
പ്രതികളിൽ സി.ഐയുടെ ബന്ധുക്കളും സംഭവം നെടുമങ്ങാട് സ്റ്റേഷനിൽ
നെടുമങ്ങാട്: സംശയകരമായ സാഹചര്യത്തിൽ ആയുധങ്ങളുമായി പൊലീസ് പിടികൂടിയ നാലംഗ സംഘത്തെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നെടുമങ്ങാട് സ്റ്റേഷനിൽ ക്രൈം റെക്കോഡ്സ് ബ്യൂറോ സി.ഐയുടെ പരാക്രമം. അരമണിക്കൂറിലേറെ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം താറുമാറായി. പിടിയിലായവരിൽ രണ്ടുപേർ സി.ഐയുടെ ബന്ധുക്കളാണ്. സി.ഐയെ പിന്നീട് അറസ്റ്റുചെയ്‌തു.
ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിലെത്തിയ സി.ഐ യഹിയ (52) ബന്ധുക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സെല്ലിൽ കയറി പ്രതികൾക്കൊപ്പം കിടക്കുകയും സെല്ലിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച പൊലീസുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവസമയം സ്റ്റേഷൻ ചുമതലയുള്ള സി.ഐ സ്ഥലത്തില്ലായിരുന്നു. ഡിവൈ.എസ്.പി വിവരമറിയിച്ചതിനെ തുടർന്ന് റൂറൽ എസ്.പി പ്രശാന്തൻ കാണി,സി.ഐ യഹിയയെ അറസ്റ്റുചെയ്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു.
തുടർന്ന് നെടുമങ്ങാട് എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ പൊലീസുകാർ യഹിയയെ ലോക്കപ്പിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്തിറക്കി നെടുമങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചു. പരിശോധനയിൽ യഹിയ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വ്യാഴാഴ്ച രാത്രി എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ ചുള്ളിമാനൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കിന്റെ സ്റ്റമ്പും ഇരുമ്പ് ലിവറുകളുമായി സ്ഥലവാസികളായ അൽരാജ്,അൽത്താഫ്,മുഹമ്മദ്,അരുൺ എന്നിവരെ കസ്റ്റഡിയിലെടുത്ത് മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി സെല്ലിലടച്ചത്.
സംഭവത്തിൽ വകുപ്പ്തല നടപടിയുണ്ടാകുമെന്ന് റൂറൽ എസ്.പിയുടെ ഓഫീസ് അറിയിച്ചു. ഇതിനിടെ, പൊലീസ് സ്റ്റേഷനിലേയ്ക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ മാർച്ചുമായി രംഗത്തെത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.പി പ്രമോഷ് പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |