കോഴിക്കോട്: ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാതെ കാഴ്ചക്കാരായി നിന്നത് സംസ്ഥാന ആഭ്യന്തര വകുപ്പ് പോപ്പുലർഫ്രണ്ടിന് കീഴടങ്ങിയത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോപ്പുലർഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനമൊട്ടാകെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ കലാപസമാനമായ അന്തരീക്ഷമായിരുന്നു. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീർത്ഥയാത്രക്കാർ വരെ ആക്രമിക്കപ്പെട്ടു. പ്രകോപനമുണ്ടാക്കി വർഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികൾ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. തിരുവനന്തപുരം ബാലരാമപുരത്ത് കടകൾക്ക് നേരെ ആക്രമണം നടന്നു. ഒരു വിഭാഗം ജനങ്ങളുടെ വ്യാപാരസ്ഥാപനങ്ങൾ ആക്രമിക്കുകയാണ് പോപ്പുലർ ഫ്രണ്ട് ചെയ്തത്.
കെ.എസ്.ആർ.ടി.സി ബസുകൾക്കു നേരെ വലിയ ആക്രമണമാണ് നടന്നത്. നിരവധി ബസുകൾ അടിച്ചു തകർത്തു. പൊലീസ് എല്ലായിടത്തും നിഷ്ക്രിയമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംസ്ഥാനം എന്ന നാണക്കേടിനൊപ്പം നിർബന്ധിച്ച് കടകൾ അടപ്പിക്കാനും വഴി തടയാനും അഴിഞ്ഞാടാനും തീവ്രവാദികൾക്ക് സ്വാതന്ത്ര്യമുള്ള സംസ്ഥാനമെന്ന നിലയിലേക്ക് കേരളം അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |