
കിളിമാനൂർ: മകളെ വിവാഹം കഴിപ്പിച്ച് നൽകാത്തതിന് ഗൃഹനാഥനെയും മകനെയും വീട്ടിൽ വിളിച്ചുവരുത്തി അതിക്രൂരമായി
മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി കിളിമാനൂർ പൊലീസ്.
ഒന്നാം പ്രതി വെള്ളല്ലൂർ സ്വദേശി സുധീഷ്,സുഹൃത്തുക്കളായ അരുൺ,ആരോമൽ,മറ്റൊരുയുവാവ് എന്നിവരാണ് സിനിമയെ വെല്ലുന്ന തിരക്കഥ രചിച്ച് അക്രമം നടത്തിയത്. ഇവർ വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽകുമാർ (51),മകൻ അച്ചു (20) എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്. അനിൽകുമാർ വർക്കല ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കുറവൻകുഴി അടയമൺ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
സുധീഷിന്റെ അടുത്ത ബന്ധുക്കളെ സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്യുകയും പ്രതികൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. പ്രതികൾ തെന്മല,ആര്യങ്കാവ് ഭാഗത്തുള്ളതായാണ് കിളിമാനൂർ എസ്.എച്ച്.ഒ നിസാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിഗമനം. കിളിമാനൂർ,നഗരൂർ,കല്ലമ്പലം സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
രണ്ടുമാസം മുമ്പ് ആസൂത്രണം
-------------------------------------------------------
പദ്ധതിക്കായി രണ്ടുമാസം മുമ്പ് തന്നെ ആസൂത്രണം തുടങ്ങിയിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുഹൃത്തുക്കൾക്കൊപ്പം ട്രിപ്പ് പ്ലാൻ ചെയ്യുകയാണെന്നും അതിനായി കുറച്ച് പണം സംഘടിപ്പിക്കണമെന്നും ട്രിപ്പ് പോകുന്നിടത്ത് മൊബൈൽ കവറേജില്ലെന്നും സുധീഷ് ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം. ജോലിക്ക് പോകാത്ത പ്രതിയും സുഹൃത്തുക്കളും സമീപകാലത്തായി കെട്ടിട നിർമ്മാണ തൊഴിലിന് ഉൾപ്പെടെ പോയി പണം സമ്പാദിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി.
വട്ടവിളയിൽ അനിൽകുമാറിനെയും അച്ചുവിനെയും മർദ്ദിച്ച വീട്ടിനകത്ത് ശബ്ദം പുറത്തുകേൾക്കാത്ത തരത്തിൽ സജ്ജീകരിച്ചിരുന്ന ഗ്ലാസ് മുറിയും പദ്ധതിക്കായി തയ്യാറാക്കിയതെന്നാണ് നിഗമനം. അനിൽകുമാറിന്റെ ഭാര്യ സ്വപ്‌നയെ എത്തിച്ചശേഷം അവരുടെ മുന്നിൽ വച്ച് ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിവാഹം ഉറപ്പിക്കാനുമാണ് പ്രതികൾ ഇതെല്ലാം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. രക്ഷപ്പെട്ട പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും സ്വന്തം വാഹനങ്ങളിലല്ല മുങ്ങിയതെന്നതും പൊലീസിനെ വലയ്‌ക്കുന്നു.
പദ്ധതി പൊളിച്ചത്
സ്വപ്നയുടെ മനോധൈര്യം
സ്വപ്‌നയെ കൂട്ടിക്കൊണ്ടുവരാൻ പ്രതികൾ അച്ചുവിനെയും കൂട്ടിയാണ് വീട്ടിലെത്തിയത്. എന്നാൽ അച്ചു നിമിഷനേരം കൊണ്ട് മാതാവിനെ വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. ഇവർക്കൊപ്പം പോകാൻ വസ്ത്രം മാറുന്നതിനായി മുറിക്കകത്ത് കയറിയ സ്വപ്‌ന ഉടൻ ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. അദ്ദേഹം വർക്കല പൊലീസിന് വിവരം കൈമാറിയതോടെ പദ്ധതി പൊളിയുകയായിരുന്നു.
വീട്ടിൽ പാട്ടും ബഹളവും
പൊലീസ് വാഹനങ്ങൾ,ബോംബ് സ്ക്വാഡ്,ഡോഗ് സ്ക്വാഡ്,മാദ്ധ്യമങ്ങൾ എന്നിവരെത്തിയതോടെ വട്ടവിളയിലുള്ളവർ സംഭവമറിഞ്ഞത്. വട്ടവിളയിലെ വീട് പ്രതിയുടെ അമ്മൂമ്മ വസുമതിയുടെതാണ്. എന്നാൽ കുറച്ചുനാളുകളായി ഇവർ വെള്ളല്ലൂരിലെ ബന്ധുവീട്ടിലാണ് താമസം. ഇടയ്ക്കിടെ സുധീഷും സുഹൃത്തുക്കളും സംഭവം നടന്ന വീട്ടിലെത്തി പാട്ടും ബഹളവുമാണന്നും ബന്ധുക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |