക പ്രേക്ഷകരും പറയാറുണ്ട് സുമിത്രയും ശീതളും തമ്മിലുള്ള കെമിസ്ട്രിയാണ് തങ്ങളുടെ വീട്ടിലുമെന്ന്. ശീതളാകാൻ എന്റെ ഭാഗത്ത് നിന്ന് അമ്പത് ശതമാനം മാത്രമേ കൊടുക്കുന്നുള്ളൂവെന്നാണ് തോന്നുന്നത്. ബാക്കിയൊക്കെ സംവിധായകനോടും മറ്റു ക്രൂ അംഗങ്ങളോടുമാണ് കടപ്പെട്ടിരിക്കുന്നത്. അവരെല്ലാം വേണ്ട നിർദേശങ്ങൾ പറഞ്ഞു തരാറുണ്ട്. സത്യത്തിൽ കുടുംബവിളക്കിന്റെ സംവിധായകൻ മഞ്ചു ധർമ്മൻ സാറിനാണ് എല്ലാ ക്രെഡിറ്റും കൊടുക്കേണ്ടത്. ഓരോ കഥാപാത്രവും എങ്ങനെ വേണമെന്നും ഓരോരുത്തരും എങ്ങനെ ചെയ്യണമെന്നുമൊക്കെ അദ്ദേഹം കൃത്യമായി പറഞ്ഞു തരാറുണ്ട്.""
കൊതിച്ചിരുന്ന വേഷമാണ് ശീതൾ
അപ്രതീക്ഷിതമായിട്ടാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. 'ഒരിടത്തൊരു രാജകുമാരി" എന്ന സീരിയൽ ചെയ്തു തീർന്ന സമയത്താണ് ലോക്ക് ഡൗൺ ഒക്കെ വരുന്നത്. അങ്ങനെ പ്രോജക്ടൊന്നുമില്ലാതെ വീട്ടിൽ വെറുതെയിരിക്കുന്ന സമയത്താണ് കുടുംബവിളക്കിൽ നിന്ന് വിളി വരുന്നത്. അതുവരെ ശീതളിന്റെ കഥാപാത്രം ചെയ്തിരുന്ന ആൾക്ക് ചില അസൗകര്യങ്ങൾ വന്നതോടെ സീരിയലിൽ നിന്നും പിന്മാറി. അങ്ങനെയാണ് ജോസ് പേരൂർക്കട, ജോയ് പേരൂർക്കട ചേട്ടന്മാർ എന്നെ വിളിക്കുന്നത്. എന്നോട് ചെറിയൊരു വീഡിയോ ചെയ്ത് അയക്കാൻ പറഞ്ഞു. അതു കണ്ട് ഇഷ്ടപ്പെട്ടതോടെ ലൊക്കേഷനിൽ നിന്നും വിളി വന്നു, പിറ്റേ ദിവസം തന്നെ ജോയിൻ ചെയ്തോളാൻ. ഞാൻ ഭയങ്കര ഹാപ്പിയായി. കുടുംബവിളക്കിന്റെ ആദ്യ എപ്പിസോഡ് മുതൽ കുത്തിയിരുന്നു കാണുന്ന ആളാണ്. സത്യം പറഞ്ഞാൽ ശീതൾ എന്ന കഥാപാത്രത്തെ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് മനസിൽ കൊതിച്ചിട്ടുണ്ട്. ശീതൾ ചെറിയ കുട്ടിയാണ്, പന്ത്രണ്ടിൽ പഠിക്കുന്ന ആൾ. ഞാൻ പൊതുവേ ചെറിയ സൈസായതു കൊണ്ടാകാം എന്നെ അത് ഏൽപ്പിച്ചത്. മുടി മുറിച്ചതാണ് കഥാപാത്രമാകാൻ നടത്തിയ പ്രധാന മാറ്റം. പിന്നെ ഡ്രെസിംഗിൽ ശ്രദ്ധിച്ചിരുന്നു. വെസ്റ്റേൺ ടൈപ്പ് വസ്ത്രങ്ങളാണ് ഉപയോഗിച്ചത്. ലോംഗ് കുർത്തകളൊക്കെ ബോധപൂർവം ഒഴിവാക്കി. അതും പ്രായം കുറച്ച് തോന്നിക്കാൻ സഹായിച്ചു. ഹൈറ്റും വെയിറ്റുമൊന്നും കഥാപാത്രമാകാൻ പ്രശ്നമായിരുന്നില്ല.
എന്റെ സ്വഭാവവുമായി അടുത്തു നിൽക്കുന്ന കഥാപാത്രമാണ് ശീതൾ. അടുത്ത കാലത്താണ് ശീതൾ പാവമായത്. മുമ്പ് കുറച്ചൂടെ ബോൾഡും എതിർത്തുമൊക്കെ നിൽക്കുന്ന ആളാണ്. അമ്മ സുമിത്രയുമായി എപ്പോഴും വഴക്കിടുമായിരുന്നു. റിയൽ ലൈഫിലും ഞാൻ അങ്ങനെയാണ്. അമ്മയെ അനുസരിക്കാത്ത കഥാപാത്രം ആയതുകൊണ്ട് അമ്മ പറയും നിന്റെ ശരിക്കുള്ള സ്വഭാവം തന്നെ കിട്ടിയല്ലോ എന്ന്. കുറച്ച് കുസൃതിയും അനുസരണയില്ലായ്മയും മടിയുമൊക്കെ എനിക്കുമുണ്ട്. അതുകൊണ്ട് ശീതളാകാൻ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സീരിയലിന്റെ ഇടയ്ക്ക് വച്ച് ഞാനെത്തുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമോയെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ, എല്ലാരും നല്ല അഭിപ്രായങ്ങൾ പറയുമ്പോൾ സന്തോഷമുണ്ട്. തുടക്കം തൊട്ടേ കുടുംബവിളക്കിന് മികച്ച അഭിപ്രായങ്ങൾ കിട്ടുന്നുണ്ട്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ്. എല്ലാവരും ഒന്നിച്ചു നിൽക്കുന്നതിന്റെ വിജയമാണ്. അഭിനേതാക്കളും അണിയറപ്രവർത്തകരുമൊക്കെ ഒന്നിച്ചു നിൽക്കുന്നതുകൊണ്ടാണ് ഈ വിജയം സാദ്ധ്യമാകുന്നത്. ഓരോരുത്തരുടെയും വിജയമാണ് അത്.
ഒത്തിരി വേദനിച്ചിട്ടുണ്ട്
അഭിനയം ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. പക്ഷേ, എനിക്ക് എങ്ങനെയാണ് ഇവിടേക്ക് എത്തേണ്ടതെന്ന് അറിയില്ലായിരുന്നു. സീരിയലൊക്കെ കുത്തിയിരുന്ന് കാണുമായിരുന്നു. അവാർഡ് ഷോകൾ വരുമ്പോൾ എന്നെങ്കിലും ഇതുപോലെ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാനും കൊതിച്ചിട്ടുണ്ട് . സെലിബ്രിറ്റി ലൈഫൊക്കെ ഒത്തിരിയിഷ്ടമായിരുന്നു. പ്രാർത്ഥിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ എന്നെങ്കിലും ആകാൻ പറ്റണേയെന്ന്. കോമഡി സ്റ്റാർസിൽ ഗസ്റ്റായിട്ട് പോകുമ്പോഴും സ്റ്റാർ മാജിക്കിൽ വന്നപ്പോഴുമൊക്കെ ഞാൻ പണ്ടു കൊതിച്ചതാണല്ലോ ഇപ്പോൾ സംഭവിക്കുന്നതെന്ന് ഓർത്ത് മനസ് ഒത്തിരി സന്തോഷിച്ചിട്ടുണ്ട്. ആരും കാണാതെ കരഞ്ഞ കുറേ നാളുകൾ ഉണ്ടായിട്ടുണ്ട്. തുടക്കത്തിലൊക്കെ നല്ലതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്.
ഇവിടേക്ക് വന്നപ്പോൾ ഒരു പിന്തുണയും ഉണ്ടായിരുന്നില്ല. ബന്ധുക്കൾ പോലും വളരെ മോശമായി സംസാരിച്ചു. പൊതുവേ എല്ലാവരും സിനിമയിലും സീരിയലിലും എത്തിയാൽ പിന്നെ പെൺകുട്ടികളുടെ ജീവിതം തീർന്നുവെന്നാണല്ലോ കരുതുന്നത്. എനിക്ക് അത്തരത്തിലുള്ള മോശം അനുഭവങ്ങൾ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഇന്നിപ്പോൾ നാട്ടിൽ പോകുമ്പോൾ എല്ലാവർക്കും വലിയ കാര്യമാണ്. അവരൊക്കെ അഭിമാനത്തോടെ പറയാറുണ്ട് ശീതൾ സ്വന്തം കുട്ടിയാണെന്നൊക്കെ. ഞാൻ കരുതിയിരുന്നത് ഈ ലോകത്ത് ഏറ്റവും ഈസിയായിട്ടുള്ള ജോലി അഭിനയമാണെന്നാണ്. പക്ഷേ അതിലേക്ക് എത്തിയപ്പോഴല്ലേ അത്ര എളുപ്പമുള്ള പണിയല്ല എന്ന് മനസിലാകുന്നത്. തുടക്കത്തിൽ ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ട്. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് നല്ലതുപോലെ ഇൻസൾട്ട് ചെയ്തിട്ടുണ്ട്, കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് മാറ്റി നിറുത്തിയിട്ടുണ്ട്, ഇപ്പോൾ അവർക്കൊക്കെ മറുപടി കൊടുക്കാൻ കഴിഞ്ഞത് കുടുംബവിളക്കിലൂടെയാണ്. അന്നൊക്കെ എത്രയോ രാത്രികളിൽ ഉറങ്ങാതെ കരഞ്ഞു കിടന്നിട്ടുണ്ട്. വേദനിച്ചപ്പോഴൊക്കെ മനസിൽ ഉറപ്പിച്ചിരുന്നു എന്റെ ദിവസം വരുമെന്ന്. ഇപ്പോൾ അന്ന് വേദനിപ്പിച്ചവരാണ് അഭിനന്ദിക്കുന്നത്. അതിനെല്ലാം ദൈവത്തിനോടാണ് നന്ദി പറയുന്നത്. ഡാൻസോ പാട്ടോ ഒന്നും പഠിച്ചിട്ടില്ല. എന്നിട്ടും ഈ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കാൻ പറ്റുന്നത് ഭാഗ്യവും ദൈവാനുഗ്രഹവും കൊണ്ടാണ്.
സ്വന്തമായി തേടി കണ്ടുപിടിച്ചതാണ്
ഡിഗ്രിക്ക് ശേഷം ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു. ആ സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഓഡിഷൻ കണ്ടു, അങ്ങനെയാണ് അപേക്ഷിച്ചത്. കിട്ടിയാൽ കിട്ടി, പോയാൽ പോയി എന്നു കരുതിയാണ് കൊടുത്തത്. ഓഡിഷന് വിളിച്ചത് എറണാകുളത്താണ്. പക്ഷേ ഒറ്റയ്ക്ക് പോകാൻ അറിയില്ല. അങ്ങനെ മനസ് കൊണ്ട് വേണ്ടെന്ന് വച്ചു. പക്ഷേ, വീട്ടിൽ പറഞ്ഞപ്പോൾ അമ്മയും അമ്മൂമ്മയും ഫുൾ സപ്പോർട്ട് തന്നു. അങ്ങനെ പോയി നോക്കിയതാണ്. ഭാഗ്യത്തിന് കിട്ടി. പണ്ടേ മുതലുള്ള ഇഷ്ടമായിരുന്നു. പക്ഷേ, നമ്മളെ ഹെൽപ്പ് ചെയ്യാനോ പറഞ്ഞു തരാനോ ആരുമില്ലായിരുന്നു. സ്വന്തമായിട്ടാണ് തേടിപിടിച്ച് ഇവിടം വരെയെത്തിയത്.
ആദ്യമായി എത്തിയത് 'ഡോ. റാം" എന്ന പരിപാടിയിലായിരുന്നു. നായകന്റെ പെങ്ങൾ വേഷം. സത്യത്തിൽ നല്ലൊരു എക്സ്പീരിയൻസായിരുന്നു അത്. പിന്നീട് സ്ത്രീപദം, പ്രിയപ്പെട്ടവൾ, ഒരിടത്തൊരു രാജകുമാരി അങ്ങനെ സീരിയലുകൾ കിട്ടി. മനസിൽ ഒരുപാട് മോഹങ്ങൾ ഇനിയുമുണ്ട്. വളരെ പാവപ്പെട്ട മൂന്ന് കുട്ടികളുടെ വിവാഹം നടത്തണമെന്ന ആഗ്രഹമുണ്ട്. തുടക്കക്കാലത്ത് ഓരോ കഥാപാത്രത്തിനും വേണ്ട ഡ്രസും ഓർണമെന്റ്സും ഒക്കെ സംഘടിപ്പിക്കണം. അന്ന് അതിനൊന്നുമുള്ള പൈസയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതെല്ലാം മാറി. പല പേജുകളിൽ നിന്നും കോസ്റ്റ്യൂംസും ഓർണമെന്റ്സുമൊക്കെ തേടിയെത്തുന്നു. ശീതൾ എനിക്ക് അത്രയും ഫേവറൈറ്റാണ്. അതുപോലെ, സ്റ്റാർ മാജിക്കും എനിക്ക് ഒത്തിരി റീച്ച് തന്നിട്ടുണ്ട്. അവിടെയെത്തിയതോടെയാണ് കൂടുതൽ പേർ എന്നെ തിരിച്ചറിയുന്നത്. ഇനി നല്ലൊരു സിനിമയുടെ ഭാഗമാകണമെന്നുണ്ട്.
സ്വപ്നങ്ങൾ ഇനിയുമുണ്ട്
പത്തനാപുരം പുന്നലയാണ് സ്ഥലം. ഒരു കൊച്ചു നാട്ടിൻപുറമാണ്. സിനിമയും കാമറയുമൊക്കെ അപരിചിതമായിരുന്ന ഒരു നാടാണ് എന്റേത്. പക്ഷേ, കഴിഞ്ഞ പന്ത്രണ്ട് വർഷമായി തിരുവനന്തപുരത്താണ് ഞങ്ങൾ താമസം. അമ്മ, അനിയൻ, അമ്മൂമ്മ അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ്. അനിയൻ നഴ്സിംഗ് കഴിഞ്ഞ് ബാംഗ്ലൂരിലാണിപ്പോൾ. കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ എന്റെ തലയിലാണെന്ന് പറയാം. ചെറിയ പ്രായത്തിൽ തന്നെ കുടുംബം നോക്കേണ്ടി വന്നു. സുമിത്രയുടെ ഏകദേശ ജീവിതം പോലെ തന്നെയാണ് എന്റെ അമ്മയുടേതും. അമ്പിളി എന്നാണ് പേര്. വീട്ടിലെല്ലാരും മുടങ്ങാതെ കുടുംബവിളക്ക് കാണാറുണ്ട്. അതുമൊരു സന്തോഷം. ഷൂട്ടുള്ള ദിവസങ്ങളിൽ ലൊക്കേഷൻ, അത് കഴിഞ്ഞാൽ നേരെ വീട് ഇതാണ് എന്റെ രീതി. അല്ലാതെ പുറത്തുപോയി അടിച്ചുപൊളിക്കുക, ഫ്രണ്ട്സിനൊപ്പം കറങ്ങാൻ പോവുക അങ്ങനെയൊന്നുമില്ല. സുഹൃത്തുക്കളും അധികമില്ല. വീട്ടുകാരാണ് എന്റെ ലോകം. എന്തായാലും വിവാഹം ഉടനെയൊന്നുമില്ല. കുടുംബം ഒന്ന് സെറ്റാക്കണം. സ്വന്തമായിട്ട് ഒരു വീട് വേണം. അത് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹമാണ്. റിലേഷൻ ഒന്നും ഇപ്പോഴില്ല. പിന്നെ വിവാഹമൊക്കെ സമയമാകുമ്പോൾ നടക്കുമെന്ന വിശ്വാസക്കാരിയാണ് ഞാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |