ചാനൽ ഷോയിലെ വിവാദങ്ങളെക്കുറിച്ച്
തുറന്നുപറയുന്നു സന്തോഷ് പണ്ഡിറ്റ്
തന്റേതായ സിനിമകളിലൂടെ മാത്രം മലയാളി പ്രേക്ഷകരുടെ മനസുകളിൽ ഇടം നേടിയ സന്തോഷ് പണ്ഡിറ്റ് പ്രേക്ഷകർക്കെന്നും അവരുടെ പ്രിയതാരമാണ്. സംവിധാനം, അഭിനയം, കഥ, തിരക്കഥ എന്നിങ്ങനെ സന്തോഷ് പണ്ഡിറ്റ് കൈവയ്ക്കാത്ത മേഖലകൾ സിനിമയിൽ ചുരുക്കം. തന്റെ സിനിമകളിലൂടെ ലഭിക്കുന്ന വരുമാനം മുഴുവനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഉപേയാഗിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഈയിടെ ഒരു സ്വകാര്യ ചാനലിന്റെ എന്റർടൈൻമെന്റ് ഷോയിൽ പങ്കെടുക്കവേ അതിഥികളായെത്തിയ താരങ്ങൾ അദ്ദേഹത്തെ അപമാനിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വിവാദങ്ങളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുന്നു.
ആ ഷോയിൽ സംഭവിച്ചത് പൂർണമായും സ്ക്രിപ്റ്റഡ് ആയ ഒന്നായിരുന്നെന്നു പറഞ്ഞ് താരങ്ങൾ എത്തിയിരുന്നല്ലോ?
കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ പലപ്പോഴായി ആ ഷോയുടെ ഒരു ഭാഗമായിരുന്നു ഞാനും. സൗഹൃദം പങ്കിടലും തമാശയും ചിരിയും കളിയുമൊക്കെയായാണ് ഷോയുടെ ഒരു പോക്ക്. ഷോയുടെ അവതാരക ഉൾപ്പെടെ പലപ്പോഴും പറഞ്ഞിരുന്ന ഒരു കാര്യമാണ് അത് സ്ക്രിപ്റ്റഡ് ഷോ അല്ലെന്നും അവിടെ നടക്കുന്നതെല്ലാം ഓൺ ദി സ്പോട്ട് കണ്ടന്റ് ആണെന്നും. ഇത് പ്രേക്ഷകരോട് പറഞ്ഞുവച്ചിട്ടുള്ള കാര്യമാണ്. ഇപ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ പേരിൽ ഒരു പ്രശ്നം വരുമ്പോൾ മാത്രം അതെങ്ങനെ സ്ക്രിപ്റ്റഡ് ആവുന്നു എന്നതിനെ പറ്റി എനിക്കറിയില്ല. പ്രേക്ഷകർ തന്നെ ഇത് വിലയിരുത്തട്ടെ.
ഷോയിൽ അതിഥികളായെത്തിയ നടിമാർ സന്തോഷ് പണ്ഡിറ്റിനെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചതാണെന്ന് കരുതുന്നുണ്ടോ?
അവർ തന്നെയാണല്ലോ ഇത് സ്ക്രിപ്റ്റഡ് കണ്ടന്റ് ആയിരുന്നു എന്ന് പറഞ്ഞെത്തിയത്. ആ ഫ്ളോറിൽ അന്നുണ്ടായിരുന്ന എനിക്ക് അവിടെ ഒരു സ്ക്രിപ്റ്റും തന്നിട്ടില്ല. ഒരു പക്ഷേ അവർക്കിത് സ്ക്രിപ്റ്റഡ് കണ്ടന്റ് ആയിരുന്നിരിക്കാം. അങ്ങനെയെങ്കിൽ അവർ മനഃപൂർവം ആരുടെയൊക്കെയോ ആയുധങ്ങൾ ആവുകയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ ടാർജറ്റ് ചെയ്തിരിക്കുന്ന ചിലരുണ്ട്. അത് ഇന്നും ഇന്നലെയും ആരംഭിച്ചതല്ലല്ലോ... മിമിക്രിക്കാർക്ക് എന്നും എന്നോട് വിരോധമായിരുന്നു. ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചത്. അവരെ അതിനുവേണ്ടി ചിലർ ഉപയോഗിച്ചതാവാം. മലയാള സിനിമയിലെ അറിയപ്പെടുന്ന നടിമാരാണ് ഷോയിലുണ്ടായിരുന്നത്. അവർ ഇങ്ങനെയൊരു സ്ക്രിപ്റ്റിന് നിന്നുകൊടുക്കുമ്പോൾ സ്വന്തമായി എന്തെങ്കിലുമൊക്കെ ചിന്തിക്കാമായിരുന്നല്ലോ. അത്ര മാത്രമേ പറയാനുള്ളൂ.
ഫ്ളോറിൽ നടന്ന സംഭവം വേദനിപ്പിച്ചോ?
അങ്ങനെയല്ല ഇതിനെ കാണേണ്ടത്. അവർ ആദ്യം എന്നോട് ഒരു പാട്ട് പാടാൻ പറഞ്ഞു. ഏത് പാട്ടാണ് പാടേണ്ടതെന്നും പറഞ്ഞു. ഞാൻ ആദ്യം വിചാരിച്ചത് ഞാൻ പാടുന്ന യുഗ്മഗാനത്തിന്റെ ഫീമെയിൽ വേർഷൻ അവർ പാടാൻ പ്ലാനിട്ടിരിക്കുന്നു എന്നാണ്. പാടിക്കഴിഞ്ഞപ്പോൾ ഉടനെ അവർ രണ്ടാമതൊരു പാട്ട് പാടാൻ പറഞ്ഞു. പക്ഷേ ആ പാട്ടിന് ബദലായി ആദ്യം പാടിയ പാട്ട് തന്നെ അവർ പാടി. അവരുടെ കൈയിൽ നിന്നും സംഭവം പാളി. ഞാൻ രണ്ടാമത് ഏതു പാട്ട് പാടുമെന്ന് അവർക്കൊരു ഐഡിയ ഉണ്ടായിരുന്നില്ല. പിന്നെയും ഞാൻ പാടിയ പാട്ടുകൾക്ക് അവർ മറ്റു പാട്ടുകളുടെ വേർഷൻ കൊണ്ടുവന്നു കണ്ടന്റ് മുന്നോട്ട് കൊണ്ടുപോയി. പക്ഷേ ഇതൊന്നും മനസിലാവാത്ത പലരും അവിടെയുണ്ടായിരുന്നു. പ്രത്യേകിച്ച് ഐശ്വര്യ, ബിനീഷ് തുടങ്ങിയവരുടെയൊക്കെ മുഖഭാവത്തിലും സംസാരത്തിലുമൊക്കെ അവിടെ നടക്കുന്നത് ഒരുപന്തികേടാണല്ലോ എന്നത് പ്രകടമായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോഴും അവിടെ പല മിമിക്രിക്കാർക്കും ആ നടിമാർക്കുമൊക്കെ അവർ ജയിച്ചുവെന്ന ഒരു ഭാവം തന്നെയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ അടിച്ചമർത്തി എന്ന രീതിയിലുള്ള ഒരു ഭാവം.
എന്തുകൊണ്ടാണ് വലിയൊരു പ്രതികരണത്തിന് മുതിരാതിരുന്നത്?
ആ ഷോയിൽ ഞാൻ എന്തെങ്കിലും സംസാരിച്ചുതുടങ്ങുമ്പോഴേ ചിരിയും അട്ടഹാസവുമൊക്കെ കൊണ്ട് അതിനെ മറക്കാൻ പലരും ശ്രമിച്ചിരുന്നു. അന്നത്തെ ആ സംഭവത്തിലും ഞാൻ പലതും പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്നെ കേൾക്കാൻ ആരും ശ്രമിച്ചില്ല. ഏത് പാട്ടെടുത്ത് ഇങ്ങനെ കാര്യമായി ചിന്തിച്ച് കണ്ടുപിടിക്കാൻ ശ്രമിച്ചാലും മറ്റൊരു പാട്ടിന്റെ വേർഷൻ കണ്ടെത്താൻ ശ്രമിക്കും. അത് സംഗീതത്തിന്റെ പ്രത്യേകതയാണ്. എന്നെക്കൊണ്ട് എന്റെ പാട്ട് പാടിച്ചിട്ടാണ് അവർ മറ്റൊരു പാട്ട് ബദലായി പാടിയത്. മറിച്ച് എന്റെ പാട്ടിന്റെ കരോക്കെ പ്ളേ ചെയ്തിട്ട് അങ്ങനെയൊരു കണ്ടുപിടിത്തം അവർക്കു സാദ്ധ്യമാവില്ല. അത് പാട്ടിന്റെ സാങ്കേതികതയാണ്. അതൊന്നും മനസിലാക്കാതെ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുകൊടുത്തതനുസരിച്ച് തുടങ്ങിയതാകാം. പക്ഷേ പിന്നെ അവരുടെ കൈവിട്ടു പോയി കാര്യങ്ങൾ. പിന്നീട് എങ്ങനെയെങ്കിലും ഞാനുമായി മത്സരിച്ച് നിൽക്കണമെന്ന വാശി അവരിലുണ്ടായി. അതാണ് യഥാർത്ഥത്തിൽ നടന്നത്.
ആ സംഭവം പ്രേക്ഷകരിൽ ഉണ്ടാക്കിയ പ്രതികരണം?
പലരുടെയും പൊയ്മുഖങ്ങൾ പ്രേക്ഷകർ കണ്ടു എന്നതാണ് സത്യം. അവരുടെയൊക്കെ പച്ചയായ മുഖം പുറത്തുവന്നു. ജീവിതത്തിൽ എത്രത്തോളം അഭിനയിച്ചു പിടിച്ചുനിൽക്കാൻ സാധിക്കും? ഷോയുടെ അവതാരകയെക്കുറിച്ചും ഈ പറയുന്ന നടിമാരെക്കുറിച്ചുമെല്ലാം പ്രേക്ഷകർക്കുണ്ടായിരുന്ന ഒരു ധാരണ, അത് പലതും തിരുത്തിക്കുറിക്കപ്പെട്ടു എന്നു പ്രേക്ഷകർ പറയുന്നുണ്ട്. സംഭവം പന്തിയല്ലെന്ന് തോന്നിയപ്പോൾ ഷോയുടെ അണിയറപ്രവർത്തകർക്ക് ഇടപെട്ട് കണ്ടന്റ് വഴിതിരിച്ചുവിടാമായിരുന്നു. അവിടെ അതും ഉണ്ടായില്ല. അവിടെ വച്ച് കാര്യമായി സംസാരിക്കാനുള്ള അവസരം എനിക്ക് തന്നില്ലെങ്കിലും പ്രേക്ഷകർക്ക് എല്ലാം മനസിലാവുമെന്ന് ഉറപ്പുണ്ടായിരുന്നു. പ്രബുദ്ധരായ പ്രേക്ഷകരാണ് നമ്മുടേത്. അതിൽ യാതൊരു സംശയവുമില്ല.
സന്തോഷ് പണ്ഡിറ്റിനെ മലയാള സിനിമ മാറ്റി നിർത്തുന്നുണ്ടോ?
അങ്ങനെയൊരു മാറ്റി നിർത്തലിനെ പറ്റി എനിക്കറിയില്ല. അങ്ങനെ മാറ്റിനിർത്തുന്നുണ്ടങ്കിൽ അത് അവർക്കല്ലേ അറിയൂ. ഞാൻ എന്റേതായ രീതിയിൽ സിനിമകൾ ചെയ്യുന്ന ഒരാളാണ്. ഒരു അഭിനേതാവ് എന്നതിനേക്കാൾ ഒരു സംവിധായകൻ എന്ന ലേബലാണ് കൂടുതൽ ഇഷ്ടം. മലയാളത്തിലെ മറ്റു സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിരുന്നു. അപ്പോൾ എനിക്ക് തോന്നിയ കാര്യം ഈ അഭിനയം എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമാണല്ലോ എന്നതാണ്. അവിടെ റിസ്ക്കില്ല. എല്ലാം നന്നായി നോക്കാൻ സംവിധായകൻ ഉണ്ടാവും. ഒരു അഭിനേതാവ് എന്ന നിലയിൽ നന്നായി അഭിനയിക്കുക എന്ന ജോലി മാത്രമേ ഉള്ളൂ. എന്റെ സിനിമകളിൽ ഞാൻ ഏറ്റെടുക്കുന്ന വലിയൊരു ഉത്തരവാദിത്തം ഉണ്ട്. തുടക്കം മുതൽ ഒടുക്കം വരെ സിനിമയുടെ എല്ലാ നിർമ്മാണപ്രക്രിയകളിലും നമ്മുടെ ശ്രദ്ധ അത്യാവശ്യം ആണ്. വളരെ കുറഞ്ഞ മുതൽ മുടക്കിലാണ് എന്റെ സിനിമകൾ ഞാൻ പൂർത്തിയാക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ നായികമാർ?
പുതുമുഖങ്ങൾക്കാണ് ഞാൻ കൂടുതലും സിനിമയിൽ പ്രാധാന്യം നൽകുന്നത്. പലരും പ്ലസ് ടൂവിനോ ഡിഗ്രിക്കോ ഒക്കെ പഠിക്കുന്നവരായിരിക്കും. സെറ്റിൽ വന്നാൽ ഫ്രീയാകുന്ന സമയത്തൊക്കെ അവർക്ക് പഠിക്കാം. പൂർണസ്വാതന്ത്യ്രമാണ് നമ്മുടെ ലൊക്കേഷനിൽ. അവർ ലൊക്കേഷനിൽ മൊബൈലിൽ കളിക്കുന്നതും വെറുതെ ഇരുന്ന് സമയം കളയുന്നതും ഒന്നും എനിക്കിഷ്ടമല്ല. സിനിമയുടെ ചിത്രീകരണമൊക്കെ കഴിയുമ്പോൾ ഞാൻ അവരോട് ഫീഡ്ബാക്ക് ചോദിക്കും. ചിലരൊക്കെ പറയുന്നത് ഒരു പട്ടാളക്യാമ്പിൽ നിന്ന് പുറത്തിറങ്ങിയത് പോലെയുണ്ടെന്നാണ്. രക്ഷിതാക്കളാണെങ്കിലും പറയുക, ഞങ്ങൾ പറഞ്ഞാൽ അവർ പഠിക്കില്ല മറിച്ച് സന്തോഷ് പറഞ്ഞാൽ അവർ ഇരുന്ന് പഠിച്ചോളും എന്നാണ്. എന്റെ സിനിമയിൽ ഞാൻ അഭിനേതാക്കൾക്ക് കൊടുക്കുന്ന ഒരു സ്വാതന്ത്ര്യം ഉണ്ട്. എന്റെ സ്ക്രിപ്റ്റ് അതേ പോലെ പിന്തുടരണമെന്ന് ഞാൻ വാശിപിടിക്കാറില്ല. അതിന്റെ കോൺസെപ്റ്റ് മനസിലാക്കിയിട്ട് അവരുടേതായ രീതിയിൽ അവർക്ക് അവതരിപ്പിക്കാം. എന്തിന്, കോസ്റ്റ്യൂം ആണെങ്കിൽ പോലും അവർക്ക് കംഫർട്ട് ആവുന്ന രീതിയിലാണ് തിരഞ്ഞെടുക്കുക.
സന്തോഷ് പണ്ഡിറ്റിന്റെ നായികമാർക്ക് മറ്റു സിനിമകളിൽ അവസരം ലഭിക്കുന്നില്ലെന്നുണ്ടോ?
പുതിയ അഭിനേതാക്കൾക്ക് ഒരു അവസരം നൽകുക എന്നതാണ് ഞാൻ ഞാൻ ചെയ്യുന്നത് . പക്ഷേ എന്റെ എല്ലാ സിനിമകളും എനിക്ക് അവരെ തന്നെ വച്ച് ചെയ്യാൻ പറ്റില്ലാലോ. ചെയ്ത ഒരു സിനിമ വച്ച് അടുത്ത അവസരങ്ങളിലേക്ക് എത്തിപ്പെടേണ്ടത് അവർ തന്നെയാണ്. കൂടുതൽ പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോൾ കാമറക്കു മുൻപിലേക്ക് കൂടുതൽ ആൾക്കാരെ എത്തിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്.
മലയാളി ഹൗസിലെ എന്ന ഷോയിൽ തിളങ്ങിയിരുന്നല്ലോ. ബിഗ്ബോസ് ഷോയിലേക്ക് വിളിച്ചാൽ പോവുമോ ?
മലയാളി ഹൗസ് എന്ന ഷോ ആ സമയത്ത് മലയാളം ടെലിവിഷനിൽ വ്യത്യസ്തമായ ഒരു ആശയമായിരുന്നു. ഇന്നത്തെ ഈ പ്രശ്നത്തിന്റെയൊക്കെ തുടക്കം ഒരു തരത്തിൽ ഞാൻ ആ ഷോ ചെയ്യുന്ന സമയത്തൊക്കെ തന്നെയായിരുന്നു. അവിടെ വീടിനകത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായപ്പോഴും വിമർശനങ്ങൾ നേരിട്ടപ്പോഴും ഒന്ന് ഉറപ്പുണ്ടായിരുന്നു. അത് കാണുന്ന പ്രേക്ഷകർ എങ്ങനെ കാര്യങ്ങളെ നോക്കിക്കാണുമെന്ന്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും എന്റെ കണക്കുകൂട്ടലൊന്നും തെറ്റായിരുന്നില്ല എന്ന് മനസിലായി. ആ ഷോ കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം ഒരു വിദേശ ഷോയ്ക്ക് വേണ്ടി വിളിച്ചു. മലയാളി ഹൗസിൽ ഉണ്ടായിരുന്നവരെയാണ് ആ ഷോയിലേക്ക് നോക്കിയിരുന്നത്. പലരും ഒരു ലിസ്റ്റ് ഉണ്ടാക്കി, ലിസ്റ്റിൽ ഉള്ള ആൾക്കാർ ഉണ്ടെങ്കിൽ അവർ ആ ഷോയിലേക്ക് വരില്ല എന്ന് പറഞ്ഞു. ആ ഭൂരിഭാഗം ലിസ്റ്റിലും ഞാൻ ഉണ്ടായിരുന്നു. ഒടുവിൽ അവർ എല്ലാവരും കൂടി ഒന്ന് തീരുമാനിച്ചു. സന്തോഷ് പണ്ഡിറ്റിനെ ഒഴിവാക്കിയാൽ ഷോയ്ക്കു വരാമെന്ന്. അന്ന് ആ ഷോയുടെ സംഘാടകരുടെ മറുപടി അവരെ ഞെട്ടിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ ഫോട്ടോയൊക്കെ വെച്ചാണ് ഷോയുടെ ടിക്കറ്റ് തന്നെ ഇറക്കുന്നത്. അത് കൊണ്ട് സന്തോഷ് പണ്ഡിറ്റിനെ ഒഴിവാക്കാൻ എന്തായാലും പറ്റില്ല. ബിഗ്ബോസ് എന്നത് നൂറു ദിനം പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിതത്തെ അഭിമുഖീകരിക്കുന്ന ഒരു ഷോയാണ്. ബിഗ്ബോസിലേക്ക് വിളിച്ചാൽ ഉറപ്പായും പോകും. അതിനെന്തിനു മടിക്കണം?
പുതിയ സിനിമ ഉടൻ വരുന്നുണ്ടല്ലോ?
ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ ആണ് ഇനി റിലീസിനുള്ള ചിത്രം. വ്യത്യസത്മായ ഒരു കഥാതന്തുവാണ് അതിന്റേത്. എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥ.
മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ?
എല്ലാവരുടെയും അഭിനയം ഇഷ്ട്മാണ്. എന്റെ സിനിമകൾ വളരെ ലോ ബഡ്ജറ്റിൽ ഒരുങ്ങുന്നവയാണ്. അതിലേക്ക് മുഖ്യധാരയിലുള്ള ആർട്ടിസ്റ്റുകളെ വിളിച്ചാലും അവർക്ക് കൊടുക്കാനുള്ള പേയ്മെന്റ് ഒന്നും എനിക്ക് താങ്ങാനാവില്ല. മലയാളത്തിൽ ബിജു ചേട്ടന്റെ (ബിജു മേനോൻ) അഭിനയം ഏറെ ഇഷ്ടമാണ്. വളരെ നാച്വറലായ അഭിനയമാണ് അദ്ദേഹത്തിന്റേത്. എങ്കിൽ പോലും അദ്ദേഹത്തെ വച്ചു സിനിമ ചെയ്യാനുള്ള ബഡ്ജറ്റ് എനിക്കില്ല. തമന്നയെ ഒരുപാടിഷ്ടമാണ്. എന്നെ ആകർഷിച്ച നടിമാരിൽ ഒരാൾ തമന്നയാണ്. അഭിനയവും സൗന്ദര്യവും കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കുന്നതിൽ തമന്ന എക്കാലവും വിജയിച്ചിട്ടുണ്ട്.
ജീവിതത്തിലെ പ്രതീക്ഷകൾ?
തുടങ്ങിവച്ച കുറെ കാര്യങ്ങളുണ്ട്. അതെല്ലാം പൂർത്തീകരിക്കാനുള്ള യാത്രയിലാണ്. തളർത്താൻ ആരൊക്കെ ശ്രമിച്ചാലും തളരാൻ നമ്മൾ തയ്യാറല്ലെങ്കിൽ പിന്നെന്ത് കാര്യം? ഇന്ന് സിനിമയിലൂടെയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിലൂടെയും ലഭിക്കുന്ന വരുമാനം മുഴുവൻ സമൂഹത്തിന്റെ പല കോണുകളിൽ നിർദ്ധനരായവർക്കും രോഗികൾക്കുമൊക്കെ വേണ്ടിയാണ് ഉപയോഗിക്കുന്നത്. എനിക്ക് ജീവിക്കാനുള്ളതെല്ലാം ഉണ്ടാക്കിവച്ചിട്ടാണ് സിനിമയിലേക്ക് വന്നത്. ഇവിടന്നു കിട്ടുന്നതെല്ലാം കുറച്ച് നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക എന്നത് മാത്രമാണ് ജീവിതലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |