ലക്നൗ: രാമക്ഷേത്ര ട്രസ്റ്റിലെ സംഭാവന ക്രമക്കേടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനെക്കുറിച്ചും അനുബന്ധ ചടങ്ങുകളെക്കുറിച്ചും അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതായി റിപ്പോർട്ട്. പ്രതിഷ്ഠയോടനുബന്ധിച്ച് 124 കോടിയോളം രൂപ ചെലവാക്കി നടത്തിയ പരിപാടികളെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവർഷത്തെ കണക്ക് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഓഡിറ്റ് റിപ്പോർട്ടുകൾ, പേയ്മെന്റ് വൗച്ചറുകൾ, ബില്ലുകൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്ഷേത്ര നിർമാണത്തിനായി ചെലവായ തുകയെക്കുറിച്ചും അന്വേഷിക്കുമെന്നാണ് അറിയുന്നതെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സംഭാവന കുംഭകോണം പുറത്തറിഞ്ഞതോടെ ഉത്തർപ്രദേശ് സർക്കാരാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. സംഭാവന, വഴിപാട് തട്ടിപ്പുകളെക്കുറിച്ചാണ് പ്രധാനമായും സംഘം അന്വേഷിക്കുന്നതെങ്കിലും സർക്കാർ നിർദ്ദേശത്തെത്തുടർന്നാണ് അന്വേഷണം കൂടുതൽ മേഖകളിലേക്ക് വ്യാപിപ്പിച്ചതെന്നാണ് അറിയുന്നത്. സംഭാവന വെട്ടിപ്പിൽ ഇതിനകം നിരവധിപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
അതിനിടെ, സംഭാവന കുംഭകോണം പുറത്തുവന്നതോടെ അയോദ്ധ്യയിലേക്കുള്ള ഭക്തജനങ്ങളുടെ ഒഴുക്കിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് അതീവ ഗൗരവത്തോടെയാണ് ഉത്തർപ്രദേശ് സർക്കാർ കാണുന്നത്. മേൽനോട്ടം ശക്തമാക്കാനും പൊതുജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളുമാണ് ട്രസ്റ്റ് പ്രധാനമായും ചെയ്യുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിലപിടിപ്പുള്ള വസ്തുക്കൾ ലാേക്കറുകളിലേക്ക് മാറ്റിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |