കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് പിന്നീട് മരിച്ച സംഭവത്തിൽ സി.പി.ഒ എസ്. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. കസ്റ്റഡിയിൽ എടുത്ത സിയാദ് എന്ന യുവാവിനെ ജീപ്പിൽ വച്ച് ശ്രീജിത്ത് ദേഹോപദ്രവം എൽപ്പിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. സിയാദിനെ കസ്റ്റഡിയിൽ എടുത്തപ്പോൾ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചെന്ന് റൂറൽ എസ്.പിയുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയി ജൂൺ 16നാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 17ന് വിട്ടയച്ചു. സിയാദ് ജൂലായ് 25നാണ് മരിച്ചത്. സിയാദിന് പങ്കില്ലാത്ത സംഭവത്തിലായിരുന്നു വീട്ടിൽ എത്തി സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് എന്ന് ആരോപണമുയർന്നിരുന്നു. കസ്റ്റഡി മർദ്ദനത്തെ തുടർന്നുണ്ടായ പരിക്കും അണുബാധയുമാണ് സിയാദിന്റെ മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.
അതേസമയം കസ്റ്റഡിയിൽ നിന്ന് വിട്ട ശേഷം സിയാദിനെ മറ്റൊരാൾ മർദ്ദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് സിയാദിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിയാദിനെ വാഹനത്തിൽ വച്ച് സി.പി.ഒ അടിച്ചെന്ന പരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽലും പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |