
തൃശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിൽ ആറങ്ങോട്ടുകര ഗ്രാമത്തിലാണ് ചരിത്ര പ്രസിദ്ധമായ കാർത്ത്യായനി ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീരത്ത് നിലകൊള്ളുന്ന ഈ അമ്പലത്തിൽ പരമ്പരാഗതമായ വിഗ്രഹം ഇല്ലെന്നതാണ് പ്രത്യേകത. വിഗ്രഹത്തിന് പകരം ഒരു ആഴമുള്ള ഗർത്തമാണുള്ളത്.
ശ്രീകോവിലിനുള്ളിൽനിന്ന് വളർന്ന് പുറത്തേക്ക് പന്തലിച്ച 'മാധവീലത'യെന്ന അപൂർവ ഇനം സസ്യമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഈ വള്ളി ദേവിയുടെ കേശഭാരമാണെന്നാണ് ദേശക്കാരുടെ വിശ്വാസം. വിഗ്രഹത്തിന്റെ സ്ഥാനത്ത് മുളച്ചുപൊന്തിയ മാധവീലത എന്ന സസ്യത്തിനാണ് ഇപ്പോൾ പൂജ നടത്തുന്നത്. ഗർത്തതിന് പുറകിൽ വടക്കുകിഴക്കേ മൂലയിലാണ് മാധവീലതയുടെ സ്ഥാനം.
കുറിയേടത്ത് താത്രിയുടെ പിതാവ് കൽപകശേരി അഷ്ടമൂർത്തി നമ്പൂതിരി ഇവിടത്തെ ശാന്തിക്കാരൻ ആയിരുന്നു എന്നാണ് ചരിത്രത്തിൽ പറയുന്നത്. 1905ലെ സ്മാർത്തവിചാരത്തിൽ അഷ്ടമൂർത്തിയും ഭ്രഷ്ടാക്കപ്പെട്ടതോടെ കാർത്ത്യായനി ക്ഷേത്രത്തിലെ കളിമൺ വിഗ്രഹം ഉടഞ്ഞുപോയി എന്നാണ് ഐതിഹ്യം.
വിഗ്രഹത്തിന്റെ സ്ഥാനത്തുള്ള വലിയ ഗർത്തത്തിൽ വനദുർഗാദേവി പാതാള ഭൈരവിയായി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഇതിലൂടെ ഭാരതപ്പുഴയിലേക്ക് രഹസ്യവഴി ഉണ്ടെന്നാണ് പറയപ്പെടുന്നത്. മഴക്കാലത്ത് പുഴ നിറയുമ്പോൾ ആ ഗർത്തത്തിലൂടെ വെള്ളം ശ്രീകോവിലിൽ എത്താറുണ്ട്. ഇങ്ങനെ വരുന്ന വെള്ളത്തിന് ഔഷധഗുണമുള്ളതായി നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |