
പുൽപ്പള്ളി: പുൽപ്പള്ളി മേഖലയെ മാസങ്ങളോളം ഭീതിയിലാഴ്ത്തിയ തുടർച്ചയായ മോഷണക്കേസുകളിലെ പ്രതിയുമായി പോലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. ആലക്കോട് കൊല്ലംപറമ്പിൽ കെ.യു മുഹമ്മദിനെ കഴിഞ്ഞ മാസം 30ന് പോലീസ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.പുൽപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ വിവിധ വീടുകളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പുൽപ്പള്ളി ആനപ്പാറ ചുള്ളോത്ത്കുഴി ബെന്നി, കല്ലിങ്കൽ ദേവസ്യ, സാന്ദീപനിക്കുന്ന് മുസ്ലീയാരകത്ത് ഹക്കീം, സൗപർണ്ണികയിൽ ഷീല, ചുണ്ടക്കൊല്ലി പത്മജനിവാസിൽ പ്രതാപചന്ദ്രൻ എന്നിവരുടെ വീടുകളിലായിരുന്നു പ്രതിയുമായി തെളിവെടുപ്പ് .മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ കണ്ടെത്തുന്നതിനായി തലശ്ശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ചിരുന്ന സ്വർണം സംബന്ധിച്ച വിവരങ്ങളും പോലീസിന് ലഭിച്ചതായാണ് സൂചന. സംസ്ഥാനത്തിനകത്തും പുറത്തുമായി 19ഓളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. ഇൻസ്‌പെക്ടർ മഹേഷ്, സബ് ഇൻസ്‌പെക്ടർമാരായ ജിതിൻ കുമാർ, ശ്രീധരൻ, എ.എസ്.ഐ ബിബിൻ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, താരാദാസ്, തോമസ് എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |