SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

വയോജനക്ഷേമം സർക്കാർ ഓഫീസിൽ ഒതുങ്ങരുത്

a

കാലവും തലമുറയും പുതിയതാണ്. സ്വാഭാവികമായും പുതിയ തലമുറയുടെ ശബ്ദത്തിന് ലോകം കാതോർക്കുകയും ചെയ്യും. അതേസമയം, ഈ തലമുറയ്ക്ക് ജന്മം നല്കിയ തലമുറയെ 'സീനിയർ സിറ്റിസൺസ്' എന്ന് ബഹുമാന സൂചകമായി വിളിക്കുമ്പോഴും 'പഴഞ്ചന്മാർ' എന്നതാണ് പൊതുമനോഭാവമെന്ന യാഥാർത്ഥ്യവുമുണ്ട്. അവരുടെ ദുർബലവും ദീനവുമായ ശബ്ദത്തിന് അധികമാരും കാതോർക്കുകയില്ലെന്നു മാത്രമല്ല,​ പരിഗണനയും ആ വിധമാകും. അറുപത് വയസ് പിന്നിട്ടവരുടെ ജനസംഖ്യാ ശരാശരി രാജ്യത്ത് 13 ശതമാനമായിരിക്കെ, കേരളത്തിൽ അത് 21 ശതമാനമാണ്. അതാകട്ടെ, നിലവിൽ രാജ്യത്തെ ഉയർന്ന

ശരാശരിയാണു താനും. പത്തുവർഷംകൊണ്ട് സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ജനസംഖ്യാ ശരാശരിയിൽ ഒരുശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്നുമുണ്ട്. ഉയർന്ന ആയുർദൈർഘ്യവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുമൊക്കെ ഇതിന് കാരണമായി പറയാമെങ്കിലും, മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമകാര്യങ്ങളുടെയും പരിഗണനയുടെയും കാര്യം വരുമ്പോൾ കണക്ക് തിരിച്ചാകും.

ഈ സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി കേരളത്തിൽ വയോജനങ്ങളുടെ ക്ഷേമകാര്യങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കപ്പെട്ടതും ബഡ്ജറ്രിൽ പ്രത്യേകം തുക അനുവദിച്ചതുമൊക്കെ ശുഭകാര്യങ്ങൾ തന്നെ. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ വയോജനക്ഷേമ വകുപ്പ് ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്. ഉചിതവും അഭിനന്ദിക്കപ്പെടേണ്ടതുമായ തീരുമാനമാണത്. ഉത്തരവ് നടപ്പിലാകുമ്പോൾ മുതിർന്ന പൗരന്മാർക്ക് സർക്കാർ ഓഫീസുകളിലേക്ക് പടിക്കെട്ടുകൾ ചവിട്ടാതെ തന്നെ പ്രവേശനത്തിന് സൗകര്യമുണ്ടാകും. താഴത്തെ നിലയിൽ ശൗചാലയം,​ കൗണ്ടറുകളിൽ മുൻഗണനാ ക്യൂ എന്നിവയും ഉണ്ടാകും. അതിനേക്കാൾ പ്രധാനമാണ് മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരുണ്ടാകും എന്നത്. മക്കളും ചെറുമക്കളുമൊക്കെ വിദേശത്തോ ദൂരദിക്കുകളിലോ ആയിരിക്കെ,​ നാട്ടിൽ വീടുമായും പുരയിടവുമായും മറ്റും ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ എത്തുന്നത് അച്ഛനോ അപ്പൂപ്പനോ ഒക്കെയാവും. അവരുടെ അപേക്ഷകൾക്കും ആവശ്യങ്ങൾക്കും മുൻഗണനയും മുന്തിയ പരിഗണനയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കലാണ് ഏറ്റവും പ്രധാനം.

വയോജനങ്ങൾക്ക് ഏർപ്പെടുത്തുന്ന സൗകര്യങ്ങളുടെ മികവ് പരിഗണിച്ച് സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേകം സ്കോർ നല്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഗോൾഡ്,​ സിൽവർ,​ ബ്രോൺസ് എന്നിങ്ങനെ സർട്ടിഫിക്കേഷനും കിട്ടും. പ്രവേശനക്ഷമത,​ സേവനരീതി,​ ജീവനക്കാരുടെ പരിശീലനവും പെരുമാറ്റവും,​ വിവര വിനിമയം,​ പങ്കാളിത്തം എന്നിവയാണ് സ്കോറിനുള്ള പരിഗണനാ വിഷയങ്ങളെന്ന് നിശ്ചയിക്കുമ്പോൾ മുതിർന്ന പൗരന്മാരുടെ ആവശ്യത്തിന്മേലോ അപേക്ഷികളിന്മേലോ അതിവേഗം തീർപ്പുണ്ടാക്കി എന്നത് ഏതു ഗണത്തിൽ വരുമെന്ന് സംശയമുയരും. പടിചവിട്ടാതെയും,​ കാത്തുനിൽക്കാതെയും വേഗത്തിൽ സമർപ്പിക്കപ്പെട്ട അപേക്ഷയിലെ ആവശ്യം അതേ വേഗതയിൽ പരിഹരിക്കപ്പെടുമ്പോഴാണ് വയോജനക്ഷേമം പൂർണവും അർത്ഥവത്തുമാവുക. അക്കാര്യം ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനവും പ്രത്യേക നടപടിക്രമങ്ങളുമാണ് ഉണ്ടാകേണ്ടത്.

സർക്കാർ ഓഫീസുകളിൽ പ്രത്യേക സൗകര്യമൊരുക്കുക എന്നത് വയോജനക്ഷേമ വകുപ്പിനെ കാത്തിരിക്കുന്ന സേവന പ്രവർത്തനങ്ങളുടെ ചെറിയ തുടക്കം മാത്രമാണ്. മക്കളും ഉറ്റവരും അന്യദേശങ്ങളിലായതിനാൽ നാട്ടിൽ ഒറ്റയ്ക്കാകുന്ന മുതിർന്ന പൗരന്മാരുടെ പുനരധിവാസം,​ ആരോഗ്യക്ഷേമം,​ താമസസ്ഥലത്ത് സർക്കാർ സേവനങ്ങൾ എത്തിച്ചുനല്കൽ,​ വീടുകളിൽത്തന്നെ അവഗണനയും പീഡനവും നേരിടേണ്ടിവരുന്ന സംഭവങ്ങൾ,​ നിയമ സേവനം തുടങ്ങിയവയിലൊക്കെ വകുപ്പിന്റെ അതിവേഗ ഇടപെടലും നടപടികളും ഉണ്ടാകണം. വയോജനക്ഷേമ വകുപ്പിന് പ്രത്യേകം മന്ത്രിയെന്നത് ദീർഘകാല ആവശ്യമാണെങ്കിലും നിലവിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ കൂട്ടത്തിൽത്തന്നെയാണിത്. മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ ഗൗരവപൂർവം പഠിക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുകയും വേണമെങ്കിൽ പ്രത്യേകം മന്ത്രി തന്നെ ഉണ്ടാവണം. അത് വൈകരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION