
900 വർഷം പഴക്കമുള്ള ഒരു ശിവ ക്ഷേത്രം തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ ബെഗിലി ഗ്രാമത്തിൽ ഈ അടുത്തായി കണ്ടെത്തി. ചോള സാമ്രാജ്യ കാലത്താണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ഇത്രയും നാളും ഈ ക്ഷേത്രത്തെ ഗ്രാമവാസികളുടെ കണ്ണിൽ നിന്നും മറച്ച് പിടിച്ചിരുന്നത് ഇരൂന്നൂറ് വർഷത്തെ വളർച്ചയുള്ള ഒരു ആൽമരമായിരുന്നു. വൃക്ഷത്തിന്റെ വേരുകൾ പൂർണമായും ഈ ക്ഷേത്രത്തെ മൂടിയിരുന്നതിനാൽ തലമുറകളായി ഗ്രാമവാസികളിലാർക്കും ഈ ക്ഷേത്രത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പാണ്ഡവഗുഡി എന്നാണ് സംസാരഭാഷയിൽ ആൽമരം വളർന്നുനിന്നിരുന്ന ഈ ഭാഗം അറിയപ്പെട്ടിരുന്നത്. സമീപ കാലത്ത് ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതുവരെയും ആരും തന്നെ അതിനകത്തേക്ക് കയറിയിരുന്നില്ല. ഒരു കുന്നിൻ ചെരുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രസകരമെന്നു പറയട്ടെ, ബെഗിലി എന്ന ഗ്രാമനാമത്തിന് 'ആദിക് കരടു' അഥവാ 'കുന്നിൻ ചുവട്ടിൽ' എന്നും അർത്ഥമുണ്ട്.
അദ്ധ്യാപികയും പുരാവസ്തു ഗവേഷകയുമായ ജയലക്ഷ്മിയാണ് ക്ഷേത്രം കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിന് നേതൃത്വം നൽകിയത്. കൃഷ്ണഗിരി മ്യൂസിയത്തിൽ നിന്നും ചരിത്ര ഡോക്യുമെന്റേഷൻ ഗ്രൂപ്പുകളിൽ നിന്നുമുള്ള പിന്തുണയും ഗവേഷകയ്‌ക്ക് ലഭിച്ചു. 11-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്രം കുലോത്തുംഗ ചോളൻ ഒന്നാമന്റെ ഭരണകാലത്തിന്റെ തെളിവാണ്. ക്ഷേത്രത്തിന്റെ കൃത്യമായ കാലഘട്ടം കണ്ടെത്താൻ പുരാവസ്തു ഗവേഷകരെ സഹായിച്ചത് പ്രത്യേക വാസ്തുവിദ്യാ അടയാളങ്ങളാണ്. കത്രാലി (പാറയിൽ കൊത്തിയ കല്ല്) പാരമ്പര്യത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ അതിന്റെ ശൈലി അതിലൊന്നാണ്. പരമ്പരാഗത ശ്രീകോവിലും അർദ്ധ മണ്ഡപവും ഉള്ളതിനാൽ അതിന്റെ രൂപകൽപ്പനയും കാലഘട്ടനിർണയത്തിന് സഹായിച്ചു. അധിഷ്ഠാന (അടിത്തറ), ബോധിക (ബ്രാക്കറ്റ്) ഘടകങ്ങൾ പോലുള്ള സങ്കീർണ്ണമായ ഘടകങ്ങൾ ചോള ശിൽപികൾ അവ നിർമ്മിച്ചതിന്റെ അടയാളങ്ങളായിരുന്നു.
പ്രദേശത്ത് നിന്ന് കൊത്തുപണി ചെയ്‌ത ഒരു പാറ മുൻപ് കണ്ടെത്തിയിരുന്നു. അതിനാൽ ഇവിടം ചരിത്രപ്രാധാന്യമുള്ള സ്ഥലമാണെന്ന് നേരത്തെ തന്നെ ഗവേഷകർ മനസിലാക്കിയിരുന്നു. ത്രിശൂലം, സൂര്യൻ, ചന്ദ്രൻ എന്നിവ പാറയിൽ കൊത്തിയിട്ടുണ്ടായിരുന്നു.
നിലവിൽ ക്ഷേത്രം തകർന്ന നിലയിലാണ്. വർഷങ്ങളോളം ബാഹ്യ സ്വാധീനങ്ങൾക്കും മനുഷ്യ ഇടപെടലുകൾക്കും വിധേയമായിരുന്ന സ്ഥലമാണിതെന്ന് ഗവേഷകർ പറയുന്നു. നിധി വേട്ടക്കാർ മുമ്പ് ശ്രീകോവിൽ കൊള്ളയടിച്ചിട്ടുണ്ടെന്നും യഥാർത്ഥ ശിവലിംഗം നഷ്ടപ്പെട്ടെന്നും ഗവേഷകർ കണ്ടെത്തി. നന്ദി പ്രതിമയും നശിപ്പിക്കപ്പെട്ടു. സമീപത്തുള്ള ഒരു നീരാഴി മണ്ഡപം (ജല പവലിയൻ) തകർന്ന അവസ്ഥയിലാണ്. അതേസമയം പ്രധാന ഘടന ഭാഗികമായി മണ്ണിനടിയിൽ മൂടിയിരിക്കുകയായിരുന്നു.
ക്ഷേത്രത്തെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരണമെന്നും ചോള കാലഘട്ടത്തിലെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലിഖിതങ്ങൾ കുഴിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും പ്രദേശവാസികളും ഗവേഷകരും സർക്കാരിനോട് ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |