കാസർകോട്: സപ്ലൈകോയുടെ കോളിച്ചാൽ ഔട്ട്ലെറ്റിൽ കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലനും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. നിത്യോപയോഗ സാധനങ്ങൾ വിൽപന നടത്തി കിട്ടിയ നാല് ലക്ഷത്തിൽപരം രൂപ ബാങ്കിൽ അടക്കാതെ മാനേജർ ബാലകൃഷ്ണൻ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
2019 മുതൽ 2021 ജൂൺ വരെ സാധനം വിറ്റ വകയിൽ കിട്ടിയ പണം ബാലകൃഷ്ണൻ ബാങ്കിൽ അടച്ചിരുന്നില്ല. കഴിഞ്ഞ ജൂൺ മാസം വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധന റിപ്പോർട്ടിനെ തുടർന്ന് വിജിലൻസ് ഡയറക്ടർ നൽകിയ അനുമതിയുടെ ഭാഗമായാണ് ഡിവൈ.എസ്.പിയും സംഘവും ഇന്നലെ കോളിച്ചാലിൽ പരിശോധന നടത്തിയത്.
വെട്ടിപ്പിന്റെ കൃത്യമായ കണക്കുകൾ ശേഖരിക്കാൻ കോളിച്ചാലിലെ ദേശസാൽകൃത ബാങ്ക് ശാഖയിൽ നിന്ന് വിവരങ്ങൾ തേടി വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് റിപ്പോർട്ട് കിട്ടിയതിന് ശേഷം കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. മാസങ്ങൾക്ക് മുമ്പ് വെട്ടിപ്പ് സംഭവം തെളിഞ്ഞതിനെ തുടർന്ന് സപ്ലൈകോ ഉന്നത അധികാരികൾ മാനേജർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഔട്ട്ലെറ്റിലെ മുഴുവൻ സാധനങ്ങളുടെയും സ്റ്റോക്ക് എടുത്തതിന് ശേഷവും ഇയാൾക്കെതിരെ നടപടി കൈക്കൊണ്ടിരുന്നില്ല. അതിന് പകരം കാസർകോട് ഭാഗത്തെ ഒരു ഔട്ട് ലെറ്റിന്റെ മാനേജരായി സ്ഥലംമാറ്റുക മാത്രമാണ് ചെയ്തതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് കാസർകോട് യൂണിറ്റിലെ എസ്.ഐ. രമേശൻ, എ.എസ്.ഐ. സുഭാഷ് ചന്ദ്രൻ, രഞ്ജിത്ത് കുമാർ, രതീഷ്, സഹകരണ സംഘം ഓഡിറ്റ് വിഭാഗത്തിലെ അസി. ഇൻസ്പെക്ടർ സുരേഷ് എന്നിവരും തുടങ്ങിയവരും പരിശോധനയ്ക്ക് ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |