ആലപ്പുഴ: പട്ടാപ്പകൽ വൃദ്ധദമ്പതികൾക്കു നേരെ മുളകുപൊടിയെറിഞ്ഞ് 12 പവനോളം കവർന്ന കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ വാടയ്ക്കൽ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർകോട് എച്ചിക്കാനം ആനന്ദാശ്രമം ചാമക്കുറ്റി ഹൗസിൽ രാജ്മോഹനാണ് (42) അറസ്റ്റിലായത്. കൈതവന കണിയാകുളം അപർണയിൽ റിട്ട.കയർഫെഡ് ജീവനക്കാരൻ കെ.ആർ സുദർശനന്റെ വീടിന്റെ മുകൾനില വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന പരസ്യം കണ്ട് പ്രതി രണ്ട് ദിവസം മുമ്പ് എത്തിയിരുന്നു. പരിചയക്കാരുണ്ടെങ്കിലേ വാടകയ്ക്ക് നൽകൂവെന്ന് അറിയിച്ചതോടെ മടങ്ങി.
തിങ്കളാഴ്ച ഉച്ചയോടെ നിലവിൽ താമസിക്കുന്ന വീടിന്റെ വാടകച്ചീട്ടുമായെത്തി സംസാരിക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന മുളക് പൊടിയെറിഞ്ഞ് കവർച്ചചെയ്യുകയായിരുന്നു. സുദർശനന്റെ ഭാര്യ രത്നകുമാരി ധരിച്ചിരുന്നതും അലമാരയിൽ സൂക്ഷിച്ചിരുന്നതുമായ മാലയും രണ്ട് വളയും മൂന്ന് മോതിരവുമടക്കം 63.5 ഗ്രാം സ്വർണവും 5000 രൂപയുമാണ് കവർന്നത്.
ഒച്ചവച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പൊലീസിനെ കബളിപ്പിക്കാൻ സുദർശനന്റെ ഷർട്ട് ധരിച്ചാണ് രക്ഷപ്പെട്ടത്. നഗരത്തിലെ സ്വകാര്യധനകാര്യ സ്ഥാപനത്തിലെത്തി, മൂന്നരപവന്റെ മാല പണയം വച്ച് രണ്ടര ലക്ഷം അക്കൗണ്ടിലേക്ക് മാറ്റി. ശവക്കോട്ടപ്പാലത്തിന് സമീപം ഷർട്ട് ഉപേക്ഷിച്ചശേഷം ബാങ്കിലെത്തി 50,000 രൂപ താമസിക്കുന്ന വീടിന്റെ 9 മാസത്തെ വാടകയായി ഉടമയ്ക്ക് അയച്ചു. വാടയ്ക്കലെ വാടകവീട്ടിലെത്തിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തു. പണയം വച്ചതൊഴികെയുള്ള സ്വർണം കണ്ടെത്തിയശേഷം റിമാൻഡ് ചെയ്തു.
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് ഹോട്ടലുകളിൽ ജോലി ചെയ്ത രാജ് മോഹൻ, എറണാകുത്തെ തട്ടിപ്പ് കേസിൽ 115 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയത് രണ്ടാഴ്ച മുമ്പാണ്. ആലപ്പുഴ ഡിവൈ.എസ്.പി ജി.ബി മുകേഷ്, സി.ഐ വിനീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |