
കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിൽ കാമുകിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കോതമംഗലം ചേലാട് തുമ്പ്രത്തുകുടി നിതിനെ (31) കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കി.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം ഇന്ന് മറ്റൊരു യുവതിയുമായി നടക്കാനിരിക്കെയായിരുന്നു അറസ്റ്റ്. പട്ടിമറ്റം മംഗലത്തുനട സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിൻ ഏറെ നാളായി അടുപ്പത്തിലായിരുന്നു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. നിതിന്റെ സ്വകാര്യ ബാങ്കിലെത്തിയപ്പോഴാണ് ഇവർ പരിചയപ്പെട്ടത്.
വിവാഹം ഉറപ്പിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് നിതിൻ യുവതിയോട് പറഞ്ഞെങ്കിലും തയ്യാറായില്ല. ഇതാണ് തർക്കത്തിനും ആക്രമണത്തിനും വഴിവച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി യുവതിയുടെ വീട്ടിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിലേക്ക് നീങ്ങി. നിതിൻ യുവതിയെ മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചെന്ന് കരുതിയ പ്രതി, കൈകൾ കൂട്ടിക്കെട്ടിയ ശേഷം കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് കേസ്.
പുലർച്ചെയോടെ ബോധം വീണ്ടെടുത്ത യുവതി ഏറെ നേരം ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംഗ്ഷനിലെത്തി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |