വാഷിംഗ്ടൺ: അമേരിക്കയുടെ ഭീകര പട്ടികയിൽ ഉൾപ്പെട്ട 12 ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് പാകിസ്ഥാൻ കേന്ദ്രമാക്കിയാണെന്ന് യു.എസ് കോൺഗ്രസ് റിപ്പോർട്ട്. ഈ സംഘടനകളിൽ അഞ്ചെണ്ണം ഇന്ത്യയെയാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇവയിൽ ചിലത് 1980 കൾ മുതൽ പാകിസ്ഥാനിൽ സജീവമാണെന്നും പറയുന്നുണ്ട്. ക്വാഡ് ഉച്ചകോടിയോട് അനുബന്ധിച്ചാണ് യു.എസിലെ പ്രത്യേക സമിതി ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. ഈ ഭീകര സംഘടനകളെ ആഗോള തലത്തിൽ പ്രവർത്തിക്കുന്നവ, അഫ്ഗാനിൽ പ്രവർത്തിക്കുന്നവ,കശ്മീരിനെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവ, പാകിസ്ഥാനിൽ തന്നെ പ്രവർത്തിക്കുന്നവ, ഷിയ വിരുദ്ധ പ്രവർത്തനം നടത്തുന്നവർ എന്നിങ്ങനെ വേർതിരിക്കാമെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
1980 കളുടെ അവസാനത്തിൽ പാകിസ്ഥാനിൽ ആരംഭിച്ച ലഷ്കർ ഇ തയിബ 2001ലാണ് അമേരിക്കയുടെ വിദേശ ഭീകര സംഘടനാ പട്ടികയിലെത്തുന്നത്. 2008ലെ മുംബൈ ഭീകരാക്രമണമുൾപെടെ ഇന്ത്യക്കെതിരെ നിരവധി ആക്രമണങ്ങൾ ഈ ഭീകര സംഘടന നടത്തിയിട്ടുണ്ട്. 2000ൽ സ്ഥാപിച്ച ജയ്‌ഷെ മുഹമ്മദ് ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകര സംഘടനയാണ്. 1980ൽ ആരംഭിച്ച ഹിസ്ബുൽ മുജാഹിദീനെ യു.എസ് ഭീകരപ്പട്ടികയിൽപ്പെടുത്തുന്നത് 2017 ലാണ്. അഫ്ഗാനിൽ രൂപം കൊണ്ട
ഹർകത്തുൽ ഇസ്ലാമിയെന്ന സംഘടനയുടെ സാന്നിദ്ധ്യം ഇപ്പോൾ അഫ്ഗാനു പുറമെ പാകിസ്ഥാൻ, ബംഗ്ലദേശ്, ഇന്ത്യ എന്നിവിടങ്ങളിലുണ്ടെന്നും കശ്മീരിനെ പാകിസ്ഥാനിൽ ചേർക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാകിസ്ഥാനെ ഭീകര സംഘടനകൾ സുരക്ഷിത താവളമായാണ് ഇന്നും കണക്കാക്കുന്നതെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |