ലക്നൗ: സർക്കാർ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി പെരുമാറിയെന്ന പരാതിയിൽ അദ്ധ്യാപകന് സസ്‌പെൻഷൻ. സംഭവത്തിൽ 50 കാരനായ അദ്ധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഇന്നലെയാണ് സംഭവം.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം അദ്ധ്യാപകൻ പെൺകുട്ടിയെ സ്കൂളിൽ ആളൊഴിഞ്ഞ സ്മാർട്ട് ക്ലാസ് മുറിയിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി മോശമായി പെരുമാറുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ സ്കൂളിൽ നിന്നും പുറത്താക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. മോശം പെരുമാറ്റത്തെ ചോദ്യംചെയ്ത മറ്റ് സ്കൂൾ ജീവനക്കാരുമായും ഇയാൾ വഴക്കിട്ടതായാണ് വിവരം.
രക്ഷിതാക്കളും നാട്ടുകാരും ഇന്നലെ രാവിലെ സ്‌കൂളിന് മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അദ്ധ്യാപകനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സുനിൽ ചൗബേ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തതെന്ന് ജില്ലാ ബേസിക് ശിക്ഷാ അധികാരി മനീഷ് കുമാർ സിംഗ് അറിയിച്ചു. ആരോപണങ്ങൾ ഗൗരവകരമാണെന്നും പെൺകുട്ടികളുടെ സുരക്ഷയും സ്കൂളിലെ പഠനാന്തരീക്ഷവും കണക്കിലെടുത്താണ് അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നവനഗർ ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ പങ്കജ് കുമാർ സിംഗിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
A teacher in Uttar Pradesh's Ballia district has been suspended following allegations of obscene behavior towards a Class 6 student. The 50-year-old teacher reportedly took the girl to an empty classroom and misbehaved, threatening her. A departmental inquiry has been ordered into the serious accusations, with a report due in 15 days. Parents protested, leading to the action.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |