
ആഗസ്റ്റിന്റെ നഷ്ടങ്ങളാണ് അച്ഛനും അമ്മയും. അച്ഛൻ ചാത്തന്നൂർ വെട്ടശേരി മുള്ളഴീകം കുടുംബാംഗം ബാലകൃഷ്ണൻ ബാലസുന്ദരം കഴിഞ്ഞ ആഗസ്റ്റ് നാലിന്. അമ്മ കൊല്ലം മുണ്ടയ്കൽ ബാലരമയിൽ പ്രൊഫ. പി.രമാമണി 2024 ആഗസ്റ്റ് 15നും. അൻപത് പിന്നിട്ട എല്ലാ മനുഷ്യരും നേരിടുന്ന ദശാസന്ധിയിലൂടെ ഞാനും കടന്നു പോകുന്നു, ഒരു നിമിഷമെങ്കിലും വീണ്ടും അമ്മച്ചൂടേറ്റും അച്ഛൻ തണലറിഞ്ഞും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് വെറുതേ കൊതിക്കുന്നു.
അച്ഛന്റെ പിതാവ് പട്ടരഴീകത്തു കുഞ്ഞുകണ്ണനാശാൻ ബാലകൃഷ്ണൻ മരണപ്പെട്ടത് 90ാം വയസിലായിരുന്നു. വാർദ്ധക്യത്തിന്റെ ബലഹീനതയിൽ 1998 മേയ് 23ന് അച്ഛാച്ഛന്റെ ഹൃദയം താനേ നിലച്ചു. രണ്ടു ദിവസം കഴിഞ്ഞ് വരാനിരിക്കുന്ന ആ വർഷത്തെ സിവിൽ സർവീസ് പരീക്ഷയുടെ ഫലം അച്ഛാച്ഛൻ പ്രവചിച്ചിരുന്നു, എനിക്ക് അതു കിട്ടുമെന്ന്. മൂന്നുവയസുകാരനായ എന്റെ നാവിൽ ആദ്യമായി അക്ഷരമധുരം ഇറ്റിച്ച ചാത്തന്നൂർ ഗവൺമെന്റ് ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ പഴയ പ്രധാനാദ്ധ്യാപകന്റെ അനുഗ്രഹം. എഴുത്തിനിരുത്തുക മാത്രമല്ല, വിരലിൽ തൂങ്ങിപ്പിടിച്ച് ചാത്തന്നൂർ വിമലാഹൃദയ സ്കൂളിൽ എത്തിച്ച് ആദ്യപാഠങ്ങൾ എഴുതിച്ചത് അച്ഛാച്ഛനാണ്. സർക്കാർ സ്കൂളിൽ ഇംഗ്ലീഷിന്റെയും കണക്കിന്റെയും അദ്ധ്യാപകനായിരുന്നു.
അക്കാലത്ത് വിദ്യാഭ്യാസത്തിൽ പിന്നാക്കമായിരുന്ന ഈഴവ സമുദായത്തിൽ നിന്ന് ആറാം ഫോറവും (പത്താം തരം) ടീച്ചർ ട്രെയിനിംഗും പാസായ ആ പ്രദേശത്തെ അത്യപൂർവ്വം പേരിലൊരാൾ. സർക്കാർ സ്കൂൾ അദ്ധ്യാപികയായ ചാത്തന്നൂർ കെട്ടിടത്തിൽ ഗോവിന്ദൻ കാർത്യായനി ടീച്ചറെയാണ് 1939 ൽ അച്ഛാച്ഛൻ വിവാഹം ചെയ്തത്. അച്ഛൻ ആദ്യത്തെ പുത്രനായി ജനിക്കുന്നത് 1940 ജനുവരി 22ന്, 86 വർഷം മുൻപ്!
സ്വപ്നം കണ്ട അമ്മ, സാധിച്ചെടുത്ത അച്ഛൻ
പുറമേയ്ക്ക് സാധാരണ ഇടത്തരം മലയാളിയുടെ ജീവിതമായിരുന്നു അച്ഛനെന്ന് തോന്നാം. ഇംഗ്ലീഷിൽ എം.എ. പൂർത്തിയാക്കാതെ സഹകരണ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം ജില്ലാ സഹകരണ ബാങ്കിൽ അസിസ്റ്റന്റായി, വൈകാതെ പി.എസ്.സി നേരിട്ട് തെരഞ്ഞെടുത്ത സഹകരണ ഇൻസ്പെക്ടറായി, ഓഡിറ്ററായി. അസിസ്റ്റന്റ്ഡെപ്യൂട്ടി രജിസ്ട്രാറായി ഉയർന്ന് 1996 ൽ വിരമിച്ചു.
1972 മേയിലായിരുന്നു അച്ഛന്റെയും അമ്മയുടെയും വിവാഹം. അവരുടെ ദാമ്പത്യം 2024, ആഗസ്റ്റ് 15 വരെ; 52 വർഷം അഭംഗുരം തുടർന്നു. രോഗാതുരയായ അമ്മ മരിച്ചതിന് ശേഷം അച്ഛൻ തിരുവനന്തപുരത്ത് എന്റെ വീട്ടിലായിരുന്നു. അമ്മയുടെ മരണം അച്ഛനെ വല്ലാതെ ഉലച്ചിരുന്നു. അവരുടെ ദാമ്പത്യ വിജയത്തിൽ അമ്മയായിരുന്നു 'പ്ലാനർ". അമ്മ പദ്ധതിയിടുന്നതു ഫലപ്രദമായി നടത്തുകയായിരുന്നു അച്ഛന്റെ ചുമതല. സ്വപ്നങ്ങൾ മിക്കതും അമ്മ കണ്ടു; അച്ഛനത് നടപ്പാക്കി. എല്ലാ നേട്ടങ്ങളും അമ്മയുടെ ചിന്തയും അച്ഛന്റെ കഠിനാദ്ധ്വാനവും ഒത്തുചേർന്നുണ്ടായതാണ്. ഞങ്ങൾ, അവരുടെ ബുദ്ധിയും വിയർപ്പും!
വാടക വീട്ടിലെ ജീവിതം
ചാത്തന്നൂരിൽ നിന്ന് ജോലി സ്ഥലത്തേയ്ക്കുള്ള യാത്രകൾ പ്രയാസമായി തുടങ്ങി. അമ്മ അച്ഛനെയും ആറു വയസുള്ള എന്നെയും അണച്ചു പിടിച്ച് കൊല്ലത്തെ വാടകവീട്ടിലേയ്ക്കു മാറി. അഞ്ചു വർഷത്തോളം ജോലിക്ക് രാവിലെ പുറപ്പെട്ടുപോയിരുന്ന അച്ഛനമ്മമാർക്കു പകരം സദാ ഒപ്പമുണ്ടായിരുന്ന അച്ഛാച്ഛനെയും അമ്മാമ്മയെയും നാല് അപ്പച്ചിമാരെയും പിരിഞ്ഞ ദു:ഖം ഇല്ലാതാക്കിയത് കൊല്ലത്ത് അമ്മവീട്ടിലെ ആറോളം മാമൻമാരും മാമിമാരുമാണ്. അച്ഛന്റെ രണ്ടു സഹോദരിമാരും ഒരു മാമനും ജീവിച്ചിരിപ്പുണ്ട്. ബാല്യ കൗമാരങ്ങൾ സ്നേഹനിർഭരമാക്കിയവരൊക്കെ പതിയെപ്പതിയെ തീരശീലയ്ക്ക് പിന്നിലായി.
1978-79 ലാണ് ചാത്തന്നൂർ വിട്ട് കൊല്ലം പട്ടത്താനത്തെ ഗോപാലകൃഷ്ണാ' ബിൽഡിംഗ്സിലെ വാടകക്കാരാവുന്നത്. താമസം തുടങ്ങുമ്പോൾ അടുക്കളയിൽ പാത്രങ്ങൾ പോലുമില്ലാതിരുന്ന വീട്ടിൽ ഫർണീച്ചർ എന്നു പറയാൻ കെട്ടുകൾ പൊട്ടിയ ഒരു ചൂരൽ ടീപ്പോയ് മാത്രമാണുണ്ടായിരുന്നത്. പ്രാതൽ വിളമ്പാനും അതിഥികൾക്കു ചായ കൊടുക്കാനും തീന്മുറിയിലും അതിഥിമുറിയിലുമായി മാറിമാറിയിട്ടിരുന്ന ആ പൊട്ടിയ മേശയെപ്പറ്റി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അമ്മ സ്നേഹത്തോടെ ഓർത്തു പറയുമായിരുന്നു. ആ ഒറ്റ ചൂരൽ മേശയിൽ നിന്ന് വളർന്നാണ് രണ്ട് മക്കളേയും ആകാവുന്നിടത്തോളം പഠിപ്പിച്ചതെന്നും പുതിയ വീടുവെച്ചതെന്നും. വാർദ്ധക്യത്തിലും പേരമക്കളോടിതു ആഹ്ലാദത്തോടെ അമ്മ പറയുമായിരുന്നു.
അച്ഛൻ ജോലി സംബന്ധമായി പ്രവർത്തിക്കാത്ത ജില്ലകളില്ല. എനിക്ക് ഓർമ്മയുറച്ചപ്പോൾ അച്ഛൻ കൊല്ലം സഹകരണ ബാങ്കിൽ സെയിൽ ഓഫീസറാണ്. ആഴ്ചയിൽ രണ്ടു വട്ടം അച്ഛനെ പത്തനംതിട്ടയിലേയ്ക്കു കൊണ്ടു പോകാൻ ഡ്രൈവർ മാധവൻ ഓഫീസ് ജീപ്പുമായി വാടകവീട്ടിലെത്തും. ആ കോളനിയിലെ പലർക്കും സ്വന്തമായി ഫിയറ്റും അമ്പാസിഡറുമൊക്കെയുണ്ടെങ്കിലും രാവിലെ വന്നെത്തുന്ന ഇരയ്ക്കുന്ന മുരൾച്ചയുള്ള സർക്കാർ വില്ലീസ് ജീപ്പ് വലിയൊരാകർഷണമായിരുന്നു. ഡ്രൈവർ മാധവൻ എന്നെ മുൻ സീറ്റിൽ നിറുത്തി അതിലെ ഒന്ന് ചുറ്റി കറക്കും. എണ്ണയും ഡീസലും ഒക്കെ കലർന്ന ആ ജീപ്പിന്റെ ഗന്ധവും പ്രഭാതത്തിലെ കറക്കത്തിന്റെ പ്രതാപവും അബോധ മനസിൽ പതിഞ്ഞതിനാലാവും എന്നിൽ പിന്നീട് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ജനിച്ചത്!
ബാലരമയുടെ പിറവി
1984 ൽ ഞങ്ങൾ കൊല്ലം മുണ്ടയ്ക്കലിൽ പുതിയ വീടു വച്ചു. സാമാന്യം വലിയ വീടായിരുന്നു അത്. അച്ഛനമ്മമാരുടെ പേരുകൾ കൂട്ടിക്കെട്ടി ബാലരമയെന്ന് പേര്. ''ബാലരമ മാസിക അച്ചടിക്കുന്നത് നിന്റെ വീട്ടിലാണോ"" എന്ന നിഷ്ക്കളങ്ക പരിഹാസം ഹൈസ്കൂൾ കാലത്ത് നിരന്തരം കേട്ടിരുന്നു. ബാല്യത്തിലെ ബാക്കിയായ ചിത്രങ്ങളിൽ അത്യന്തം സുന്ദരനായ അച്ഛൻ എന്നെ കൃഷ്ണമന്ദിരത്തിലെ പഴയ ഹെർക്കുലീസ് സൈക്കിളിൽ ഇരുത്തി എടുത്ത ഒരു ചിത്രമുണ്ട്. അന്നത്തെ സിനിമാ താരങ്ങളെക്കാൾ സുന്ദരനായിരുന്നു അച്ഛനന്ന്. അഭിനയിക്കാനേയറിത്തൊരച്ഛൻ!
വാടക വീട്ടിൽ താമസിക്കുമ്പോൾ വൈകിയോ പിണങ്ങിയോ നിന്ന എന്നെ വാരിയെടുത്ത് മിഡിൽ സ്കൂളിൽ പോകേണ്ട സൈക്കിൾ റിക്ഷയിലേയ്ക്ക് ഓടിച്ചെല്ലുന്ന അച്ഛന്റെ ആരോഗ്യദൃഢഗാത്രതയും ഓർമ്മയിലുണ്ട്. അമ്മയുടെ അപ്രതീക്ഷിതമായ രോഗബാധയും മരണവും അച്ഛനെ വല്ലാതെ തളർത്തി. വിയോഗം ഉൾക്കൊള്ളാൻ കാലമെടുത്തു. താമസം എന്റെയൊപ്പം തിരുവനന്തപുരത്തായിട്ടും ആകെ പറഞ്ഞിരുന്ന ആഗ്രഹം അവർ നിർമ്മിച്ച സ്വപ്നവീട്ടിൽ ചെന്നു പാർക്കണം എന്നു മാത്രമായിരുന്നു, ഓർമ്മക്കുറവുള്ളപ്പോഴും ''എനിക്ക് എന്റെ വീട്ടിൽ പോണമല്ലോ"" എന്നും പറയും. ഹോംനഴ്സിന്റെ കൂടി സഹായം വേണ്ട ഘട്ടമെത്തിയപ്പോൾ കൊല്ലത്ത് അച്ഛൻ ഒറ്റയ്ക്ക് പാർക്കുന്നത് സുരക്ഷിതമല്ലെന്നു ഞാൻ കരുതി. അച്ഛന്റെ മനസിന്റെ ആഘാതം ക്രമേണ ശരീരത്തെയും ബാധിച്ചു, പേശികൾക്കു പഴയ ബലമില്ലാതെയായി. നടക്കാൻ പരസഹായം ആവശ്യമായി വന്നു. എന്നിരിക്കിലും ദിനപത്രങ്ങൾ വായിക്കാനും ടിവി ന്യൂസ് കേൾക്കാനും ഒടുവിലത്തെ ദിവസം വരെ താത്പര്യമായിരുന്നു. പൊതു ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും എല്ലാ കാര്യവും സസൂക്ഷ്മം ശ്രദ്ധിക്കുമായിരുന്നു.
കുടുംബത്തെ പുണർന്ന അച്ഛൻ
കുടുംബം അച്ഛന്റെ വലിയ ദൗർബല്യമായിരുന്നു. വിരമിച്ചശേഷം ചിലവിട്ട 30 വർഷവും സ്വസ്ഥമായി വീട്ടിലിരുന്നിട്ടില്ല. കുടുംബത്തിലെ ചാർച്ചക്കാരുടെ പോലും മരണം, വിവാഹം, നൂൽകെട്ട് എന്നിങ്ങനെ ചെറിയ ചടങ്ങുകൾക്കും സ്കൂട്ടറോടിച്ച് എത്തും. അനിയൻ ബി. പ്രശോഭ് എൻജിനീയറിംഗും മാസ്റ്റർ ബിരുദവും കഴിഞ്ഞ് കുടുംബസമേതം കാനഡയിലേയ്ക്ക് പോയപ്പോൾ ഉപേക്ഷിച്ച ബൈക്കും സ്കൂട്ടറും അമ്മയുടെ മരണത്തിനു തൊട്ടു മുൻപ് പോലും ഓടിക്കുമായിരുന്നു. അച്ഛൻ അവ ചിലയിടത്ത് പാർക്ക് ചെയ്യാൻ പ്രയാസപ്പെടുന്നതു കണ്ട ചിലർ എന്നെ വിളിച്ചു പറഞ്ഞു ''ഈ ടൂ വീലർ ഓടിപ്പ് ഒന്നു പറഞ്ഞ് ഒഴിവാക്കണം"". അനിയൻ അടുത്ത അവധിക്കു വന്നപ്പോൾ ആ ടൂ വീലറുകൾ അവൻ നീക്കം ചെയ്തു. അച്ഛനത് തീരെ ഇഷ്ടമല്ലായിരുന്നു. സംസ്ഥാനം മുഴുവൻ ഓടി നടന്ന എന്നെ വീട്ടിൽ തന്നെ തളയ്ക്കാനാർക്കുമാവില്ല എന്നു നിറചിരിയോടെ, കുസൃതി തുളുമ്പന്ന കണ്ണുകളോടെ അച്ഛൻ പറയുമായിരുന്നു.
പ്രായാധിക്യമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒരു വേർപാട് പ്രതീക്ഷിച്ചിരുന്നില്ല. ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട് വളരെ തൃപ്തനായിരുന്നു. അമ്മ മരിച്ചെങ്കിലും എന്റെ മകളുടെ 2025 ലെ സർവ്വകലാശാലാ കോൺവക്കേഷന് സന്തോഷമായി ഞങ്ങളോടൊപ്പം യാത്ര ചെയ്തു പങ്കെടുത്തു. 2024 ൽ എനിക്ക് 'അമൃത" സർവ്വകലാശാല പി.എച്ച്.ഡി തന്നപ്പോഴും എറണാകുളം വരെ സഞ്ചരിച്ച് വന്നു. മൂന്നു മണിക്കൂറോളം നീണ്ട കോൺവക്കേഷനിൽ മുഴുവൻ സമയം പ്രയാസപ്പെട്ട് ഇരുന്നു. സന്തോഷമായിട്ടാണ് അപ്പോഴും യാത്ര ചെയ്തു മടങ്ങിയത്.
നേട്ടങ്ങളിലെ കൺതിളക്കം
ഐ.എ.എസ് ലഭിച്ചതിൽ എന്നേക്കാൾ 'ത്രിൽ" അച്ഛനായിരുന്നു. ഒറ്റപ്പാലത്ത് മലയാറ്റൂർ രാമകൃഷ്ണനൊക്കെ ഇരുന്ന സബ് കളക്ടർ ഓഫീസിൽ സർപ്രൈസായി ഒരിക്കൽ വന്നു. ഞാൻ മജിസ്ട്രേറ്റ് കോടതി കൂടുകയാണെന്നറിഞ്ഞ് കുറേനേരം പുറത്തെ ബഞ്ചിലിരുന്ന് കോടതി നടപടികൾ സ്വകാര്യമായി നിരീക്ഷിച്ചു.
വൈകിയാണ് പ്യൂൺ വന്ന് സാറിന്റെ അച്ഛൻ വന്നിരുന്നു; ഒന്നും പറഞ്ഞില്ല, അച്ഛനാണെന്ന് ഞങ്ങളറിഞ്ഞില്ല എന്ന് ക്ഷമാപൂർവ്വം പറഞ്ഞത്. ഞാനെത്തി സ്വീകരിച്ച് ഒപ്പം ക്വാർട്ടർസിൽ പോയി ഊണ് വരുത്തി. വരുന്നതും വന്നതും എന്നോട് പറയാതിരുന്നതെന്തെന്ന് ചോദിച്ചപ്പോൾ കള്ളച്ചിരിയോടെ പറഞ്ഞു, ''എന്റെ മകൻ ഐ.എ.എസുകാരന്റെ കസേരയിൽ ഇരിക്കുന്നത് ഞാൻ നാട്ടുകാരുടെ ഇടയിൽ നിന്ന് കണ്ടാസ്വദിക്കുകയായിരുന്നു. എന്തിനെന്റെ ആസ്വാദനത്തിൽ തടസം വരണം""എന്ന് !
അച്ഛന് ഞങ്ങൾ രണ്ടുമക്കളെയും കുറിച്ച് വലിയ അഭിമാനമായിരുന്നു. സന്തോഷമായിരുന്നു. എന്നോടൊപ്പം കഴിഞ്ഞ ഒരു ദിവസവും ഒരു പരാതിയും പറയില്ല. ഒട്ടും മുഷിച്ചിലും കാട്ടിയില്ല. ജീവിതത്തിനാകെ ഒരു പൂർണ്ണതയും സാഫല്യവും ചാരിതാർത്ഥ്യവും വന്ന മട്ടായിരുന്നു. എന്തെങ്കിലും വിശേഷപ്പെട്ടതു കഴിക്കണോ; ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ 'എനിക്കിനി ഒന്നും വേണ്ട" എന്നാവും മറുപടി. എന്റെ മകളുടെ ഇനി നടക്കേണ്ട വിവാഹത്തിന്റെ ഉറപ്പിക്കലിനും അച്ഛൻ അവരെ അനുഗ്രഹിച്ചു. അതു നേരിൽ കൂടാൻ പക്ഷേ വിധി അനുവദിച്ചില്ല. ആഗസ്റ്റ് രണ്ടിന് ഞായറാഴ്ച അച്ഛൻ പെട്ടെന്ന് വീട്ടിൽ കൂഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ എല്ലാ പരിശ്രമവും നടത്തി. എന്നാൽ ഒന്നു രണ്ടു മണിക്കൂറിനകം ബോധാവസ്ഥയുടെ നൂൽക്കെട്ടുകൾ മറികടന്ന് അച്ഛൻ നമുക്ക് മടക്കി വിളിക്കാനാവാത്ത യാത്രയാരംഭിച്ചിരുന്നു. ആഗസ്റ്റ് നാലിന് പുലർച്ചെ ഡോക്ടർമാർ യന്ത്രങ്ങൾ എടുത്തു മാറ്റി അതു സ്ഥിരീകരിച്ചു എന്നു മാത്രം.
എല്ലാവരും കനിവോടെ ഓടി വന്ന് ഞങ്ങളോട് വലിയ വിടവാങ്ങലിന്റെ സാന്ത്വനങ്ങൾ പറഞ്ഞു. സമാശ്വസിപ്പിച്ചു. ഒഴിവാക്കാനാവാത്ത ഒരു തീവ്രദു:ഖമാണ് നമ്മുടെ മാതാപിതാക്കളുടെ വേർപാട്. ഏതാണ്ടെല്ലാ സമപ്രായക്കാരെയും പോലെ ദൈവമേ ഇതും ഞാൻ താങ്ങുന്നു; സഹിക്കുന്നു. ജീവിതമേ; ആയുസിന്റെ 53 വർഷം അങ്ങനെ വലിയ ഒരു വൻമരം പോലെ തണൽ തന്ന അമ്മയും അച്ഛനും നട്ടു വളർത്തിയ ആ ബാർലേറിയകളുടെ പൂവാടി ഇനി 'ബാലരമ"യിൽ വീണ്ടും തളിർക്കുമോ? അറിയില്ല. അവരുടെ സ്നേഹം ഞങ്ങളുടെ ഹൃദയത്തിൽ വിരിയിച്ച പൂക്കൾക്ക് ഒരുവാട്ടവുമില്ല. അച്ഛന്റെ മരണമറിഞ്ഞ് പോണ്ടിച്ചേരിയിലുള്ള എന്റെ സുഹൃത്ത് പ്രൊഫ. രാം കുമാർ ഫോണിൽ വിളിച്ച് ആശ്വസപ്പിച്ചു, ''സ്വഛന്ദ മൃത്യുവായിരുന്നു, അതു വലിയ അനുഗ്രഹം"".
അച്ഛൻ കിടന്നിരുന്ന ശൂന്യമായ മുറിയിൽ നിൽക്കുകയാണ്. പ്രൊഫ. രാംകുമാർ പറഞ്ഞ രണ്ടാമത്തെ കാര്യം ഓർമയിൽ നിറഞ്ഞു. ''അച്ഛനമ്മമാർ നമ്മളിലേയ്ക്ക് സദാ പ്രവഹിക്കുന്ന വലിയ നദികളാണ്. നമ്മൾ എത്ര വിചാരിച്ചാലും നമ്മളെന്ത് അവർക്കായി ചെയ്തു എന്നു തോന്നിച്ചാലും നമുക്ക് അവരിലേയ്ക്ക് ഒട്ടും ഒഴുകിയെത്താനാവില്ല. അവർ ഒഴുകി ഒഴുകി പതിയെ നമ്മളാവുകയാണ്. നമ്മൾ അവരെത്തിയ അരുവികളും നദികളുമായി ഇനിയും മുന്നോട്ടൊഴുകകയേ മാർഗ്ഗമുള്ളൂ""
ഒരു ദിവസം മരുഭൂവിൽ പ്രത്യക്ഷപ്പെടുകയും പിന്നൊരുദിവസം അപ്രത്യക്ഷമാവുകയും ചെയ്യുന്ന ആ മായാനദികൾ തീർക്കുന്ന സ്നേഹത്തിന്റെ തിരയിളക്കം മനുഷ്യ ജീവിതത്തെ അർത്ഥമുള്ളതാക്കുന്നു, ധന്യമാക്കുന്നു!
ഋഷി വാക്യം പോലെ:
ചരൈവേതി;
ചരൈവേതി...
മുന്നോട്ടു നടക്കുക;
പിന്നെയും മുന്നോട്ടു നടക്കുക തന്നെ..!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |