
അദ്ധ്യാപക നിയമനം ലഭിക്കാൻ ഡിഗ്രി / പി.ജി / ടി.ടി.സി / ബി.എഡ് എന്നിവയ്ക്കു പുറമേ എൽ.പിക്ക് കെ-ടെറ്റ് I, യു.പിക്ക് കെ-ടെറ്റ് II, ഹൈസ്‌കൂളിന് കെ-ടെറ്റ് III, പ്ലസ്‌ടുവിന് സെറ്റ് എന്നിവ കൂടി ജയിക്കണം. യോഗ്യതാ പരീക്ഷകൾക്ക് 50ശതമാനം മാർക്കു മതി ജോലിക്ക് അപേക്ഷിക്കാൻ. കെ-ടെറ്റിന് 60ശതമാനം മാർക്ക് വേണമെന്ന നിബന്ധന അനാവശ്യമാണ്. അതായത് 150ൽ 90 മാർക്ക് നേടിയാലേ ജോലിയിൽ തുടരാൻ സാധിക്കൂ എന്ന സാഹചര്യം അദ്ധ്യാപകരോടുള്ള ക്രൂരതയാണ്. തിരക്കിട്ട ജോലിക്കൊപ്പം വീണ്ടും പഠിച്ച് 90 മാർക്ക് വാങ്ങുക അത്ര എളുപ്പമല്ല. അതിനാൽ, ഈ പരീക്ഷ ജയിക്കാൻ സർവീസിൽ ഉള്ളവർക്ക്, യോഗ്യതാ പരീക്ഷകൾക്ക് എന്നതുപോലെ 50ശതമാനം മാർക്ക് മതി എന്നു തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കണം.
-ജോഷി ബി. ജോൺ,
മണപ്പള്ളി
പൊലീസിന്റെ തൂഫാൻ ഓപ്പറേഷനിലൂടെ ലഹരി പദാർത്ഥം വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടുന്നത് പോലെ, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നവരെ കണ്ടെത്താൻ പുതിയ ഓപ്പറേഷൻ തുടങ്ങണം. നിരത്തിലെ അപകടങ്ങൾക്ക് കാരണക്കാരാകുന്ന മൊബൈൽ ഫോണിൽ സംസാരിച്ചുള്ള ഡ്രൈവിംഗിന് മതിയായ ശിക്ഷ നൽകണം. ഇതു തടയാൻ പൊലീസും മോട്ടോർ വാഹന വകുപ്പും അടിയന്തര നടപടി സ്വീകരിക്കണം
-റോയ് വർഗീസ് ഇലവുങ്കൽ,
മുണ്ടിയപ്പള്ളി
ആഗസ്റ്റ് മുതൽ തപാൽ വകുപ്പ് നിരക്കുകൾ കുത്തനെ കൂട്ടിയത് തപാൽ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി. ഉപഭോക്താക്കളെ റീട്ടെയിൽ, കോൺട്രാക്ട് എന്നീ വിഭാഗങ്ങളിൽ വേർതിരിച്ച് ഒരു പന്തിയിൽ രണ്ടു വിളമ്പലാക്കി. അയയ്ക്കുന്ന ദൂരം അനുസരിച്ച് (പ്രാദേശികം, ജില്ല, സംസ്ഥാനം, മെട്രോ, ഇതര സംസ്ഥാനം ) തുക കൂടും. റീട്ടെയിൽ വിഭാഗത്തിന് കീഴിൽ വരുന്ന സാധാരണക്കാർക്ക് താങ്ങാനാവാത്ത വർദ്ധനവാണ് വരുത്തിയത്, രണ്ടര ഇരട്ടിലധികം വർദ്ധനവ്. ബുക്ക് പോസ്റ്റ് നിറുത്തലാക്കി. പത്രങ്ങളും, മാസികകളും അയയ്ക്കുന്നതിന് വലിയ പ്രതിസന്ധിയായി.
-ശ്രീപ്രകാശ്,
ഒറ്റപ്പാലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |