കൊച്ചി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് വ്യക്തമാക്കി യു.ജി.സി ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. എട്ടുവർഷത്തെ അദ്ധ്യാപന പരിചയമെന്ന മാനദണ്ഡം പാലിക്കാൻ പിഎച്ച്. ഡി പഠനത്തിന് അവധിയെടുത്ത കാലഘട്ടംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കണക്കാക്കാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോ. പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരൻ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളവിഭാഗം മേധാവി ജോസഫ് സ്‌കറിയ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
ഹർജിയിൽ അസോ. പ്രൊഫസർ നിയമനം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ എതിർ സത്യവാങ്മൂലം നൽകാൻ പ്രിയ വർഗീസ് സമയംതേടി. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഒക്ടോബർ 21ലേക്ക് മാറ്റി.
സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച കാലയളവും പ്രിയ വർഗീസ് അദ്ധ്യാപന പരിചയമായി അവകാശപ്പെട്ടിട്ടുണ്ട്. ഇത് അദ്ധ്യാപന-ഗവേഷണ മേഖലയിലുള്ളതാണോയെന്ന് വ്യക്തമല്ലെന്നും അങ്ങനെയാണെങ്കിൽ മാത്രമേ അദ്ധ്യാപന പരിചയമായി കണക്കാക്കാനാവൂ എന്നും യു.ജി.സി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |