
കാസർകോട്: ലഹരി മാഫിയക്കെതിരായ ഓപറേഷൻ തൂഫാന്റെ ഭാഗാമയി ജില്ലയിൽ ഇതുവരെ 44 കേസും 49 പേർ അറസ്റ്റിലായി. ഞായറാഴ്ച മൂന്നിടങ്ങളിൽ നിന്നായി മൂന്ന് പേരിൽ നിന്ന് 44.06 ഗ്രാം എം.ഡി.എം.എയും പണവും വാഹനങ്ങളും ഡിജിറ്റൽ ത്രാസുകളും പിടിച്ചെടുത്തു.
ബദിയടുക്ക പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മുള്ളേരിയ റോഡിൽ ബൈക്കിൽ നിൽക്കുകയായിരുന്ന പുത്തിഗെ എടനാട് എ. മുഹമ്മദ് ഹനീഫ എന്ന കാക്ക ഹനീഫയെ (37) 28.99 ഗ്രാം മയക്കുമരുന്നോടെ അറസ്റ്റ് ചെയ്തു. ലഹരി വിൽപ്പനയിലൂടെ ലഭിച്ച 29,500 രൂപയും കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇയാൾക്കെതിരെ ബദിയടുക്ക, ബേക്കൽ പോലീസ് സ്റ്റേഷനുകളിൽ സമാന കേസുണ്ട്.
കുമ്പള പോലീസ് സ്‌റ്റേഷൻ പരിധിയിൽ എടനാട് സീതാംഗോളി -ഉളിയത്തടുക്ക റോഡിലെ സ്വകാര്യ കെട്ടിടത്തിലെ മുറിയിൽ നിന്ന് അങ്കടിമുഗർ, മുഗു റോഡ്, ഉറുമിയിലെ ഷബീർ അലിയെ (45) 11.97 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തു. പള്ളിക്കര കല്ലിങ്കൽ സ്വദേശിയും പനയാൽ മൗവ്വലിലെ വാടക ക്വാർട്ടേഴ്‌സിൽ താമസക്കുന്ന കെ. ഷാഹുൽ ഹമീദ് (31) 3.1 ഗ്രാം എം.ഡി.എം.എയുമായി ബേക്കൽ പോലീസിന്റെ പിടിയിലായി. ക്വാർട്ടേഴ്‌സ് കിടപ്പുമുറിയിലെ അലമാരയിൽ വസ്ത്രങ്ങൾക്കിടയിൽ സിഗരറ്റ് കൂടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസ് ട്യൂബും ചെറിയ ഡിജിറ്റൽ ത്രാസും 50 ഓളം ചെറിയ പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു.
ബൈറ്റ്
ബദിയടുക്കയിലും കുമ്പളയിലുമായി പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് വാണിജ്യ പരിധിയിൽ പെടുന്നതാണ്. നിയമപ്രകാരം വലിയ ശിക്ഷ ലഭിച്ചേക്കും. അറസ്റ്റിലായവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയെക്കുറിച്ചും പ്രധാന ഉറവിടങ്ങളെക്കുറിച്ചും വിശദ അന്വേഷണം ആരംഭിച്ചു.
വിജയ് ഭരത് റെഡ്ഡി
ജില്ലാ പൊലീസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |