കൊച്ചി: പരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. ദ്വീപുവാസികൾ വീട്ടിൽ കറുത്ത കൊടികളുയർത്തി ഇന്ന് കരിദിനം ആചരിക്കും. കഴിയുന്നത്ര ആളുകൾ കറുത്തവസ്ത്രവും മാസ്‌കും ബാഡ്‌ജും ധരിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ അറിയിച്ചു.
അഡ്മിനിസ്‌ട്രേറ്റർ പങ്കെടുക്കുന്ന പരിപാടികൾ ജനം ബഹിഷ്കരിക്കും. പട്ടേലിനെ സ്വീകരിക്കാൻ ജനപ്രതിനിധികൾ ഹെലിപാഡിലെത്തില്ല. രാത്രി ഒമ്പതിന് ദ്വീപിലെ വീടുകളിൽ വിളക്കണച്ച് മെഴുകുതിരി തെളിച്ച് പ്രതിഷേധിക്കും.
അഡ്മിനിസ്‌ട്രേറ്ററുടെ വരവിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ളക്ടറുടെ നേതൃത്വത്തിൽ നടത്തുന്നത്. സന്ദർശനത്തോടെ വൈദ്യുതി വിതരണം സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് നീക്കം. 20 വരെയാണ് അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം.
ആയിഷ സുൽത്താനക്കെതിരെ കേസ് നൽകിയ ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുൽ ഖാദിർ ഹാജിയുടേത് ഏകപക്ഷീയ തീരുമാനമാണെന്നാരോപിച്ച് കൂടുതൽ പേർ ബി.ജെ.പിയിൽ നിന്ന് രാജിക്കൊരുങ്ങുന്നു. ആന്ത്രോത്ത് ദ്വീപ് ഘടകം പ്രസിഡന്റ് സെയ്ത് മുഹമ്മദ് മുസ്തഫ ഇന്നലെ രാജിവച്ചു. പരാതിയിൽ നിന്ന് പിന്മാറണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി പ്രതിനിധി സേവ് ലക്ഷദ്വീപ് ഫോറത്തെ അറിയിച്ചിരിക്കുന്നത്.
ലോക്ക് ഡൗൺ ഇന്ന് തീരും
ലക്ഷദ്വീപിൽ ഒരാഴ്ചത്തേക്ക് നീട്ടിയ ലോക്ക്ഡൗൺ ഇന്നവസാനിക്കും. ലോക്ക്ഡൗൺ നീട്ടണോയെന്ന കാര്യത്തിൽ ഇന്ന് വൈകിട്ടോടെ തീരുമാനമെടുക്കും. കവരത്തി, ആന്ത്രോത്ത്, കല്പേനി, അമിനി, മിനിക്കോയ്, ബിത്ര ദ്വീപുകളിൽ സമ്പൂർണ ലോക്ക് ഡൗണും ബാക്കി ദ്വീപുകളിൽ രാത്രികാല കർഫ്യൂവുമാണുള്ളത്. രാത്രികാല കർഫ്യൂ എല്ലായിടത്തും തുടരാനാണ് ഭരണകൂടത്തിന്റെ തീരുമാനമെന്നാണ് സൂചന.
ലക്ഷദ്വീപ് ബി.ജെ.പിയിൽ വീണ്ടും രാജി
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പിയിൽ വീണ്ടും രാജി. അഗത്തി യൂണിറ്റ് പ്രസിഡന്റ് പി.സി.ബദറുദ്ധീനും മുൻ പ്രസിഡന്റ് മുഹമ്മദലി എല്ലയുമാണ് ഇന്നലെ രാജി വച്ചത്. പാർട്ടിയും ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറിയും അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകളോട് അനുകൂല നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് ഇവർ ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിക്ക് രാജി സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |