അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റു. ഉത്തർപ്രദേശ് ഹർദോയ് സ്വദേശി ധരം സിംഗിനാണ് കാലിൽ വെടിയേറ്റത്. തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുമായുള്ള കയ്യാങ്കളിക്കിടെ ഒരു പൊലീസ് കോൺസ്റ്റബിളിനും പരിക്കേറ്റു.
പീഡനത്തിന് ഇരയായ യുവതിയുടെ കയ്യിൽ നിന്ന് പ്രതി കവർന്ന മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി ഹെബത്പൂർ മേഖലയിൽ തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തെളിവെടുപ്പിനിടെ പ്രതി ഇൻസ്‌പെക്ടറുടെ സർവീസ് പിസ്റ്റൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും പൊലീസുമായി ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു.
ഇതിനിടെ തോക്കിൽ നിന്ന് വെടിപൊട്ടി വീരേന്ദ്ര സിംഗ് എന്ന കോൺസ്റ്റബിളിന് പരിക്കേറ്റു. തുടർന്ന് പ്രതിയെ കീഴടക്കാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ വെടിവയ്പ്പിലാണ് പ്രതിയുടെ കാലിൽ വെടിയേറ്റതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ശിവം വർമ വ്യക്തമാക്കി. പരിക്കേറ്റ പ്രതിയേയും കോൺസ്റ്റബിളിനെയും സോളയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് പുതിയ കേസെടുത്തു.
ശനിയാഴ്ച രാത്രി അഹമ്മദാബാദ് ആനന്ദ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പാർപ്പിട സമുച്ചയത്തിന്റെ ടെറസിൽവച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ടെറസിൽ നടക്കാനിറങ്ങിയ യുവതിയെ കഴുത്തുഞെരിച്ച് ബോധംകെടുത്തിയ ശേഷമായിരുന്നു പീഡനം. തുടർന്ന് യുവതിയെ ടെറസിൽ പൂട്ടിയിട്ട ശേഷം മൊബൈൽ ഫോണുമായി പ്രതി കടന്നുകളയുകയായിരുന്നു. നാലുദിവസം മുൻപാണ് പ്രതി ഈ സമുച്ചയത്തിൽ ജോലിക്കെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ചേർന്ന് പിടികൂടിയത്.
An Ahmedabad security guard, arrested for rape, was shot in the leg by police while trying to escape during evidence collection. He attempted to snatch a police pistol, injuring a constable in the struggle. Both the suspect and the officer are hospitalized with non-serious injuries. Police have now filed attempted murder charges against the accused.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |