ജയ്‌പൂർ: ആശ്രിതനിയമനത്തിലൂടെ ഗവൺമെന്റ് ജോലി തട്ടിയെടുക്കാനായി ബന്ധുക്കളുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. പ്രതാപ് നഗർ സ്വദേശിയായ നീരജ് ശർമ്മയെ (45) കൊലപ്പെടുത്തിയ കേസിൽ മകൾ ആയുഷിയും (23) ബന്ധുക്കളുമാണ് അറസ്റ്റിലായത്. അമിതവേഗത്തിലെത്തിയ സ്‌കോർപിയോ കാറിടിച്ചാണ് നീരജ കൊല്ലപ്പെട്ടത്.
അപകടമരണമാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും നീരജയുടെ സഹോദരൻ രാകേശിന് തോന്നിയ സംശയം വഴിത്തിരിവായി. മരണത്തിൽ അസ്വഭാവികതയുണ്ടെന്നും അനന്തരവളടക്കമുള്ളവരെ സംശയം ഉണ്ടെന്നും കാണിച്ച് രാകേശി പൊലീസിൽ പരാതി നൽകിയതോടെ കൊലപാതകത്തിന് പിന്നിൽ നടന്ന ആസൂത്രണം പുറത്തായി.
ഒരു വർഷം മുൻപ് സർക്കാർ ഉദ്യോഗത്തിലിരിക്കെയാണ് നീരജ് ശർമ്മയുടെ ഭർത്താവ് വിജയ് കുമാർ ശർമ്മ മരിച്ചത്. പിന്നാലെ ആശ്രിത നിയമനം വഴി നീരജയ്‌ക്ക് ജയ്‌പൂരിലെ കോടതിയിൽ ലോവർ ഡിവിഷൻ ക്ലർക്കായി ജോലി ലഭിച്ചു. അച്ഛന്റെ മരണശേഷം ജോലി തനിക്ക് നൽകണമെന്ന് മകൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ നീരജ തയ്യാറായില്ല.
ഇതോടെയാണ് അമ്മയെ ഇല്ലാതാക്കാൻ ബന്ധുക്കളുമായി ചേർന്ന് പദ്ധതിയിട്ടതെന്ന് ആയുഷി പൊലീസിനോട് സമ്മതിച്ചു. അമ്മയുടെ മരണശേഷം ആശ്രിതനിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നായിരുന്നു ആയുഷിയുടെ പ്രതീക്ഷ. അമ്മയുടെ സ്വത്തുക്കളും തന്നിലേക്ക് വന്നുചേരുമെന്ന് ആയുഷി കരുതി. അമ്മയെ കൊല്ലാനായി ഏഴ് ലക്ഷം രൂപയാണ് ആയുഷി ചെലവാക്കിയത്. സംഭവത്തിൽ ആയുഷിയ്‌ക്ക് പുറമെ ആറ് ബന്ധുക്കളും അറസ്റ്റിലായി. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |