
വിയ്യൂർ : കുറിച്ചിക്കര സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഗുണ്ട നേതാവ് കടവി രഞ്ജിത്തും സഹായിയും പൊലീസ് പിടിയിൽ. കുറിച്ചിക്കര പൂളക്കൽ സ്വദേശിയായ കടവി വീട്ടിൽ കടവി രഞ്ജിത്ത് എന്നു വിളിക്കുന്ന രഞ്ജിത്ത് (43), പൂളക്കൽ സ്വദേശിയായ കറപ്പം വീട്ടിൽ സുധീർ (50) എന്നിവരാണ് വിയ്യൂർ പൊലീസിന്റെ പിടിയിലായത്. 2026 മേയ് 24നാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ കുറിച്ചിക്കര സ്വദേശിയുടെ ഫ്‌ളാറ്റിലേക്ക് അതിക്രമിച്ചു കയറി ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ വന്ന ഉമ്മയേയും പ്രതികൾ ഉപദ്രവിച്ചു. ഇക്കാര്യം അറിഞ്ഞ ഉടൻ വിയ്യൂർ പൊലീസ് സ്ഥലത്തെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. കേസ് റജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ കടവി രഞ്ജിത്തിന് വിവിധ പോലീസ് സ്റ്റേഷനുകളിലായി 58 ഓളം കേസുകൾ നിലവിലുണ്ടെന്നും കൂടാതെ നിരവധി തവണ കാപ നിയമപ്രകാരം നാടുകടത്തപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. രണ്ടാം പ്രതിയായ സുധീറിന് വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ഓളം കേസുകൾ നിലവിലുണ്ട്. വിയ്യൂർ എസ്.എച്ച്.ഒ മഹേഷ്‌കുമാറിന്റെ അന്വേഷണ സംഘത്തിൽ ജൂനിയർ എസ്.ഐ ശ്രിജിൻ, എ.എസ്.ഐ: എ.വി.സജീവ്, ജി.എസ്.സി.പി.ഒ: ജോൺസൻ, സി.പി.ഒമാരായ ടോമി, അഖിലേഷ്, കൃഷ്ണ പ്രസാദ്, ഭദ്രൻ, ഡ്രൈവർ സജിത് എന്നിവരാണ് ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |